ഹീല്‍ പൊന്നുരുന്നി : മാലിന്യ സംസ്കരണത്തിലെ പ്രാദേശിക വിപ്ലവം
1565793
Monday, June 9, 2025 5:24 AM IST
കൊച്ചി: പരിസ്ഥിതി സംരക്ഷണം എന്നാല്‍ മരം നടീല്‍ മാത്രമല്ല. അത് മാലിന്യ സംസ്കരണവും പ്രകൃതിക്ക് ഇണങ്ങുന്ന കൃഷി രീതികൂടിയാണെന്ന സന്ദേശം നല്കുന്ന ഒരു പ്രാദേശിക മാലിന്യ സംസ്കരണ മാതൃകയുണ്ട് കൊച്ചിയില്‍. പൊന്നുരുന്നി ഈസ്റ്റില്‍ 48-ാം ഡിവിഷന് കൗണ്‍സിലര്‍ ദിപിന് ദിലീപിന്റെ പ്രയത്നത്തിലും നേതൃത്വത്തിലും ആവിഷ്കരിച്ച ഹീല്‍ പൊന്നുരുന്നി എന്ന മാലിന്യ സംസ്കരണ വിപ്ലവം.
ഡിവിഷനിലെ മാലിന്യം സ്വന്തം നിലയില്‍ സംസ്കരിക്കുന്നതോടൊപ്പം പ്രകൃതിക്കിണങ്ങുന്ന കൃഷിരീതിയിലൂടെ വിഷരഹിത പച്ചക്കറികളും പഴവര്‍ഗങ്ങളും നാട്ടുകാര്‍ക്ക് ലഭ്യമാക്കുക കൂടിയാണ് ഹീല്‍ പൊന്നുരുന്നി.
2023ല്‍ ബ്രഹ്മപുരത്തെ തീ പിടിത്തത്തെ തുടര്‍ന്ന് വേസ്റ്റ് മാനേജ്മെന്റ് രംഗത്തുണ്ടായ പ്രതിസന്ധിയില്‍ നിന്ന് ഉദയം ചെയ്ത ഹീല്‍ പൊന്നുരുന്നി എന്ന ആശയം ഇന്ന് കേരളത്തിനാകെ മാതൃകയായ പ്രാദേശിക മാലിന്യ സംസ്കരണ സംവിധാനമായി മാറിയിരിക്കുകയാണ്. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം ഡിവിഷനില്‍ തന്നെ സംസ്കരിച്ച് അതിനെ വളമാക്കി കൃഷിക്ക് ഉപയോഗിക്കുക മാത്രമല്ല വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുന്ന ഒരു സംരംഭമായും അതു വളര്‍ന്നു.
മാലിന്യ ശേഖരണം ശാസ്ത്രീയമാക്കി
വീടുകളിലും സ്ഥാപനങ്ങളിലും നിന്നുള്ള മാലിന്യ ശേഖരണത്തിന് ചിട്ടയോടെയുള്ള ഒരു സംവിധാനം കൊണ്ടുവന്നു എന്നതാണ് ഹീല്‍ പൊന്നുരുന്നിയുടെ പ്രധാനം നേട്ടം. ഡിവിഷനെ എട്ട് ക്ലസ്റ്ററായി തിരിച്ചു ഓരോ ക്ലസ്റ്ററിന്റെ ചുമതല ഓരോ ഹരിതകര്‍മ സേനാംഗത്തിന് നല്കി. ഒന്‍പത് പേരടങ്ങിയതാണ് ഹീല്‍ പൊന്നുരുന്നിയുടെ ഹരിതകര്‍മ സേന. ഇതില്‍ ഇതര സംസ്ഥാനക്കാരുമുണ്ട്. മികച്ച വേതനം ലഭിക്കുന്നു എന്നതിനാല്‍ ഹരിതകര്‍മ സേനയും ഉഷാര്‍.
