കപ്പല്‍ മാര്‍ഗമുള്ള ചരക്കുനീക്കം വര്‍ധിച്ചു; അപകടങ്ങൾ തുടര്‍ക്കഥ
Tuesday, June 10, 2025 1:49 AM IST
കൊച്ചി: ഇന്ത്യന്‍ തീരങ്ങളില്‍ കപ്പല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന്റെ ആശങ്കയിലാണ് കടല്‍ മാര്‍ഗമുള്ള ചരക്കുനീക്ക മേഖല.
വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് കണ്ടെയ്നറുകളുമായി വന്ന ചരക്കുകപ്പല്‍ അപകടത്തിൽപ്പെട്ട് ഒരുമാസം തികയും മുന്‍പാണ് ഇന്നലെ വീണ്ടുമൊരു കപ്പലപകടം. അപകടങ്ങള്‍ ആവർത്തിക്കുന്നത് സാമ്പത്തികമേഖലയ്ക്ക് കനത്ത ആഘാതമാകും സൃഷ്ടിക്കുക.
കടല്‍ മാര്‍ഗമുള്ള ചരക്കുനീക്കത്തില്‍ വര്‍ഷംതോറും ആറു മുതല്‍ പത്തു ശതമാനത്തിന്റെ വരെ വര്‍ധനയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ളത്. ചരക്കുനീക്കം വര്‍ധിച്ചതോടെ കപ്പലുകളുടെ എണ്ണവും അതുവഴി ജലപാതകളിലെ ഗതാഗതവും വര്‍ധിച്ചു.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതോടെ നൈപുണ്യം കുറഞ്ഞ ആളുകള്‍പ്പോലും ഈ മേഖലയിലേക്ക് കടന്നുവരുന്ന സ്ഥിതിയാണ്. കപ്പലപകടങ്ങള്‍ തുടര്‍ച്ചയാകുന്നതിന്റെ കാരണങ്ങളിലൊന്നായി ഇതിനെ കാണാമെന്ന് കപ്പല്‍ കമ്പനി പ്രതിനിധിയും കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എക്സിക്യൂട്ടീവ് അംഗവുമായ പ്രകാശ് അയ്യര്‍ പറഞ്ഞു.
കണ്ടെയ്നര്‍ കൈകാര്യം ചെയ്യുന്നതില്‍ തൊഴിലാളികള്‍ക്കു ശരിയായ അവബോധം നല്കാനായാല് കപ്പലിന്റെ യന്ത്രത്തകരാര്‍ ഒഴിവാക്കിയുള്ള അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും.
കണ്ടെയ്നറുകള്‍ കപ്പലില്‍ അടുക്കിവയ്ക്കുന്നതില്‍ ശാസ്ത്രീയമായ ചില മാനദണ്ഡങ്ങളുണ്ട്. അറിവില്ലായ്മകൊണ്ടോ അശ്രദ്ധകൊണ്ടോ അവ പാലിക്കപ്പെടാതെ പോകുന്നതും അപകടങ്ങള്‍ക്കിടയാക്കാം.
അതുപോലെ, കണ്ടെയ്നറുകള്‍ക്കുള്ളില്‍ എന്താണെന്നു വ്യക്തമായ അറിവ് ഷിപ്പിംഗ് കമ്പനികള്‍ക്കു നല്കിയാല് കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കുന്നതുപോലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.