ഗുരുതര അനാസ്ഥ: വി.ഡി. സതീശൻ
Tuesday, June 10, 2025 1:49 AM IST
എടക്കര: വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥി പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തിൽ ഗുരുതര അനാസ്ഥയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അനന്തുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഇത്തരം വൈദ്യുതി കെണികൾ പ്രദേശത്ത് പലയിടത്തും സ്ഥാപിച്ചിട്ടുണ്ടെന്നു പരിക്കേറ്റ ഷാനുവിന്റെ അമ്മ പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും അതേക്കുറിച്ച് അന്വേഷിക്കാൻ കെഎസ്ഇബി അധികൃതർ തയാറായില്ല.
പഞ്ചായത്തിന് ഇക്കാര്യത്തിൽ അധികാരവുമില്ല. വനംവകുപ്പിനും പോലീസിനും വൈദ്യുതി ബോർഡിനുമാണു നടപടി എടുക്കാൻ അധികാരമുള്ളത്. ഈ മൂന്ന് ഏജൻസികളും ഒന്നും ചെയ്തില്ല. പരാതി നൽകിയിട്ടും അന്വേഷിക്കാൻ തയാറായില്ല.
ഒരു കുഞ്ഞിന്റെ ജീവനാണു പോയത്. ഭാഗ്യംകൊണ്ടാണ് അഞ്ചു പേരുടെ ജീവൻ പോകാതിരുന്നതെന്നാണു രക്ഷപ്പെടുത്തിയ ആൾ പറഞ്ഞത്. ഗുരുതരമായ അനാസ്ഥ അന്വേഷിച്ച് കുറ്റക്കാർക്കെതിരേ നടപടിയെടുക്കണം. കുട്ടിയെ നടഷ്ടമായ കുടുംബത്തിനും പരിക്കേറ്റവർക്കും ആവശ്യമായ നഷ്ടപരിഹാരം നൽകാനും സർക്കാർ തയാറാകണം.
അനാവശ്യമായ പ്രസ്താവനകൾ വനം മന്ത്രി ഒഴിവാക്കണം. കഴിഞ്ഞദിവസം പറഞ്ഞത് ഇന്നലെ പിൻവലിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്പോൾ സ്വാഭാവികമായ പ്രതിഷേധമുണ്ടാകും. അതിൽ സർക്കാരിനോടുള്ള പ്രതിഷേധവും സങ്കടവുമൊക്കെ ഉണ്ടാകും. അതിനെയാണു ഗൂഢാലോചന നടത്തിയെന്നു പറഞ്ഞത്. ഞങ്ങൾ എല്ലാംകൂടി ഗൂഢാലോചന നടത്തി കുട്ടിയെ കൊല്ലാൻ പന്നിക്കെണി ഒരുക്കിയെന്നാണു മന്ത്രി പറഞ്ഞത്.
അങ്ങനെ പറഞ്ഞില്ലെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞതെന്നും വി.ഡി. സതീശൻ പറഞ്ഞു. മരണപ്പെട്ട അനന്തുവിന്റെ പിതാവ് ആമാടൻ സുരേഷ്, മാതാവ് ശോഭ, ബന്ധുക്കൾ എന്നിവരെ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.
ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം എന്നിവരും വി.ഡി. സതീശനൊപ്പമുണ്ടായിരുന്നു.