കെനിയയിലെ അപകടം; വില്ലനായതു കനത്ത മഴ
Wednesday, June 11, 2025 1:56 AM IST
കോട്ടയം: കെനിയയില്‍ തിങ്കളാഴ്ച അഞ്ചു മലയാളികൾ ഉൾപ്പെടെ ആറുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ വില്ലനായതു കനത്ത മഴ.
കനത്ത മഴയില്‍ ഇറക്കത്തില്‍ വച്ച് ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. യാത്രാസംഘത്തില്‍ 14 മലയാളികളാണ് ഉണ്ടായിരുന്നത്. ബസ് പൂർണമായും തകർന്നു.
അപകടത്തില്‍ ആറുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെല്ലാം ന്യാഹുരുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ന്യാന്‍ധരുവ കൗണ്ടി കമ്മീഷണര്‍ അബ്്ദി സാക് ജര്‍ദേസ കെനിയന്‍ മാധ്യമങ്ങളോടു പറഞ്ഞു. കുത്തനേ ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
ബസ് പലതവണ മലക്കംമറിഞ്ഞാണു നൂറടി താഴ്ചയുള്ള ഉരുളക്കിഴങ്ങു തോട്ടത്തിലേക്കു പതിച്ചത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്. അപകടകാരണം കണ്ടെത്താനായി അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മരിച്ച റിയയുടെയും മകള്‍ ടൈറയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കെ. ശാന്തകുമാരി എംഎല്‍എ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ശ്രമം നടത്തിവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു. ഇരുവരുടെയും മൃതദേഹം ഭര്‍തൃഗൃഹമായ കോയമ്പത്തൂര്‍ പോത്തനൂരില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. നയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മരിച്ചവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും അഞ്ചു മലയാളികൾ മരിച്ചതായാണു വിവരമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നോർക്ക റൂട്ട്സ് വഴി ലോകകേരള സഭാംഗങ്ങൾ ഇടപെട്ടിട്ടുണ്ട്. പരിക്കേറ്റ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പൗരന്മാരെ നയ്റോബിയിലെ ആശുപത്രികളിലേക്കു മാറ്റുമെന്ന് ലോക കേരള സഭാംഗങ്ങൾ അറിയിച്ചു.