പഴുത്തുപോയ പൈനാപ്പിൾ വിപണിയിൽ കുന്നുകൂടുന്നു
1565792
Monday, June 9, 2025 5:24 AM IST
വാഴക്കുളം: വില നേരിയ തോതിൽ ഉയർന്നതോടെ തോട്ടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന പൈനാപ്പിൾ വാഴക്കുളം മാർക്കറ്റിലേക്ക് ഒഴുകിയെത്തുന്നു. കനത്ത വിലയിടിവിനെത്തുടർന്ന് വിളവെടുപ്പു നടത്താതെ തോട്ടങ്ങളിൽ പഴുത്തു നിന്നിരുന്ന പൈനാപ്പിളാണ് ഇപ്പോൾ വിപണിയിലെത്തുന്നത്.
ഒരു മാസം മുമ്പുവരെ പഴുത്ത പൈനാപ്പിൾ കിലോയ്ക്ക് ശരാശരി 50 രൂപ കർഷകർക്കു ലഭിച്ചിരുന്ന സ്ഥാനത്ത് ശരാശരി 10 രൂപ നിരക്കിൽ പോലും വിപണനം ഇല്ലാതായതോടെയാണ് തോട്ടങ്ങളിൽ തന്നെ അവ ഉപേക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ എ ഗ്രേഡ് പച്ച പൈനാപ്പിളിന് കിലോയ്ക്ക് 49 രൂപയും പഴത്തിന് 28 രൂപയും ആയി ഉയർന്നതോടെ ഉപേക്ഷിക്കപ്പെട്ട പൈനാപ്പിളിനെ കർഷകർ തിരികെ വിപണിയിലെത്തിക്കുകയാണ്.
മാറിമാറി വന്ന വെയിലും മഴയും പൈനാപ്പിളിനെ അമിതമായി പഴുത്ത നിലയിലെത്തിച്ചു. ഇത് വിപണിക്ക് ആവശ്യമില്ലാത്ത അവസ്ഥയാണ്. പഴുത്തു പോയ പൈനാപ്പിളിനും എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ ഇവ വിപണിയിലെത്തിക്കുന്നത്. രുചി വ്യത്യാസം വന്ന ഇവ എളുപ്പത്തിൽ ഉപയോഗശൂന്യമാകുമെന്നതിനാൽ കച്ചവടക്കാർ വാങ്ങാൻ മടിക്കുകയാണ്.
ജ്യൂസ് നിർമാണത്തിന് ഉപയോഗപ്പെടുത്താമെങ്കിലും മഴക്കാലമായതോടെ അതിനും സാധ്യത മങ്ങിയിരിക്കുകയാണ്. പഴുത്തുപോയതിനെതുടർന്ന് വാഴക്കുളം വിപണിയിലെത്തിച്ച പൈനാപ്പിൾ തിരികെ കൊണ്ടുപോകാൻ പോലും കഴിയാത്ത നിസഹായാവസ്ഥയിൽ കർഷകർ മാർക്കറ്റിൽ തന്നെ ഉപേക്ഷിക്കുകയാണ്. ലോഡുകയറി പോകാതെ വാഴക്കുളം വിപണിയിൽ കുന്നുകൂടുന്ന പൈനാപ്പിൾ നിർമാർജനം പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഉണങ്ങിയ നിലയിൽ കമ്പോസ്റ്റു വളമായി ഉപയോഗിക്കാവുന്ന പൈനാപ്പിൾ മാലിന്യം പോലും നിർമാർജനം ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ജെസിബി ഉപയോഗിച്ച് വലിയ കുഴി എടുത്ത് നിർമാർജനം ചെയ്യുകയാണ് ഇവ.