നെല്ലിപ്പറന്പത്ത് കലുങ്ക് നിർമാണം അഞ്ചാം മാസത്തിലേക്ക് : ഗതാഗതം തിരിച്ചു വിട്ട അയ്യൻകുഴി റോഡ് താറുമാറായി
1565743
Monday, June 9, 2025 4:40 AM IST
ആലുവ: നെല്ലിപ്പറമ്പത്ത് കലുങ്ക് പാലം നിർമാണം പൂർത്തിയാകാൻ വൈകിയതോടെ ഗതാഗതം തിരിച്ചു വിട്ട കീഴ്മാട് ശ്രീനാരായണഗിരി-അയ്യൻ കുഴി റോഡ് തകർന്നു. പലയിടത്തും ടാറ് ഇളകി മൺ കുഴികളായി മാറി.
കുണ്ടും കുഴിയും നിറഞ്ഞതോടെ ഇരുചക്ര വാഹനയാത്രികരും കാൽനട യാത്രക്കാരുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. കലുങ്കിനടിയിലുള്ള ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലി നീളുന്നതാണ് തോട്ടുമുഖം-കീഴ്മാട് റോഡിൽ ഗതാഗതം പുന:സ്ഥാപിക്കുന്നതിന് തടസമായിരിക്കുന്നത്.
ചെമ്പറക്കി ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 21ലക്ഷം രൂപ ചെലവ് വരുന്ന കലുങ്ക് പാലത്തിന്റെ നിർമാണം അഞ്ച് മാസം മുമ്പാണ് ആരംഭിച്ചത്. രണ്ട് മാസം കൊണ്ട് കലുങ്ക് നിർമാണം, അപ്രോച്ച് റോഡ് നിർമാണം, കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കൽ എന്നിവ പൂർത്തിയാക്കുമെന്നാണ് വാട്ടർ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും അറിയിച്ചിരുന്നത്.
നേരത്തെ അഞ്ച് മീറ്ററായിരുന്ന കലുങ്ക് പാലം പൊളിച്ച് ഒമ്പത് മീറ്റർ വീതിയിലാണ് പുതുക്കിപ്പണിതത്. എസ്.എൻ. ഗിരി ഭാഗത്തെയും നെല്ലിപ്പറമ്പത്ത് ഭാഗത്തെയും വളവുകളിലെ അപകടാവസ്ഥ ഒഴിവാക്കാൻ സ്വകാര്യ വ്യക്തികൾ സൗജന്യമായി സ്ഥലം നൽകിയാണ് റോഡ് വീതി കൂട്ടുന്നത്.
അടിയന്തിരമായി തോട്ടുമുഖം - കീഴ്മാട് റോഡ് തുറന്നുകൊടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.