കേരളത്തിന്റെ ആവശ്യം വീണ്ടും തള്ളി ; കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം
Tuesday, June 10, 2025 1:49 AM IST
സനു സിറിയക്
ന്യൂഡൽഹി: കാട്ടുപന്നികളെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ആവർത്തിച്ചു കേന്ദ്രസർക്കാർ. അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ലളിതമായ നടപടിക്രമം മാത്രമാണുള്ളതെന്നും കേരളം ഇതു കൃത്യമായി ഉപയോഗിക്കുന്നില്ലെന്നും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി.
മനുഷ്യജീവനു ഭീഷണിയാകുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള അനുമതി സംസ്ഥാന വനം മേധാവികൾക്കുണ്ട്. ഇതിന് കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവെ കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേരളം പലപ്പോഴായി ഈ അവകാശം ഉപയോഗിച്ചിട്ടുണ്ട്. അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. പല മുനിസിപ്പാലിറ്റികളും ഈ അധികാരം വിനിയോഗിക്കുന്നുണ്ട് -കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ കാട്ടുപന്നിയെ സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കടുവയെയും ആനയെയും ഷെഡ്യൂൾ ഒന്നിലുമാണ് നിലനിർത്തിയിരിക്കുന്നു. സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തി ഈ മൃഗങ്ങൾക്ക് വനനിയമത്തിന്റെ സംരക്ഷണം നൽകുന്പോഴും ഇവയെ നിയന്ത്രിക്കുന്നതിനുള്ള ഇളവുകൾ നിയമത്തിൽത്തന്നെയുണ്ട്.
ഈ അധികാരം കേരളം കൃത്യമായി ഉപയോഗിക്കണമെന്നും ഇതിനായി അനുവദിക്കുന്ന ഫണ്ട് വകമാറ്റാതെ അക്കാര്യങ്ങൾക്കു മാത്രമായി വിനിയോഗിക്കണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കാട്ടുപന്നിയെ പിടികൂടാൻ ഒരുക്കിയ വൈദ്യുതക്കെണിയിൽനിന്നു ഷോക്കേറ്റ് അനന്തു എന്ന വിദ്യാർഥി മരിച്ചത് സംസ്ഥാന സർക്കാരിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും അനാസ്ഥ മൂലമുണ്ടായ അപകട മരണമാണെന്നും ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി.
കർഷകരുടെ വിളകൾക്കു ഭീഷണിയാകുന്ന നാടൻ കുരങ്ങുകളെയും കാട്ടുപന്നികളെയും ക്ഷുദ്രജീവികളുടെ ഗണത്തിൽപ്പെടുത്തി കൊല്ലാനുള്ള അനുമതി നൽകണമെന്ന് കേരളം നാളുകളായി ആവശ്യപ്പെടുന്നതാണ്.
എന്നാൽ, ഈ മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നത് കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇവയെ സ്വതന്ത്രമായി വേട്ടയാടുന്നതിനുള്ള അനുമതി നൽകിയാൽ ആവാസവ്യവസ്ഥയെ ബാധിക്കും.
വംശനാശത്തിനുവരെ ഇതിടയാക്കും. അതിനാൽ വിഷയം പാർലമെന്റിലടക്കം ഉന്നയിച്ചിട്ടും കേന്ദ്രം നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല.
സംസ്ഥാന സർക്കാരിന്റെ വാദം
അപകടകാരികളായ മൃഗങ്ങളെ കൊല്ലുന്നതിന് ലളിത നടപടികൾ മാത്രമാണുള്ളതെന്ന് കേന്ദ്രസർക്കാർ വാദിക്കുന്പോൾ അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കാൻ നിലവിലെ നിയമ ചട്ടക്കൂട് അനുവദിക്കുന്നില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.
മനുഷ്യന്റെ സ്വത്തിനും ജീവനും ഭീഷണിയായ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയിട്ടുള്ള കടുവ, ആന തുടങ്ങിയവയെ കൊല്ലാൻ ഉത്തരവിടുന്നതിനുമുന്പ് അവയെ പിടികൂടാനോ മറ്റൊരു സ്ഥലത്തേക്കു മാറ്റി പാർപ്പിക്കാനോ കഴിയില്ലെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനെ ബോധ്യപ്പെടുത്തണം. അങ്ങനെ പിടിക്കപ്പെടുന്ന മൃഗങ്ങളെ തടവിൽ പാർപ്പിക്കാൻ സാധിക്കില്ല.
കടുവ, ആന തുടങ്ങിയവയുടെ ആക്രമണം കൈകാര്യം ചെയ്യുന്പോൾ കേന്ദ്രസർക്കാരിന്റെതന്നെ കടുവാ സംരക്ഷണ അഥോറിറ്റിയുടെയും പ്രോജക്ട് എലഫന്റ് സ്കീമിന്റെയും നിർദേശങ്ങൾ സംസ്ഥാന സർക്കാർ പാലിക്കേണ്ടതുണ്ട്. ഇതോടൊപ്പം വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളും പരിഗണിക്കണം.
അടിയന്തര സാഹചര്യത്തിൽ നടപടികളെടുക്കുന്നതിന് ഇതെല്ലാം വിലങ്ങുതടിയാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. അതിനാൽ വന്യമൃഗ ആക്രമണം ഇല്ലാതാക്കുന്നതിന് കേന്ദ്രസർക്കാർ വന നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
കേരളത്തിലെ 941 തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിൽ 273 എണ്ണവും വന്യമൃഗശല്യവുമായി ബന്ധപ്പെട്ട ഹോട്ട് സ്പോട്ടുകളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2016 മുതൽ 2025 ജനുവരി വരെ 919 പേർ സംസ്ഥാനത്തു വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയും 8967 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണു കണക്കുകൾ.