വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ആരോപണം തള്ളി വനംമന്ത്രി
Tuesday, June 10, 2025 1:49 AM IST
നിലന്പൂർ: വഴിക്കടവിൽ മൃഗവേട്ടയ്ക്കു സ്ഥാപിച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചതിനു പിന്നിൽ ഗൂഢാലോചന ഉണ്ടായെന്ന വാദത്തിൽ താൻ മലക്കം മറിഞ്ഞെന്ന ആരോപണം തള്ളി വനംമന്ത്രി എ.കെ. ശശീന്ദ്രൻ.
താൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നും പ്രതിഷേധങ്ങൾക്കു പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന സംശയം മാത്രമാണ് ഉന്നയിച്ചതെന്നും മന്ത്രി പറഞ്ഞു. നിലന്പൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
“മുഖ്യമന്ത്രി എന്നെ ശാസിച്ചു എന്ന വാർത്ത ആരുടെ സൃഷ്ടിയാണെന്ന് അറിയില്ല. തെരഞ്ഞെടുപ്പിൽ വിഷയദാരിദ്ര്യം നേരിടുന്ന യുഡിഎഫ് പതിനഞ്ചുകാരനായ കുട്ടിയുടെ മരണം പോലും രാഷ്ട്രീയമാക്കുകയാണെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.
നിലന്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്തുള്ള ശശീന്ദ്രന്റെ പ്രസ്താവന പ്രതിപക്ഷത്തിനു പ്രതിഷേധിക്കാനുള്ള ആയുധം കൊടുത്തതുപോലെയായി എന്ന് മുഖ്യമന്ത്രിയുടെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഈ സംഭവത്തിൽ വനം വകുപ്പിന് ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമായിട്ടും ബോധപൂർവം യുഡിഎഫ് കള്ളപ്രചാരണം നടത്തുകയാണ്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻതന്നെ എന്ന് പറയും പോലെയാണ് വിദ്യാർഥിയുടെ അപകടമരണത്തെ വനംവകുപ്പിന്റെമേൽ കെട്ടി വയ്ക്കാനുള്ള ശ്രമം. ഇതാണ് യുഡിഎഫ് വനം മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ കാരണം”- മന്ത്രി പറഞ്ഞു.
വിദ്യാർഥി ഷോക്കേറ്റ് മരിച്ച ഉടനെ ഇത് സർക്കാർ സ്പോണ്സേഡ് കൊലപാതകമെന്ന യുഡിഎഫ് സ്ഥാനാർഥിയുടെ പ്രസ്താവനയെത്തുടർന്നാണ് താൻ ഇതിൽ ഗൂഢാലോചന ഉണ്ടോ എന്ന സംശയം പ്രകടിപ്പിച്ചത്.
ഇത്തരം ദാരുണമായ സംഭവങ്ങൾ രാഷ്ട്രീയമായി മാറ്റുന്നതിനാലാണു സംശയം പ്രകടിപ്പിച്ചത്. കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനു സംസ്ഥാന സർക്കാർ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർക്കു സർക്കുലർ നൽകിയിട്ടുണ്ട്. ഇത് കാര്യക്ഷമമായി നടപ്പാക്കാത്ത ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണു വഴിക്കടവ് പഞ്ചായത്ത്.
അനധികൃതമായി വൈദ്യുതി മോഷണം നടത്തി വന്യമ്യഗങ്ങളെ കൊന്ന് ഇറച്ചി വില്പന നടത്തുന്നവർക്ക് വേണ്ടിയാണ് യുഡിഎഫ് വാദിക്കുന്നത്. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുമോ എന്ന ചോദ്യത്തിന്, അത് മന്ത്രിസഭാ യോഗം ചേർന്ന് എടുക്കേണ്ട തീരുമാനമായതിൽ ഇപ്പോൾ തനിക്ക് മറുപടി പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പാർക്കുകൾക്ക് ചുറ്റം 10 കിലോമീറ്റർ ബഫർസോണ് ആക്കണമെന്ന നിർദേശത്തിനെതിരേ സർക്കാർ കോടതിയെ സമീപിച്ചപ്പോൾ ഇക്കാര്യത്തിൽ കോടതിയുടെ പടി പോലും കയറാനാകില്ലെന്നു പരിഹസിച്ചവരാണ് പ്രതിപക്ഷം. അന്ന് കോടതിയുടെ പടി കയറുക മാത്രമല്ല, അനുകൂല ഉത്തരവ് വാങ്ങിയെടുക്കുകയും ചെയ്ത സർക്കാരാണിത്.
മലയോര മേഖലയിലെ കുടുംബങ്ങൾ ഏറ്റവും ദുരിതം നേരിടുന്നത് വന്യമ്യഗശല്യമാണ്. അതിനാൽ കേന്ദ്ര വനംവന്യജിവി സംരക്ഷണ നിയമത്തിൽ മാറ്റം വരുത്താൻ നിരവധി തവണ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നില്ല. കേരളം ആവശ്യപ്പെട്ടാൽ കേന്ദ്രം നടപടി എടുക്കുമെന്നാണു പറയുന്നത്. നിലന്പൂരിലേക്കു വരാം. പക്ഷേ വടപുറം പാലത്തിലൂടെ വരാൻ പറ്റില്ലെന്നു പറയുന്നത് പോലെയാണെന്നും മന്ത്രി പറഞ്ഞു.
1972ൽ നിലവിൽ വന്ന വനം വന്യജീവി സംരക്ഷണ നിയമമാണു കുടിയേറ്റ മേഖലയിലെ ജനങ്ങളെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.