ഫാഷന്‍ വിദ്യാഭ്യാസരംഗത്ത് അസംപ്ഷന്റെ കാല്‍വയ്പിന് രണ്ടര പതിറ്റാണ്ട്
Tuesday, June 10, 2025 1:49 AM IST
ചങ്ങനാശേരി: ലോകമാകെയുള്ള അനേകം തൊഴിലവസരങ്ങളിലേക്ക് വിദ്യാര്‍ഥികളെ നയിക്കുന്നതിനുള്ള ഫാഷന്‍ വിദ്യാഭ്യാസത്തിന് കേരളത്തില്‍ തുടക്കമിട്ടുവെന്ന നിലയിലാണ് ചങ്ങനാശേരി അസംപ്ഷന്‍ ഓട്ടോണമസ് കോളജ് ഫാഷന്‍ ഡിസൈനിംഗ് വകുപ്പ് മറ്റ് സ്ഥാപനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത്.
2002ല്‍ ബിഎസ്സി ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രിയും 2012ല്‍ എംഎസ്സി ടെക്സ്റ്റൈല്‍സ് ആൻഡ് ഫാഷനില്‍ പിജി ഡിഗ്രി പഠനത്തിനും തുടക്കമിട്ട അസംപ്ഷന്‍ കോളജ് ഇന്ന് കേരളത്തിലെ ഫാഷന്‍ വിദ്യാഭ്യാസരംഗത്തെ മുന്‍നിര സ്ഥാപനം കൂടിയാണ്.
നാലുവര്‍ഷം കാലാവധിയുള്ള ബിഎസ്സി ഓണേഴ്സ് ഡിഗ്രിയിലെയും രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള എംഎസ്സി ഫാഷന്‍ കോഴ്സിലെയും പാഠ്യപദ്ധതികള്‍ ദേശീയ ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഐഎഫ്ടി) രൂപകല്‍പ്പന ചെയ്തതാണ്. കഴിഞ്ഞവര്‍ഷം മുതല്‍ അസംപ്ഷന്റെ ഫാഷന്‍ പഠനം ആണ്‍കുട്ടികള്‍ക്കായും തുറന്നുനല്കിയിട്ടുണ്ട്. ഓരോ ബാച്ചിലും മുപ്പതോളം വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്.
ഫാഷനും ടെക്സ്റ്റൈല്‍സുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയിരിക്കുന്ന ഈ കോഴ്സുകള്‍ ശരിക്കും വ്യാവസായികമായി പരിശീലനം നല്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഫാഷന്‍ മീറ്റ്സ് കള്‍ച്ചര്‍, എഫര്വസെന്സ് എന്നിങ്ങനെ വര്‍ഷത്തില്‍ രണ്ടു ഫാഷന്‍ ഷോകള്‍ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായും ഫൈനല്‍ വര്‍ഷ വിദ്യാര്‍ഥികള്‍ക്കായും പ്രത്യേകം ഫാഷന്‍ ഷോകളും ശ്രദ്ധ നേടിക്കഴിഞ്ഞു.
ഓരോ സെമസ്റ്ററിലും ഫീല്‍ഡ് വിസിറ്റുകളും പഠനാവധിയിലോ അവസാന സെമസ്റ്ററിലോ ഇന്റേണ്‍ഷിപ്പുകളും കോഴ്സിന്റെ ഭാഗമാണെങ്കിലും ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് വ്യാവസായിക രംഗത്തെ നേരിട്ടുള്ള പരിചയമാകാന്‍ കഴിയുന്നു. 1000ലധികം വിദ്യാര്‍ഥികള്‍ ഈ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ സ്ഥിരത നേടിയിട്ടുണ്ട്.
ഐപിഎല്‍ പ്രമോഷനുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ സ്റ്റൈലിംഗ് ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളുടെ സ്റ്റൈലിംഗ് ചെയ്ത പുഷ്പ മാത്യൂസ്, സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ബിന്ത്യാ നെല്‍സണ്‍ തുടങ്ങിയ പ്രഗല്ഭരായ രാജ്യാന്തര സ്റ്റൈലിസ്റ്റുകള്‍ അസംപ്ഷന്റെ സംഭാവനയാണ്.
ചലച്ചിത്രമേഖലയിലെ കോസ്റ്റ്യൂം ഡിസൈനര്‍മാര്‍, സ്റ്റൈലിസ്റ്റുകള്‍, റീട്ടെയിൽ മാനേജര്‍മാര്‍, ഡിസൈനര്‍മാര്‍, മെര്ച്ചന്ഡൈസേഴ്സ്, ക്വാളിറ്റി കൺട്രോളര്മാര്, ഫാഷന്‍ കണ്‍സള്‍ട്ടന്റുകള്‍ തുടങ്ങിയ നിലകളില്‍ ഇവര്‍ എല്ലാവരും കാലുറപ്പിച്ചുകഴിഞ്ഞു.