എംഎസ്സി എല്‍സ കപ്പല്‍ അപകടം: വെള്ളത്തിനടിയിലെ രക്ഷാപ്രവര്‍ത്തനം തുടങ്ങി
Tuesday, June 10, 2025 1:49 AM IST
കൊച്ചി: കൊച്ചി തീരത്തു മുങ്ങിയ ലൈബീരിയന്‍ കപ്പലായ എംഎസ്സി എല്‍സ 3യുടെ വെള്ളത്തിനടിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കോസ്റ്റ് ഗാര്‍ഡിന്റെയും സംസ്ഥാന ഉന്നത ഉദ്യോഗസ്ഥരുടെയും ഏകോപനത്തോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. വെള്ളത്തിനടിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഡൈവിംഗ് സപ്പോര്‍ട്ട് വെസലായ സീമെക് 3 സ്ഥലത്തെത്തി.
റിമോട്ടായി പ്രവര്‍ത്തിപ്പിക്കുന്ന വാഹനങ്ങള്‍, ഡൈവിംഗ് ഉപകരണങ്ങള്‍, ഡീകംപ്രഷന്‍ സംവിധാനങ്ങള്‍ എന്നിവ ഈ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രാരംഭഘട്ടത്തില്‍ ഇന്ധന ടാങ്കുകളിലെ ചോര്‍ച്ചകള്‍ കണ്ടെത്തി അടയ്ക്കുന്ന ജോലികളാണ് പൂര്‍ത്തീകരിക്കുക.
പിന്നീട് ഹോട്ട് ടാപ്പിംഗ് വഴി ടാങ്കുകളില്‍നിന്ന് ഇന്ധനം നീക്കം ചെയ്യുന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥ സാഹചര്യങ്ങള്‍ക്കു വിധേയമായി ജൂലൈ മൂന്നിനകം പൂര്‍ത്തീകരിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് അറിയിച്ചു.
കപ്പലില്‍നിന്ന് ഇന്ധനം പുറത്തേക്കു വന്നാല്‍ നിയന്ത്രിക്കുന്നതിനായി ടി ആന്‍ഡ് ടി സാല്‍വേജ് (സിംഗപ്പുർ) ഏര്‍പ്പെടുത്തിയ രണ്ട് ഓഫ്ഷോര്‍ സപ്പോര്‍ട്ട് കപ്പലുകളായ നന്ദ് സാര്‍ത്തി, ഓഫ്ഷോര്‍ വാരിയര്‍ എന്നിവ കേരളതീരത്ത് വിന്യസിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ മലിനീകരണ പ്രതികരണ കപ്പലായ ഐസിജിഎസ് സമുദ്ര പ്രഹരിയും നിരീക്ഷണത്തിനും അടിയന്തര പ്രതികരണത്തിനുമായി സ്ഥലത്ത് തുടരുന്നു.
കപ്പലില്‍നിന്ന് ഒഴുകിപ്പോയ 61 കണ്ടെയ്നറുകളില്‍ 51 എണ്ണം വീണ്ടെടുത്ത് തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. ഭാഗികമായി മുങ്ങിയതും കരയിലേക്ക് എത്തിക്കാന്‍ പ്രയാസമുള്ളതുമായ കണ്ടെയ്നറുകള്‍ വീണ്ടെടുക്കാനുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഈ 61 കണ്ടെയ്നറുകളില്‍ ഒന്നിലും അപകടകരമായ വസ്തുക്കള്‍ അടങ്ങിയിട്ടില്ല.
തിരുവനന്തപുരം, കന്യാകുമാരി തീരപ്രദേശങ്ങളിലെ തീരങ്ങളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് വസ്തുക്കള്‍ നീക്കം ചെയ്യുന്ന ജോലികളും പുരോഗമിക്കുകയാണ്. തീരപ്രദേശത്ത് എണ്ണമലിനീകരണം സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് അറിയിച്ചു.