ബിനാലെ ജനമനസുകളെ അടുപ്പിക്കുന്നു: ക്യൂറേറ്റർ നിഖിൽ ചോപ്ര
1593173
Saturday, September 20, 2025 6:25 AM IST
മാനന്തവാടി: കൊച്ചി മുസിരിസ് ബിനാലെ കേരളത്തിന്റെ മുഴുവൻ സ്വത്താണെന്ന തിരിച്ചറിവാണ് എല്ലാ ജില്ലകളിലും ലെറ്റ്സ് ടോക്ക് സംവാദം സംഘടിപ്പിക്കാൻ കാരണമെന്ന് ആറാം ലക്കത്തിന്റെ ക്യൂറേറ്റർ നിഖിൽ ചോപ്ര അഭിപ്രായപ്പെട്ടു.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ മാനന്തവാടി കേരള ലളിതകലാ ആർട്ട് ഗാലറിയിൽ നടത്തിയ ലെറ്റ്സ് ടോക്ക് പ്രഭാഷണ പരന്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയുടെ സാംസ്കാരിക വൈവിധ്യം മറ്റെവിടെയും കാണാൻ സാധിക്കില്ല. അടിസ്ഥാനപരമായി ജനങ്ങൾ തമ്മിലുള്ള പരസ്പര സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും പ്രതീകമായി ബിനാലെ മാറണം.
കൊച്ചിയെപ്പോലെ സാംസ്കാരിക വൈവിധ്യമുള്ള ഒരു നഗരത്തിന് ഏത് തരം മാനവിക വൈവിധ്യത്തെയും ഉൾക്കൊള്ളാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയും ഗോവയും തന്റെ സമകാലീന കലാ ജീവിതത്തെ എത്രകണ്ട് സ്വാധീനിച്ചുവെന്ന് നിഖിൽ ചോപ്ര സദസിന് മുന്നിൽ വിവരിച്ചു.
ഇഴചേർന്ന് കിടക്കുന്ന അടുപ്പമാണ് കൊച്ചിക്കും ഗോവയ്ക്കുമുള്ളത്. ഫോർ ദി ടൈം ബീയിംഗ് എന്ന ക്യൂററ്റോറിയൽ ദർശനവും അദ്ദേഹം സദസിന് മുന്നിൽ അവതരിപ്പിച്ചു. കൊച്ചിയുടെ ചരിത്രപ്രാധാന്യത്തെയും ബിനാലെയുടെ തുടക്ക കാലത്തെക്കുറിച്ചും കെബിഎഫ് പ്രോഗ്രാം ഡയറക്ടർ മാരിയോ ഡിസൂസ സംസാരിച്ചു. പൈതൃക സാംസ്കാരിക പ്രവർത്തകനായ അനന്തൻ സുരേഷ് മോഡറേറ്ററായി.