ബംഗാളിൽ കോൺഗ്രസുമായി ധാരണയ്ക്കു സിപിഎം അനുമതി
Sunday, November 1, 2020 12:33 AM IST
ന്യൂഡൽഹി: കേരളമൊഴികെയുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള മതേതര കക്ഷികളുമായി ചേർന്നു മത്സരിക്കാനുള്ള രാഷ്ട്രീയ സമീപനനയത്തിന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം. അടവുനയം മാറുന്നതു സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ദീർഘകാലമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇതോടെ പരിഹാരമായി. കോണ്‍ഗ്രസ് സഖ്യത്തെ ശക്തമായി എതിർത്തിരുന്ന കേരളഘടകം നിലപാടു മാറ്റിയതോടെയാണ് കേരളത്തിനു പുറത്തു തെരഞ്ഞെടുപ്പ് ധാരണയിലെത്താൻ തീരുമാനമായത്.
കേരളത്തിലും ബംഗാളിലും ഒരേസമയം തെരഞ്ഞെടുപ്പു നടക്കുന്പോൾ കേരളത്തിനു പുറത്ത് സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയും സംസ്ഥാനത്ത് കോണ്‍ഗ്രസിനെ എതിർക്കുകയും ചെയ്യുന്നതിനെ കേരളജനത എങ്ങനെ വിലയിരുത്തുമെന്ന ചോദ്യത്തിന്, കേരളത്തിലെ ജനങ്ങളുടെ ബുദ്ധിശക്തിയെയും പക്വതയെയും വിലകുറച്ചു കാണരുത് എന്നായിരുന്നു സീതാറാം യെച്ചൂരിയുടെ മറുപടി.
മുൻപ് കേന്ദ്രത്തിൽ യുപിഎ സഖ്യത്തിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചപ്പോഴും പാർലമെന്റ് തെരഞ്ഞെടുപ്പിൽ 18 ഇടതുപക്ഷ എംപിമാരെ കേരളജനത ജയിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഒഴികെ കോണ്‍ഗ്രസുമായി സഹകരിച്ച് ബിജെപിയെ എതിർക്കാനുള്ള പോളിറ്റ് ബ്യൂറോ അംഗീകരിച്ച നിലപാടിനാണ് കേന്ദ്ര കമ്മിറ്റിയും അംഗീകാരം നൽകിയത്. തമിഴ്നാട്ടിൽ ഡിഎംകെ നയിക്കുന്ന സഖ്യത്തിനൊപ്പം നിൽക്കും. ആസാം തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് കൂടി ഉൾപ്പെടുന്ന മതേതര കക്ഷികൾക്കൊപ്പം നിൽ ക്കും. ബംഗാളിൽ സിപിഎമ്മും ഉൾപ്പെടുന്ന ഇടതുമുന്നണി കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി ധാരണയുണ്ടാക്കി ബിജെപിയെയും തൃണമൂൽ കോണ്‍ഗ്രസിനെയും നേരിടും.
സെബി മാത്യു