യുഡിഎഫ് അധികാരത്തിലേറിയാൽ വന്യമൃഗശല്യത്തിന് പരിഹാരം കാണും: പി.കെ. കുഞ്ഞാലിക്കുട്ടി
Wednesday, June 11, 2025 1:56 AM IST
എടക്കര: യുഡിഎഫ് അധികാരത്തിലേറിയാൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പര്യടനം ചുങ്കത്തറ മാന്പൊയിലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാട്ടാനകൾ ആടുകളെ പോലെയും കടുവയും പുലിയും പൂച്ചയെ പോലെയും നാട്ടിലൂടെ നടന്ന് ആക്രമണം നടത്തുന്പോൾ ഇതിനെതിരേ നടപടി സ്വീകരിക്കാത്ത സർക്കാരിനെ ജനങ്ങൾ വെറുത്തുവെന്നും വന്യജീവി ശല്യം ഇല്ലാതാക്കുവാൻ യുഡിഎഫ് അധികാരത്തിലെത്തിയാൽ ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗ ഭീഷണി യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുവാൻ കഴിഞ്ഞ ദിവസം ചേർന്ന നേതാക്കളുടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. മലയോരത്തെ ജനങ്ങൾക്കായി പോരാടുന്നവരാണു യുഡിഎഫിലുള്ള കക്ഷികളെല്ലാം. മാറ്റം കൊണ്ടുവരാൻ യുഡിഎഫിനേ കഴിയൂ.
അതുകൊണ്ടാണു ചെറുതും വലുതുമായ സംഘടനകൾ യുഡിഎഫിനെ പിന്തുണയ്ക്കുന്നത്. അതിൽ സിപിഎം അസഹിഷ്ണുത കാണിച്ചിട്ടു കാര്യമില്ല. ആശയപരമായി യുഡിഎഫുമായി യോജിക്കാത്തവരും സ്ഥാനാർഥിയെ വിജയിപ്പിക്കുവാൻ പ്രവർത്തിക്കുന്നുവെങ്കിൽ ഇടതുസർക്കാർ അത്രയും ജനവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്നാണു മനസിലാക്കേണ്ടത്.
കേരള തീരത്ത് കപ്പൽ അപകടമുണ്ടായപ്പോൾ നഷ്ടപരിഹാരത്തിന് സർക്കാർ കേസ് നൽകാൻ തയാറാകാത്തതു ദുരൂഹമാണ്. പണമില്ലാത്തതിന്റെ പേരിൽ യുഡിഎഫ് സർക്കാർ ഒരു വികസനവും മുടക്കിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ പറന്പിൽ ബാവ അധ്യക്ഷത വഹിച്ചു. എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ മാത്യു കുഴൽനാടൻ, പി.കെ.ബഷീർ, സജി ജോസഫ്, മോൻസ് ജോസഫ്, മുൻ എംഎൽഎമാരായ പാറക്കൽ അബ്ദുള്ള, ഷാനിമോൾ ഉസ്മാൻ, ജോസഫ് വാഴക്കൻ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, കെ.ടി.കുഞ്ഞാൻ, പി.ടി.അജയ്മോഹൻ, വത്സമ്മ സെബാസ്റ്റ്യൻ, സി.ഡി. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.