ട്രോളിംഗ് നിരോധനം : തുറയുറങ്ങും, അർധരാത്രി മുതൽ
1565782
Monday, June 9, 2025 5:12 AM IST
ഹരുണി സുരേഷ്
വൈപ്പിൻ: തീരക്കടലിൽ ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം പ്രാബല്യത്തിലാകും. ഇത് മുന്നിൽക്കണ്ട് മുനമ്പം, മുരുക്കുംപാടം, കൊച്ചി മത്സ്യബന്ധന മേഖലയിലെ ദൂരിഭാഗം മത്സ്യബന്ധന ബോട്ടുകളും ഇന്നലെ തന്നെ തീരമണഞ്ഞു. ശേഷിക്കുന്നവ ഇന്ന് വൈകുന്നേരത്തോടെ എത്തും. 52 ദിവസത്തെ വിശ്രമത്തിനുശേഷം ഓഗസ്റ്റ് ഒന്നിനു പുലർച്ചെ മുതലേ ഇനി ബോട്ടുകൾ കടലിലേക്കു പോകൂ.
ബോട്ടുകൾ കെട്ടുന്നതോടെ മത്സ്യബന്ധന ഹാർബറുകളിലെ വൻ ആരവങ്ങൾക്കും താൽക്കാലിക വിരാമമാകും. പരമ്പരാഗത വള്ളങ്ങളുടെ സാന്നിധ്യം മാത്രമേ ഇനി ഹാർബറുകളിൽ ഉണ്ടാകൂ. ബോട്ടുകളാകട്ടെ, വരും ദിവസങ്ങൾ അറ്റകുറ്റപ്പണികൾ തീർക്കുന്ന തിരക്കിലാകും. വർക്ക് ഷോപ്പുകളും യാർഡുകളുമൊക്കെ സജീവമാകും.
ബോട്ടുകൾ കരയിൽ കെട്ടിയാൽ പിന്നെ തൊഴിലാളികളായ ഇതരസംസ്ഥാനക്കാർ നാടുകളിലേക്ക് മടങ്ങും. ജൂലൈ അവസാന വാരത്തിലേ തിരിച്ചു വരൂ. ഒരു കാലത്ത് നാട്ടുകാരും തമിഴ്നാട്ടുകാരായ കുളച്ചൽ സ്വദേശികളും മാത്രമായിരുന്നു ബോട്ടുകളിലെ തൊഴിലാളികളെങ്കിൽ ഇന്ന് സ്ഥിതി മാറി. വടക്കേ ഇന്ത്യക്കാരാണ് കൂടുതലും. നാട്ടുകാരായ തൊഴിലാളികൾ നാമമാത്രം.
കടന്നുപോയത് കടക്കെണിയുടെ കാലം
ഡിസംബർ മുതൽ കടൽ വറുതിയിലായതിനാൽ കഴിഞ്ഞ ഫിഷിംഗ് സീസൺ വളരെ മോശമായിരുന്നുവെന്നാണ് ബോട്ടുടമകളും തൊഴിലാളികളും പറയുന്നത്. കുറെ ബോട്ടുകൾക്ക് കടം കയറിയതിനാൽ ഡിസംബർ മുതൽക്കേ തന്നെ ഫിഷിംഗ് നിർത്തിയിരുന്നു. മറ്റുള്ളവ മാർച്ചു വരെ പിടിച്ചുനിന്നെങ്കിലും കടക്കെണിയിൽപ്പെട്ട് നിൽക്കക്കള്ളിയില്ലാതെ വന്നതോടെ അവയും മത്സ്യബന്ധനം നിർത്തിവയ്ക്കാൻ നിർബന്ധിതരായി.
എന്നാൽ മേയ് അവസാനത്തോടെ കാലവർഷം ശക്തി പ്രാപിച്ചത് ആശ്വാസമായി. കടൽ ഇളകുകയും തുടർന്ന് വെയിൽ തെളിയുകയും ചെയ്തതോടെ മത്സ്യങ്ങളുടെ സാന്നിധ്യം കണ്ടു തുടങ്ങി.
ഇതോടെ ബോട്ടുകൾ വീണ്ടും കടലിൽ പോയി. പല ബോട്ടുകളും നിറയെ ഐല, തിരിയാൻ, വറ്റ, കിളിമീൻ എന്നിവയുമായാണ് തിരിച്ചെത്തിയത്. ഇതിനിടെ ആഴക്കടലിലെ കപ്പൽ ദുരന്തം മത്സ്യ മേഖലയിൽ ആശങ്ക വിതച്ചിരിക്കുകയാണ്.
പരമ്പരാഗത വള്ളങ്ങളുടെ ഊഴം
മൺസൂൺകാല ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി ട്രോളിംഗ് ബോട്ടുകൾ കരയിൽ കെട്ടിയാൽ പിന്നെ കടലിൽ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളുടെ ഊഴമാണ്.
ഇവർക്ക് ചാള, കൊഴുവ, നത്തോലി തുടങ്ങിയ മത്സ്യങ്ങളും നാരൻ, പൂവാലൻ ചെമ്മീനുകളും സുലഭമായി ലഭിക്കുന്നത് ഈ മൺസൂൺ കാലങ്ങളിലാണ്. എന്നാൽ കഴിഞ്ഞ സീസണിൽ നാരൻ ചെമ്മീന്റെ സാന്നിധ്യം കടലിൽ കുറവായിരുന്നു.