വീട്ടിലേക്കും ചായക്കടയിലേക്കും ജീപ്പിടിച്ച് കയറ്റി ഭീകരാന്തരീക്ഷം
1565779
Monday, June 9, 2025 5:12 AM IST
കോതമംഗലം: മാമലക്കണ്ടത്ത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലേക്കും വീടിനോട് ചേര്‍ന്ന ചായക്കടയിലേക്കും ജീപ്പിടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി. ഒരാൾക്ക് പരിക്കേറ്റു.
മാമലക്കണ്ടത്ത് അച്ചൂസ് ചായക്കട നടത്തുന്ന ചാമപ്പാറ ഭാഗത്ത് താമസിക്കുന്ന കോട്ടയ്ക്കല്‍ ആദിവാസി ഉന്നതിയിലെ വിനോദി(43)ന് ആണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ വിനോദ് കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സ തേടി.
മാമലക്കണ്ടം കൊയ്നിപ്പാറ ജംഗ്ഷനു സമീപം ഇന്നലെ വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. വിനോദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജീപ്പ് ഓടിച്ചിരുന്ന മാമലക്കണ്ടം തുമ്പേപ്പറമ്പില്‍ രതീഷി(കുഞ്ഞന്‍-43)ന് പേരില്‍ കുട്ടന്പുഴ പോലീസ് കേസെടുത്തു.
മാമലക്കണ്ടം ഇടപ്പറമ്പില്‍ വിജയമ്മയുടെ വീടിനോട് ചേര്‍ന്നാണ് വിനോദ് ചായക്കട നടത്തുന്നത്. വിജയമ്മ, സരോജിനി, ഗോപിക്കുട്ടന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ എന്നിവർക്കും പരിക്കേറ്റതായി പറയുന്നു.
പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തര്‍ക്കത്തെ തുടര്‍ന്ന് ജീപ്പുമായെത്തിയ രതീഷ് പലകുറി ചായക്കടയ്ക്ക് നേരെ ജീപ്പ് ഇരപ്പിച്ച് മുന്നോട്ടും പിന്നോട്ടും വേഗത്തില്‍ ഓടിച്ച് കയറ്റാന്‍ ശ്രമിക്കുന്ന ദൃശ്യം സമീപത്തെ കടയിലെ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്.
നാട്ടുകാര്‍ ഇയാളെ പിന്തിരിപ്പിച്ച് എന്തൊക്കെയോ വലിച്ചെറിയുന്നതും കാണാം. സംഭവത്തില്‍ രതീഷും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് പോലീസിനോട് രതീഷിന്റെ വീട്ടുകാര്‍ പറഞ്ഞത്. രതീഷിനായി പോലീസ് അന്വേഷണം നടത്തിവരുന്നു.