കേരള തീരത്തിനടുത്ത് വീണ്ടും കപ്പലപകടം
Tuesday, June 10, 2025 1:49 AM IST
കോഴിക്കോട്: അറബിക്കടലില്‍ കേരള തീരത്തോടു ചേര്‍ന്ന് ചരക്കുകപ്പലിനു തീപിടിച്ചു.കൊളംബോയില്‍നിന്നു മുംബൈയിലേക്കു പോകുകയായിരുന്ന "വാന്‍ഹായ് 503' എന്ന സിംഗപ്പുര്‍ കപ്പലിനാണ് ഇന്നലെ രാവിലെ 9.30 ഓടെ തീ പിടിച്ചത്.
കണ്ടെയ്നറിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് കപ്പലിന്റെ മധ്യഭാഗത്താണു തീപിടിത്തമുണ്ടായത്. കപ്പൽ പൂർണമായും തീ വിഴുങ്ങിയ അവസ്ഥയിലാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.
കണ്ണൂർ അഴീക്കല്‍ തുറമുഖത്തുനിന്ന് 44 നോട്ടിക്കല്‍ മൈലും ബേപ്പൂരില്‍നിന്ന് 88 നോട്ടിക്കല്‍ മൈലും അകലെയാണ് കടലിൽ കപ്പലിനു തീപിടിച്ചതെന്നു കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കപ്പലില്‍ 650ഓളം കണ്ടെയ്നറുകളുണ്ട്.
തായ്ലന്ഡ്, ചൈന, മ്യാന്മര്, ഇന്തോനേഷ്യൻ പൗരന്മാരായ 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. പ്രാഥമികമായ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കു ശ്രമിച്ച നാലു ജീവനക്കാരെ കാണാതായി. അഞ്ചു പേര്‍ക്കു പരിക്കേറ്റു. ഇവരിൽ രണ്ടു പേർക്കു ഗുരുതരമായ പൊള്ളലേറ്റു.
10 ജീവനക്കാർ കപ്പല്‍ ഉപേക്ഷിച്ച് ലൈഫ് ബോട്ടിലും എട്ടു പേര് ലൈഫ് റാഫ്റ്റിലും അഭയംതേടി. വിവരമറിഞ്ഞ് നേവിയും കോസ്റ്റ് ഗാര്‍ഡും ഹെലികോപ്റ്റര്‍, വിമാനങ്ങള്‍, കപ്പലുകള്‍ എന്നിവ മുഖേന രക്ഷാദൗത്യം ആരംഭിച്ചു. കൊച്ചി, അഴീക്കല്‍, ബേപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നു നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനു പുറപ്പെട്ടു.
ഗണ്‍ പൗഡര്‍ ഉള്‍പ്പെടെ കപ്പലില്‍ അപകടകരമായ ഒട്ടേറെ രാസപദാർഥങ്ങളുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. നാവികസേനയുടെ കപ്പലുകള്‍ സിംഗപ്പുര്‍ കപ്പലിനു സമീപമെത്തിയെങ്കിലും രക്ഷാദൗത്യം ദുഷ്കരമാണ്.
കപ്പലിലെ മറ്റു കണ്ടെയ്നറുകള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. വായു, വെള്ളം എന്നിവയുമായി സമ്പര്‍ക്കമുണ്ടായാല്‍ സ്ഫോടനമുണ്ടാകാന്‍ സാധ്യതയുള്ള രാസവസ്തുക്കള്‍ കണ്ടെയ്നറുകളിലുള്ളതിനാല്‍ സുരക്ഷിത അകലം പാലിച്ചാണ് നാവികസേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
തീ പിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍ (ക്ലാസ് 3), ഖരവസ്തുക്കള്‍ (ക്ലാസ് 4.1), തനിയെ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ (ക്ലാസ് 4.2), അപകടകരമായ വിഷാംശമുള്ള വസ്തുക്കള്‍ (ക്ലാസ് 6) എന്നീ വിഭാഗങ്ങളിലുള്ള വസ്തുക്കള്‍ കപ്പലിലുണ്ടെന്നും അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ പറഞ്ഞു.
കപ്പലിനു തീ പിടിച്ചതിനു പിന്നാലെ അന്‍പതോളം കണ്ടെയ്നറുകള്‍ കടലിലേക്കു വീണു. കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്കു വീഴുന്നതായി റിപ്പോർട്ടുണ്ട്. കപ്പലില്‍ പൊട്ടിത്തെറിയുണ്ടായി എന്ന വിവരത്തെത്തുടര്‍ന്ന് ഇതേ അന്താരാഷ്ട്ര ചാലിലുണ്ടായിരുന്ന മറ്റു കപ്പലുകള്‍ക്ക് അടിയന്തര മുന്നറിയിപ്പു നൽകിയിട്ടുണ്ട്.