മൂവർണക്കൊടി ഉയർത്തി ഭാരത് മാതാ കീ ജയ് ഇനിയും വിളിക്കുമെന്നു ബിനോയ് വിശ്വം
Wednesday, June 11, 2025 1:56 AM IST
തിരുവനന്തപുരം: രാജ്ഭവനെ ആർഎസ്എസ് ശാഖയാക്കാൻ അനുവദിക്കില്ലെന്നും സംഘി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളം വിടണമെന്നുമുള്ള ആവശ്യമുയർത്തി സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് നടത്തിയ രാജ്ഭവൻ മാർച്ചിനെ നേരിടാൻ പോലീസിന്റെ തുടർച്ചയായ ജലപീരങ്കി പ്രയോഗം.
വെള്ളയന്പലത്തു ബാരിക്കേഡ് വച്ചു എഐവൈഎഫ് മാർച്ച് പോലീസ് തടഞ്ഞതിനു തൊട്ടു പിന്നാലെ തുടങ്ങിയ ജലപീരങ്കിപ്രയോഗം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്ത ശേഷം വേദി വിടുന്നതിനു മുൻപും തുടർന്നു. മൂന്നു തവണയാണ് മാർച്ചിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
ത്രിവർണ പതാക ഉയർത്തി ഇനിയും ഭാരത് മാതാ കീ ജയ് വിളിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അങ്ങനെ വിളിച്ചത് ശരിയല്ലെന്നു പറയുന്നതു കേട്ട് ആരും വിരണ്ടു പോകേണ്ടതില്ല.
ഭാരതാംബയെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ നടക്കില്ല. ഇന്ത്യക്ക് അറിയാത്ത ഭൂപടം, അതിനു മുകളിൽ സിംഹത്തെ സിംഹാസനമാക്കിയ സ്ത്രീയുടെ കാവി പതാകയേന്തിയ ചിത്രം ഇതൊന്നും ഭാരതാംബയുടെ ചിത്രമല്ല. ഞങ്ങൾ മാനിക്കുന്നത് മൂവർണ കൊടിയേന്തിയ ഭാരതമാതാവിന്റെ ചിത്രമാണ്.
ഭാരത് മാതാവിന്റെ ചിത്രത്തിന്റെ അർഥം ജനങ്ങൾക്കു പറഞ്ഞു കൊടുത്തത് മാർക്സോ ലെനിനോ അല്ല. ജവഹർലാൽ നെഹ്റുവാണ്. ഭാരത് മാതാ കീ ജയ് എന്നു പറഞ്ഞാൽ നിങ്ങൾ നിങ്ങൾക്കു തന്നെ ജയ് വിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ- സിപിഐ തർക്ക വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായം പറയാത്തതുമായി ബന്ധപ്പെട്ടു തർക്കമില്ലെന്നു പിന്നീടു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു.
ഇക്കാര്യത്തിൽ സിപിഎമ്മിനും സിപിഐയ്ക്കും ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ അധ്യക്ഷത വഹിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറിയെ മാറ്റണമെന്ന ശബ്ദരേഖ: കമലയും ദിനകരനും അങ്ങനെ പറയില്ലെന്നു ബിനോയ് വിശ്വം
സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു ബിനോയ് വിശ്വത്തെ മാറ്റണമെന്ന സിപിഐ നേതാക്കളുടെ ഫോണ് സംഭാഷണത്തിലെ ശബ്ദരേഖയെ തള്ളി ബിനോയ് വിശ്വം.
ഞാൻ അറിയുന്ന കമലയും ദിനകരനും അങ്ങനെ പറയില്ലെന്നും മിക്കവാറും മാധ്യമങ്ങൾക്ക് ആളുമാറിയതാകുമെന്നുമായിരുന്നു ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ബിനോയ് വിശ്വത്തിന്റെ മറുപടി.
ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണമെന്ന തരത്തിൽ എറണാകുളത്തെ മുതിർന്ന നേതാക്കളായ കമലയുടെയും ദിനകരന്റെയും ഫോണ് സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണ് പ്രതികരണം.