തെരുവുനായ-വന്യജീവി ആക്രമണം: സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്ന് പ്രാർഥനായജ്ഞം
Wednesday, June 11, 2025 1:56 AM IST
തിരുവനന്തപുരം: ജനസേവാ തെരുവുനായ-വന്യമൃഗ വിമുക്ത സംഘത്തിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 11ന് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രാർഥനാ യജ്ഞം നടത്തും. വന്യമൃഗങ്ങളിൽനിന്നും തെരുവ് നായകളിൽനിന്നും ജനങ്ങളെ രക്ഷിക്കാൻ കേന്ദ്ര കേരള സർക്കാർ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രാർഥനായജ്ഞം നടത്തുന്നത്.
മലപ്പുറത്ത് പേവിഷബാധയേറ്റ് മരിച്ച സിയയുടെ പിതാവ് പ്രാർഥനായജ്ഞം ഉദ്ഘാടനം ചെയ്യും. തെരുവുനായ വിമുക്ത കേരള സംഘം ചെയർമാൻ ജോസ് മാവേലി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ഹെൽത്ത് ലിവിംഗ് ട്രസ്റ്റ് ചെയർമാൻ എം. എസ്. വേണുഗോപാൽ, ഹ്യുമൻ റൈറ്റ്സ് ഫോറം ജില്ലാ ഭാരവാഹികളായ ജി. സുരേഷ് കുമാർ, എം. നസറുദ്ദീൻ തുടങ്ങിയവർ പ്രഭാഷണം നടത്തും.
പ്രാർഥനാ യജ്ഞത്തിൽ പങ്കെടുക്കാനെത്തുന്ന ബിപിഎൽ വിഭാഗത്തിൽപ്പെട്ട, തെരുവുനായ-വന്യമൃഗ ആക്രമണങ്ങളിൽ ഇരയായവർക്ക് 1000 രൂപ വീതം യാത്രാ ചെലവ് നൽകുമെന്നു തെരുവ് നായ വിമുക്ത കേരള സംഘം ചെയർമാൻ ജോസ് മാവേലി, ഹെൽത്ത് ലിവിംഗ് ട്രസ്റ്റ് ചെയർമാൻ എം. എസ്. വേണുഗോപാൽ, ലഹരി നിർമാർജന പ്രവർത്തകൻ രാജൻ അന്പൂരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.