എയിംസിനു തറക്കല്ലിട്ടിട്ടേ ഇനി വോട്ട് ചോദിക്കൂ: സുരേഷ് ഗോപി
Wednesday, June 11, 2025 1:56 AM IST
കൊച്ചി: കേരളത്തിൽ ഇനി താൻ വോട്ടു ചോദിച്ച് ജനങ്ങൾക്കടുത്ത് എത്തും മുന്പ് എയിംസിനു തറക്കില്ലിടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് എവിടെ വേണം എന്നതുസംബന്ധിച്ച് മൂന്ന് ഓപ്ഷൻ നൽകാനായിരുന്നു കേന്ദ്രനിർദേശം.
ഒരു സ്ഥലം മാത്രമാണു സംസ്ഥാന സർക്കാർ നിർദേശിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനു ശാഠ്യമാണ്. എയിംസ് കേരളത്തിൽ വരികതന്നെ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. മോദി സർക്കാർ 11 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടർച്ചയായ കപ്പലപകടങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. അപകടത്തിൽ കേസ് കൊടുക്കേണ്ടതില്ലെന്നും നഷ്ടപരിഹാരം മതിയെന്നുമുള്ള നിലപാട് കേന്ദ്രത്തോടു ചോദിച്ചല്ല സംസ്ഥാനം സ്വീകരിച്ചത്. കടലിലെ സുരക്ഷ സംബന്ധമായ ആശങ്കകൾ പരിഹരിക്കപ്പെടണം. ആരുടെയെങ്കിലും ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണം.
‘ഓപ്പറേഷൻ സിന്ദൂറി’ന്റെ കാര്യത്തിൽ ശശി തരൂരിന്റേത് ഉത്തരവാദിത്വമുള്ള ഇന്ത്യൻ പൗരൻ സ്വീകരിക്കേണ്ട ശരിയായ നിലപാടാണ്. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ നരേന്ദ്ര മോദിയുടെ നേട്ടമാണെന്നു പ്രചരിപ്പിക്കുന്നതിൽ തെറ്റില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഒരു സീറ്റിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ മണ്ഡലങ്ങളിലേക്കു പടരും- സുരേഷ് ഗോപി പറഞ്ഞു.
മോദി സർക്കാർ രാജ്യത്തിന്റെ വികസനക്കുതിപ്പിനു ഗതിവേഗം വർധിപ്പിച്ചു. 2047ൽ വികസിതരാജ്യം എന്ന സങ്കല്പം ഊർജിതമായി. രാജ്യം പത്തിൽനിന്നും നാലാമത്തെ സാമ്പത്തികശക്തിയായി മാറി.
ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി എന്നതിനോടൊപ്പം 25 കോടിയിലേറെ പേരെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റാനും മോദി സർക്കാരിനു കഴിഞ്ഞുവെന്ന് സുരേഷ് ഗോപി പറഞ്ഞു.