ചരക്കുകപ്പൽ അപകടം: രക്ഷപ്പെട്ട 18 പേരിൽ രണ്ടുപേരുടെ നില ഗുരുതരം
Tuesday, June 10, 2025 1:49 AM IST
കണ്ണൂർ: ബേപ്പൂരിനും മാംഗളൂരുവിനും ഇടയിൽ കണ്ണൂർ അഴീക്കൽ തുറമുഖത്തിന്റെ പുറംകടലിൽ തീപിടിച്ച കപ്പൽനിന്നു രക്ഷപ്പെട്ട 18 പേരിൽ രണ്ടുപേരുടെ നില ഗുരുതരം.
കപ്പൽ ജീവനക്കാരായ നാലു പേരെ കണ്ടെത്താനായിട്ടില്ല. തീപിടിച്ച കപ്പലിൽനിന്നു ലൈഫ് ജാക്കറ്റുകളും ലൈഫ് ബോട്ടുകളും ഉപയോഗിച്ചാണ് 18 പേർ രക്ഷപ്പെട്ടത്. പത്തു പേർ ലൈഫ് ജാക്കറ്റുകളും എട്ടു പേർ ലൈഫ് ബോട്ടുകളും ഉപയോഗിച്ചാണ് രക്ഷപ്പെട്ടത്.
അപകടം നടന്ന സന്ദേശം ലഭിച്ച ഉടൻ ഇതിനു സമീപത്തുകൂടെ സഞ്ചരിക്കുകയായിരുന്ന എംവി വൺ മാർബിൾ എന്ന ചരക്കുകപ്പലാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. രക്ഷപ്പെട്ടവരെ എംവി വൺ മാർബിളിൽനിന്നു രക്ഷാപ്രവർത്തകർ മംഗളൂരുവിലെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി.
കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കോസ്റ്റ് ഗാർഡ് ഡോണിയർ വിമാനമുപയോഗിച്ച് കാണാതായവർക്കായുള്ള തെരച്ചിലും നടത്തുന്നുണ്ട്. അറബിക്കടലിലുണ്ടായിരുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
അപകടസ്ഥലത്തിന് സമീപത്തുകൂടി വരികയായിരുന്ന എംവി അംബ്ര എന്ന കപ്പലും രക്ഷാപ്രവർത്തനത്തിലുണ്ട്. മംഗളൂരുവിൽനിന്നും ബേപ്പൂരിൽനിന്നുമാണ് രക്ഷാപ്രവർത്തനത്തിനുള്ള കോസ്റ്റ് ഗാർഡിന്റെ കപ്പലുകൾ എത്തിയത്.
അപകടം നടന്നതിന്റെ ഏറ്റവും അടുത്ത തുറമുഖം അഴീക്കലാണെങ്കിലും ഇവിടെ കോസ്റ്റ് ഗാർഡ് സ്റ്റേഷനോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാലാണ് ബേപ്പൂരിൽനിന്നും മംഗളൂരുവിൽനിന്നു രക്ഷാപ്രവർത്തനത്തിലുള്ള കപ്പലുകളെ ആശ്രയിക്കേണ്ടി വന്നത്. അഴീക്കൽ തുറഖമുഖത്തുനിന്നും 81 കിലോമീറ്റർ അകലയാണ് ചരക്കുകപ്പൽ പൊട്ടിത്തെറിയോടെ തീപിടിച്ചത്.
മംഗളൂരുവിൽനിന്ന് രക്ഷാപ്രവർത്തനത്തിനു പുറപ്പെട്ടത് ഡോക്ടർമാർ ഉൾപ്പെടെ എല്ലാ വിധ ചികിത്സാ സജ്ജീകരണങ്ങളും ഒരുക്കിയ കപ്പലാണെന്ന് അഴീക്കൽ പോർട്ട് ഓഫീസർ അരുൺ കുമാർ പറഞ്ഞു. ചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങളുള്ള വലിയ കപ്പലാണിത്. പരിക്കേറ്റവരെ മംഗളൂരുവിലേക്ക് വിമാനമാർഗം കൊണ്ടുപോയി ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.