യുഡിഎഫ് വർഗീയ മുന്നണിയായി മാറി: എം.വി. ഗോവിന്ദൻ
Wednesday, June 11, 2025 1:56 AM IST
മലപ്പുറം: വർഗീയ മുന്നണിയായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വെൽഫെയർ പാർട്ടി അവരുടെ മുന്നണിയിലാണ്. എല്ലാ തീവ്രവാദ ശക്തികളുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് നിലനിൽക്കുന്നത്.
അതിനാലാണ് അതിനെ മഴവിൽ സഖ്യമെന്ന് തങ്ങൾ പൊതുവിൽ പറയുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മലപ്പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എല്ലാ മേഖലയിലുമുള്ള വർഗീയവാദികളെ യുഡിഎഫ് കൂടെ ചേർക്കുന്നു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. സകല വർഗീയശക്തികളെയും ചേർത്തുള്ള മുന്നണിയായാണ് യുഡിഎഫ് പ്രവർത്തിക്കുന്നത്. അതിലൊന്നും യതൊരു മനഃപ്രയാസവുമില്ലാതെ പരസ്യമായി പറയുകയാണ് അവർ. വർഗീയവാദികളുമായി കൂട്ടുകുടുക മാത്രമല്ല യുഡിഎഫ്. അവരെ വെള്ളപൂശുകയും ചെയ്യുന്നു.
കുറച്ചുകാലമായി ഇതാണു തുടരുന്നത്. സിപിഎം മതനിരപേക്ഷ ഉള്ളടക്കത്തോടെയാണ് പ്രവർത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി മുന്പും ബന്ധം സ്ഥാപിച്ചിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. നിലന്പൂരിൽ ഒരു വിഷയവും ഉന്നയിക്കാൻ യുഡിഎഫിനാകുന്നില്ല. സന്പൂർണ വർഗീയ മുന്നണിയായി യുഡിഎഫ് മാറി. പിഡിപി സ്വീകരിക്കുന്ന നിലപാട് ഞങ്ങളുടെ മുന്നണിയുടെ ഭാഗമായിട്ടല്ല.
ഹിന്ദു മഹാസഭ ആരാണെന്നു പോലും അറിയില്ല. ഒരു സ്വാമിയെ പ്പറ്റിയും അറിയില്ല. ഒരു സ്വാമിയും എന്നെ കാണാനും വന്നിട്ടില്ല. പിന്നെ എങ്ങനെ അവരുടെ പിന്തുണ സ്വീകരിക്കും.? ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിന് വന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ ഏതോ സ്വാമിയുമായി ഇറങ്ങിയിരിക്കുകയാണ്.
യുഡിഎഫിന്റെ പക്കൽ ഒരായുധവുമില്ല. അത് ആ മുന്നണിയുടെ ഗതികേടാണ്. മുസ്ലിം ലീഗിന്റെ മാസ്റ്റർ ഹെഡായി ജമാഅത്തെ ഇസ്ലാമി മാറിക്കഴി ഞ്ഞു”- എം.വി. ഗോവിന്ദൻ പറഞ്ഞു.