മാലിന്യം ശേഖരിക്കുന്നതിനുള്ള യൂസര്‍ഫീ ഈടാക്കാന്‍ ഡിവിഷനിലെ 1828 വീടുകളിലും ക്യൂആര്‍ കോഡ് സ്ഥാപിച്ചു. ഇതിനെ മൈ കൊച്ചി ആപ്പുമായി ബന്ധിപ്പിച്ചു. മാലിന്യനീക്കം, ഫീസ് തുടങ്ങിയ എല്ലാ വിവരങ്ങളും ആപ്പില്‍ നിന്ന് ലഭിക്കും. അക്കൗണ്ട് വഴിയാണ് യൂസര്‍ഫീ വാങ്ങുന്നതിനാല്‍ പണസംബന്ധമായ കാര്യങ്ങള്‍ അക്കൗണ്ടബിളായി.
2023 ഓഗസ്റ്റില്‍ പദ്ധതി ആരംഭിച്ച് ഇതുവരെ 38.67 ലക്ഷം രൂപ ഹീല്‍ പൊന്നുരുന്നിയുടെ അക്കൗണ്ടിലെത്തി. കുടിശികയായി ആറു ലക്ഷത്തോളം പിരിഞ്ഞു കിട്ടാനുണ്ട്. യൂസര്‍ഫീ നല്കാത്തവരുടെ വീട്ടു കരത്തോടൊപ്പം ഈ തുകയും ഉള്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയാല്‍ കുടിശിക ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് കൗണ്‍സിലര്‍ ദിപിന്റെ പക്ഷം.
ദുര്‍ഗന്ധവും പുഴുവും ഇല്ലാത്ത മാലിന്യ സംസ്കരണം
ആദ്യം എതിര്‍ത്ത പ്രദേശവാസികള്‍ പിന്നീട് ഹീല്‍ പൊന്നുരുന്നിയെ സ്വീകരിച്ചത് മാലിന്യ സംസ്കരണത്തിലെ ശാസ്ത്രീയതയാണ്. ഒന്നര വര്‍ഷത്തിനിടെ ദുര്‍ഗന്ധം എന്ന ചീത്തപ്പേര് ഹീല്‍ പൊന്നുരുന്നിക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല. പൊന്നുരുന്നി പാലത്തിന് താഴെ ഒരു ഭാഗത്തായി നിര്‍മിച്ചിട്ടുള്ള വലിയ ടാങ്കുകളിലാണ് മാലിന്യം നിറയ്ക്കുന്നത്.
ചകിരിച്ചോര്‍ ഇടയ്ക്കിടെ നിരത്തിയാണ് മാലിന്യം നിറയ്ക്കുന്നത്. വിവിധ ഘട്ടങ്ങളായുള്ള പ്രവര്‍ത്തനത്തിലൂടെ 30 ദിവസംകൊണ്ട് ഇത് വളമായി മാറും. ഇത്തരത്തില്‍ ഒന്നര ടണ്‍ മാലിന്യമാണ് ഇവിടെ ദിവസം തോറും സംസ്കരിച്ചെടുക്കുന്നത്. ദുര്‍ഗന്ധവുമില്ല പുഴു ശല്യവുമില്ല.
ആദ്യം വളം വില്‍പ്പന നടത്താനായിരുന്നു പദ്ധതി. ഗുണനിലവാരം കുറവായതിനാല്‍ ആവശ്യക്കാരില്ലാതായി. പ്രശ്നം പരിഹരിക്കാന്‍ ധാതുലവണങ്ങള്‍ ചേര്‍ത്ത് വളത്തെ മികവുറ്റതാക്കി. 31,726 രൂപയാണ് വളം വില്‍പ്പനയിലൂടെ മാത്രം ഇതുവരെ നേടാനായത്.
