മെഡിക്കല്‍കോളജ്: തിരുവനന്തപുരം ആര്‍സിസിയിലെ വിഷയവുമായി ബന്ധപ്പെട്ടു വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആര്‍സിസി സംരക്ഷണ സമിതി ചെയര്‍മാന്‍ ശ്രീകാര്യം ശ്രീകുമാര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി.

ആര്‍സിസിയിലെ സര്‍ജനും ഓങ്കോളജി വിഭാഗം മേധാവിയുമായ ഡോക്ടര്‍ക്കെതിരേയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ഡോക്ടര്‍ രോഗികളെ പരിശോധിക്കുന്നില്ലെന്നും ജൂണിയര്‍ ഡോക്ടര്‍മാരെ ഉപയോഗിച്ച് ശസ്ത്രക്രിയയ്ക്ക് കാലതാമസം ഉണ്ടെന്നും എത്രയും വേഗം ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ രോഗം വര്‍ധിക്കുമെന്നും പറയിപ്പിച്ചു രോഗികളെ ഭയപ്പെടുത്തി ഇവരെ സ്വകാര്യാശുപത്രികളിലേക്കു പറഞ്ഞയയ്ക്കുന്നുവെന്നാണ് ആരോപണം.

ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് ആര്‍സിസിയില്‍ നിരോധിച്ചിട്ടുള്ളതാണ്. ആരോപണവിധേയനായ ഡോക്ടര്‍ ഉള്‍പ്പെടെ ഡ്യൂട്ടി സമയത്ത് പുറത്തുപോകുന്നുണ്ടെന്നും സിസിടിവി കാമറകളിലൂടെ ഇതിന്‍റെ നിജസ്ഥിതി കണ്ടെത്തണമെന്നും ആവശ്യമുണ്ട്. കാന്‍സര്‍ രോഗബാധിതരായിട്ടുള്ള കേരളത്തിലെ ഒട്ടുമിക്ക പാവപ്പെട്ട രോഗികളും ചികിത്സയ്ക്കായി ആദ്യപരിഗണന നല്‍കുന്ന സ്ഥാപനമാണ് തിരുവനന്തപുരം ആര്‍സിസി.

അതുകൊണ്ടുതന്നെ പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അത് പാവപ്പെട്ട രോഗികളോടുള്ള കൊടുംക്രൂരതയും രോഗികള്‍ക്ക് ചികിത്സ നിഷേധിക്കലുമാണ്. അതുകൊണ്ടുതന്നെ കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരണമെന്നാണ് പരാതിയിലെ ആവശ്യം.