രക്ഷാദൗത്യത്തിൽ അഞ്ചു കപ്പലുകളും മൂന്നു വിമാനങ്ങളും
Tuesday, June 10, 2025 1:49 AM IST
കോഴിക്കോട്: അറബിക്കടലിൽ ചരക്കുകപ്പലിനു തീപിടിച്ചുണ്ടായ അപകടത്തിൽ രക്ഷാദൗത്യത്തിനു കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ചു കപ്പലുകളും മൂന്നു വിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. രക്ഷാദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ വഴിതിരിച്ചു സംഭവസ്ഥലത്തേക്കു വിട്ടു.
രക്ഷപ്പെടുത്തിയ കപ്പല്‍ ജീവനക്കാരെ കേരളത്തിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുമെന്നായിരുന്നു ആദ്യസൂചനകള്‍. ഇതുപ്രകാരം കപ്പല്‍ ജീവനക്കാര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനാവശ്യമായ നടപടികള്‍ക്ക് പൂര്‍ണ സജ്ജരായിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ദുരന്ത നിവാരണ അഥോറിറ്റിക്കു നിര്‍ദേശം നല്‍കിയിരുന്നു.
രക്ഷപ്പെടുത്തിയവരെ നാവികസേനയുടെ കപ്പലിലാണു പ്രവേശിപ്പിച്ചത്. ഇവരെ മംഗലാപുരം തുറമുഖത്തെത്തിച്ച് ആശുപത്രിയിലേക്കു മാറ്റി. സിംഗപ്പൂരിലെ ഫ്ളാഗ് അഡ്മിനിസ്ട്രേഷനെ കപ്പല്‍ അപകടത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
കണ്ടെയ്നറുകളിലെ അപകടകരമായ ചരക്കുകളുടെ സ്വഭാവം കണക്കിലെടുത്ത്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഗ്നിശമന പ്രവര്‍ത്തനങ്ങളെ സഹായിക്കാനാവശ്യമായ വിദഗ്ധരെയും അഗ്നിശമന വിദഗ്ധരെയും ഉടനടി അയയ്ക്കാന്‍ ബിഎസ്എം എന്ന കപ്പല്‍ കമ്പനിയോട് അഭ്യർഥിച്ചിട്ടുണ്ട്. ബിഎസ്എമ്മിനാണ് അപകടത്തിൽപ്പെട്ട കപ്പലിന്റെ നടത്തിപ്പു ചുമതല.
കപ്പലപകടത്തെത്തുടര്‍ന്ന് എലത്തൂര്‍, ബേപ്പൂര്‍, വടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട് സിറ്റി, റൂറല്‍ പോലീസ് സ്റ്റേഷനുകളിലേക്കും പോര്‍ട്ട് ഓഫീസര്‍ ഫിഷറീസ്, കോഴിക്കോട്, കൊയിലാണ്ടി, വടകര ടിഇഒസികളിലേക്കും അറിയിപ്പ് കൊടുത്തതായി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു. വിവരമറിഞ്ഞപ്പോള്‍തന്നെ കോഴിക്കോട്ടുനിന്നു കോസ്റ്റ്ഗാര്‍ഡിന്റെ ഒരു കപ്പല്‍ സംഭവസ്ഥലത്തേക്കു പുറപ്പെട്ടിരുന്നു.
രക്ഷാപ്രവർത്തനം ബേപ്പൂർ കേന്ദ്രീകരിച്ച്
കണ്ണൂർ: ബേപ്പൂരിലെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന് കേന്ദ്രീകരിച്ചായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുകയെന്നും അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ പറഞ്ഞു. 269 മീറ്റര്‍ നീളമുള്ളതാണ് അപകടത്തില്‍പ്പെട്ട വാന്‍ ഹായ് 503 കപ്പല്‍.
തീപിടിത്ത സാധ്യതയുള്ള ദ്രാവകങ്ങള്‍ (ക്ലാസ് 3), തീപിടിക്കാന്‍ സാധ്യതയുള്ള ഖരവസ്തുക്കള്‍ (ക്ലാസ് 4.1), തനിയെ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ (ക്ലാസ് 4.2), അപകടകരമായ വിഷാംശമുള്ള വസ്തുക്കള്‍ (ക്ലാസ് 6) എന്നീ വിഭാഗങ്ങളിലുള്ള വസ്തുക്കള്‍ ഈ കപ്പലില്‍ ഉണ്ടെന്നും അരുൺകുമാർ പറഞ്ഞു.
ഏറ്റവും അടുത്തുള്ള കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന് ബേപ്പൂരാണ്. ഇവിടെ കേരള മാരിടൈം ബോര്‍ഡിന്റെ പോര്‍ട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതു തരത്തിലുള്ള ആവശ്യങ്ങള്‍ക്കുമായി ബേപ്പൂര്‍ തുറമുഖം സജ്ജമാക്കിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അരുൺകുമാർ പറഞ്ഞു. കപ്പലില്‍ എന്താണ് സംഭവിച്ചതെന്നോ അപകടത്തിന്റെ സ്ഥിതി എന്താണെന്നോ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അരുൺ കുമാർ മാധ്യമങ്ങളോടു പറഞ്ഞു.