അധികം വരുന്ന വളം ഉപയോഗിക്കാന്‍ പ്ലാന്റിനോട് ചേര്‍ന്ന് ഒഴിഞ്ഞ കിടന്ന സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. വാഴ, വഴുതന, വെണ്ട, ചീര, പയര്‍, പടവലം തുടങ്ങിയവയെല്ലാം പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ ഇവിടെ ക്യഷി ചെയ്യുന്നുണ്ട്. വിലകള്‍ വില്ക്കാന് വിപണകേന്ദ്രവും ആരംഭിച്ചു. ആവശ്യക്കാര്‍ക്ക് ഹരിതകര്‍മ സേന വഴി പച്ചക്കറികള്‍ വീടുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്യും. പച്ചക്കറി വില്‍പ്പനയിലൂടെ മാത്രം 57,158 രൂപ നേടി.
വേക്കന്റ് ലാന്‍ഡിലെ കൃഷിത്തോട്ടം
ഒഴിഞ്ഞ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്ന പ്രവണത അവസാനിപ്പിക്കാന്‍ ആവിഷ്കരിച്ച പദ്ധതിയാണ് വേക്കന്റ് ലാൻഡിലെ കൃഷി. ഉപയോഗശൂന്യമായ സ്ഥലം ഏറ്റെടുത്ത് തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് കൃഷി ആരംഭിച്ചതോടെ പറമ്പുകളില്‍ മാലിന്യം തള്ളുന്ന പ്രവണതയും അവസാനിച്ചു.
ഡിവിഷനില്‍ നാല് പ്ലോട്ടുകളില്‍ 78 സെന്റോളം സ്ഥലത്ത് ഇപ്പോള്‍ ഹീല്‍ പൊന്നുരുന്നി കൃഷി ചെയ്യുന്നുണ്ട്. വാഴ, പയര്‍, വെണ്ട, വഴുതന ഉള്‍പ്പെടെ ഒരു ഡസനിലേറെ വിളകള്‍ കൃഷി ചെയ്യുന്നുണ്ട്.
വീടുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ എല്ലാ വീടുകളിലും മുളക് വിത്ത് മുളപ്പിച്ച ഗ്രോബാഗ് നല്‍കാനുള്ള പദ്ധതി ആവിഷ്കരിച്ചു വരികയാണും ദിപിന് പറഞ്ഞു. ഒപ്പം ആവശ്യക്കാര്‍ ഗ്രോബാഗും നടീല്‍ മിശ്രിതവും ഹീല്‍ പൊന്നുരുന്നി നല്കുന്നു. ഇതുവരെ ഗ്രോബാഗ് വില്‍പ്പന നടത്തി 12481 രൂപയും നടീല്‍ മിശ്രിതം വിറ്റ് 6050 രൂപയും ലഭിച്ചു.
അംഗീകാരങ്ങള്‍
ഹീല്‍ പൊന്നുരുന്നി ഇതിനോടകം ദേശീയതലത്തില്‍ വരെ നേടിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സ്വശ്ചത കി സേവ പുരസ്കാരം, ജില്ലയിലെ മികച്ച മാലിന്യ സംസ്കരണ മാതൃകയ്ക്കുള്ള പുരസ്കാരം എന്നിവ ഹില്‍ പൊന്നുരുന്നിയെ തേടിയെത്തി.
പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും കൃഷി മേഖലയിലെ മാലിന്യ നിവാരണത്തിനും കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐസിഎആര്‍ സിഫ്റ്റ് ഹീല്‍ പൊന്നുരുന്നി സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു.
2023 മേയ് അഞ്ചിന് രജിസ്റ്റര്‍ ചെയ്ത ഹീല്‍ പൊന്നുരുന്നി സൊസൈറ്റിയെ നയിക്കുന്നത് ഡിവിഷന് കൗണ്‍സിലര്‍ ചെയര്‍മാനായുള്ള ഒന്‍പതംഗ ഡയറക്ടര്‍ ബോര്‍ഡാണ്.