പെരിക്കല്ലൂരിലെ കുടിയിറക്ക് ഭീഷണി ; ആശങ്ക അവസാനിക്കാതെ 170ഓളം കുടുംബങ്ങൾ
Tuesday, June 10, 2025 1:49 AM IST
പുൽപ്പള്ളി: കേരള, കർണാടക അതിർത്തി ഗ്രാമമായ പെരിക്കല്ലൂരിലെ കുടുംബങ്ങൾക്കു ലഭിച്ച കുടിയിറക്കു ഭീഷണിയിൽ എന്ത് ചെയ്യുമെന്നറിയാതെ ആശങ്കയിൽ 170 ഓളം കുടുംബങ്ങൾ. കുടിയിറക്ക് ഭീഷണിയെത്തുടർന്ന് ആശങ്കയിൽ കഴിയുന്ന കുടുംബങ്ങൾക്ക് പിന്തുണയുമായി നിരവധി രാഷ്ട്രീയ, സാമുദായിക സംഘടനകൾ രംഗത്തെത്തി.
ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് കർണാടക സ്വദേശിനിയാണ് പെരിക്കല്ലൂരിലെ 33 കവല, 80 കവല പ്രദേശവാസികൾക്കു വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. തലമുറകളായി കൈവശംവച്ചുവരുന്ന സർക്കാർ പട്ടയം അനുവദിച്ച ഭൂമിക്കാണ് കുടിയിറക്കു ഭീഷണി നേരിടുന്നത്.
കർണാടകയിലെ മൈസൂരു സ്വദേശിനിയായ എം.എസ്. പൂർണിമയാണു നാട്ടുകാർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഭൂമി തങ്ങൾക്കു കൈമാറുകയോ അല്ലെങ്കിൽ ഭൂമിയുടെ നിലവിലെ മതിപ്പു വിലയൊടുക്കുകയോ ചെയ്യണമെന്നാണ് നോട്ടീസിൽ സൂചിപ്പിച്ചിട്ടുള്ളത്.
പൂർണിമയുടെ മുത്തച്ഛനായ സിദ്ധയ്യക്ക് വൈത്തിരി സബ് രജിസ്ട്രാർ ഓഫീസിലെ 2370/1959 നന്പർ ആധാര പ്രകാരം പുൽപ്പള്ളി വില്ലേജിലെ ബ്ലോക്ക് ഒന്ന്, റീ സർവേ നന്പർ 87, 88, 89, 90, 91, 92, 93, 94, 95, 96 നന്പറുകളിലായി (പഴയ സർവേ നന്പർ 52/1എ 1എ 4എ) 82 ഏക്കർ ഭൂമി ജൻമാവകാശമായി കൈവശത്തിലുണ്ടായിരുന്നുവെന്നാണ് അവകാശവാദം.
ഈ ഭൂമിക്ക് 1972വരെ ഭൂനികുതി ഒടുക്കിയിരുന്നതായും ഇവർ പറയുന്നു. 1972 ഡിസംബർ 16ന് സിദ്ധയ്യ മരിച്ചു. ഇതോടെ ഈ ഭൂമിയുടെ അവകാശികൾ പൂർണിമയും സഹോദരങ്ങളുമാണെന്നാണ് വക്കീൽ നോട്ടീസിൽ സൂചിപ്പിച്ചിട്ടുള്ളത്.
സിദ്ധയ്യയുടെ മരണശേഷം ചിലർ ഈ സ്ഥലം കൈയേറി താമസിച്ചെന്നും അനധികൃതമായി പട്ടയം സന്പാദിച്ചുവെന്നുമാണ് പൂർണിമയുടെ ആരോപണം. അതിനാൽ തർക്ക ഭൂമിയുടെ നികുതി സ്വീകരിക്കുന്നതും മറ്റു സർട്ടിഫിക്കറ്റുകൾ നൽകുന്നതും നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൂർണിമ വയനാട് കളക്ടർ, ബത്തേരി തഹസിൽദാർ, പുൽപ്പള്ളി വില്ലേജ് ഓഫീസർ തുടങ്ങിയവർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിലെ പെരിക്കല്ലൂർ ടൗണ്‍ വാർഡിൽ ഉൾപ്പെട്ട 33 കവല, 80 കവല പ്രദേശങ്ങളിലെ 170ഓളം പേർക്കാണ് ഇതിനോടകം വക്കീൽ നോട്ടീസ് ലഭിച്ചത്. ഇനിയും കൂടുതൽപേർക്ക് നോട്ടീസ് ലഭിക്കുമെന്നാണ് കരുതുന്നത്. കൂട്ടത്തോടെ കുടിയൊഴിയാനുള്ള വക്കീൽ നോട്ടീസ് ലഭിച്ചതോടെ പ്രദേശവാസികളെല്ലാം വലിയ ആശങ്കയിലാണ്.
കുടിയിറക്ക് ഭീഷണി: യോഗം ചേർന്നു
പുൽപ്പള്ളി: കുടിയിറക്കുഭീഷണി നേരിടുന്നവരുടെ നേതൃത്വത്തിൽ പെരിക്കല്ലൂർ സെന്റ് തോമസ് പാരീഷ് ഹാളിൽ കഴിഞ്ഞദിവസം യോഗം ചേർന്നു. പഞ്ചായത്തംഗം ജോസ് നെല്ലേടത്തിന്റെയും പെരിക്കല്ലൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് കപ്പുകാലായുടെയും മരക്കടവ് സെന്റ് ജോസഫ്സ് ദേവാലയ വികാരി ഫാ. ജയിംസ് ചെന്പക്കരയുടേയും നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്.
സ്ത്രീകളും വയോജനങ്ങളുമടക്കം 200ഓളം പേർ യോഗത്തിൽ പങ്കെടുത്തു. വക്കീൽ നോട്ടീസിനു മറുപടി നൽകാനും തുടർനിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു. ജോസ് നെല്ലേടത്തെ ചെയർമാനായും ഡാമിൻ ജോസഫിനെ കണ്‍വീനറായും തെരഞ്ഞെടുത്ത് കർമ സമിതി രൂപീകരിച്ചു. സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് കപ്പുകാലായിൽ, പി.ഡി. സജി, മേഴ്സി ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.