പഴയങ്ങാടിയിൽ ബസുകൾ കൂട്ടിയിടിച്ച് 38 പേർക്ക് പരിക്ക്
1576381
Thursday, July 17, 2025 12:42 AM IST
പഴയങ്ങാടി: റെയിൽവേ സ്റ്റേഷന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 38 യാത്രക്കാർക്കു പരിക്ക്. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം. പുതിയങ്ങാടി മൊട്ടാമ്പ്രത്തെ സ്വകാര്യ ആശുപത്രിയിൽ 32 പേർ ചികിത്സ തേടി. ഏറെ പേരെ പ്രാഥമിക ശുശ്രൂഷ നൽകി പറഞ്ഞയച്ചു.
പരിക്കേറ്റവരിൽ അധികവും സ്ത്രീകളാണ് കെ. ശുഭ (37) മാട്ടൂൽ സൗത്ത്, എം. ഷൈമ (38) എട്ടിക്കുളം, കെ.വി. രചന (39) മാട്ടൂൽ നോർത്ത്, മാട്ടൂൽ സ്വദേശികളായ മുഹമ്മദലി (50), അബ്ദുൾ റഹ്മാൻ (50), ജിൻസി (30), ഫർസാന (23), നിത (20), സൂര്യ (24), റയാൻ റയാദ് (ആറ്), ടി. ശശി (54), അഭിലാഷ് (45), ഖദീജ (45), ഹസ്ന സുനാദ് (25), ദിൽ ഫത്ത് (12) റിയാസ്, മുഹ്സിൻ, ഹന്നത്ത് (15) ഫാദിൽ ഫൈസൽ (14), മുഹമ്മദ് റയാൻ (13), ബജീഷ് (38), വാടിക്കലിലെ ദീപ (52), പുതിയങ്ങാടിയിലെ സജിനി (40), മാടായിലെ സി. ജോയ് (48) എന്നിവരാണ് മൊട്ടാമ്പ്രത്തെ ക്രസ്റ്റന്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരിൽ ചിലരെ നിരീക്ഷണത്തിനു ശേഷം വൈകുന്നേരത്തോടെ വിട്ടയച്ചു. മാട്ടൂൽ സൗത്ത് സ്വദേശിനി ആബിദ ( 38 )യെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാട്ടൂൽ സൗത്തിലെ ഫാത്തിമത്തുൽ മർവ(34), ഹസ്ന ഹമിദ് (27) എന്നിവരെ കണ്ണൂർ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും കിംസ് ആശുപത്രിയിലെ ജീവനക്കാരാണ്.
കഴിഞ്ഞദിവസം പഴയങ്ങാടി ബീവി റോഡ് അടിപ്പാതക്ക് സമീപം ഗതാഗതം നിയന്ത്രിക്കുകയായിരുന്ന ഹോം ഗാർഡ് രാജേഷിനെ അപായപ്പെടുത്താൻ ശ്രമിച്ച ബ്രീസ് ബസാണ് അപകടമുണ്ടാക്കിയത്. രണ്ടു ദിവസം പോലീസ് കസ്റ്റഡിയിലായിരുന്ന ബസ് ഇന്നലെയാണ് വീണ്ടും സർവീസ് ആരംഭിച്ചത്.
പഴയങ്ങാടി ഭാഗത്തുനിന്ന് മാട്ടൂലിലേക്ക് പോകുന്ന ഫെമി ഗ്രൂപ്പിന്റെ ബസും മാട്ടൂലിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബ്രീസ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഇരുബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. അപകടം വരുത്തും വിധം ബസ് ഓടിച്ചതിന് ബ്രീസ് ബസ് ഡ്രൈവർ മാട്ടൂലെ എം. ആഷിഖി(35) നെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. അപകടത്തെ തുർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പഴയങ്ങാടി പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങളെ കടത്തിവിട്ടത്.