District News
കാസര്‍ഗോഡ്: സ്വന്തം ജില്ലയില്‍ പോലീസ് മേധാവിയാകുന്ന ആദ്യ ഐപിഎസ് ഉദ്യോഗസ്ഥനായി അജാനൂര്‍ രാവണീശ്വരം സ്വദേശി പി. നിധിന്‍രാജ്. നിധിന്‍രാജ് രാവണീശ്വരം ജിഎച്ച്എസ്എസിലും കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം.
കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം നേടി.
ചെറുപ്പം തൊട്ടേ സിവില്‍ സര്‍വീസ് സ്വപ്നം കാണുന്ന നിധിന്‍രാജ് തന്റെ രണ്ടാം പരിശ്രമത്തില്‍ 2018ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 210-ാം റാങ്ക് നേടിയാണ് പോലീസ് സര്‍വീസില്‍ എത്തിയത്.
2019 ഐഎഎസ് ബാച്ചുകാരനായ നിധിന്‍രാജിന്റെ ആദ്യ നിയമനം വയനാട് അസി. പോലീസ് സൂപ്രണ്ടായിട്ടായിരുന്നു. പിന്നീട് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, വടകര റൂറല്‍ ജില്ലാ പോലീസ് മേധാവി എന്നീ പദവികള്‍ വഹിച്ച ശേഷമാണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി നിയമിതനായത്. അവിടെ നിന്നാണ് നിധിന്‍രാജ് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയായി എത്തുന്നത്. മുന്‍ പ്രവാസി കെ. രാജേന്ദ്രന്റെയും പി. ലതയുടെയും മകനാണ്. ഭാര്യ ആലപ്പുഴ സ്വദേശി ഡോ. ലക്ഷ്മി കൃഷ്ണന് മംഗളുരുവിലാണ് ജോലി ചെയ്യുന്നത്. അശ്വതി സഹോദരിയാണ്.
District News
പനത്തടി: എൻഡോസൾഫാൻ രോഗികൾക്ക് ആശ്വാസമാകേണ്ട ആംബുലൻസ് വർഷങ്ങൾക്കിപ്പുറവും കട്ടപ്പുറത്ത് തന്നെ. ഇതേത്തുടർന്ന് പാണത്തൂർ കുടുംബാരോഗ്യകേന്ദ്രം പരിസരത്ത് അനാഥപ്രേതം പോലെ കിടക്കുന്ന വണ്ടി മാറ്റിത്തരണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് മെഡിക്കൽ ഓഫീസറുടെ കത്ത്. എൻഡോസൾഫാൻ രോഗികളെ വീടുകളിൽ നിന്ന് ആശുപത്രികളിലേക്ക് എത്തിക്കാനായി പനത്തടി പഞ്ചായത്തിന് 2012-ൽ സർക്കാർ അനുവദിച്ച ആംബുലൻസാണ് മൂന്നുവർഷമായി ആർക്കും ഉപകാരമില്ലാതെ ആശുപത്രി വളപ്പിൽ നാശമായി കിടക്കുന്നത്.
സ്ഥിരമായി അനങ്ങാതെ കിടക്കുന്നതിനാൽ വാഹനത്തിന്റെ യന്ത്രസാമഗ്രികൾക്ക് കേടുപാട് സംഭവിക്കാൻ സാധ്യതയുണ്ടെന്നും കൂടാതെ രാത്രികാലങ്ങളിൽ പട്ടി, പൂച്ച, എലി, ഇഴജന്തുക്കൾ തുടങ്ങിയവ വാഹനത്തിൽ കയറാൻ സാധ്യതയുണ്ടെന്നും മെഡിക്കൽ ഓഫീസറുടെ കത്തിൽ പറയുന്നു. ഒന്നുകിൽ ആംബുലൻസ് ഉപയോഗക്ഷമമാക്കണം അല്ലെങ്കിൽ ആശുപത്രി വളപ്പിൽനിന്ന് മാറ്റണം എന്നതാണ് ആവശ്യം.
എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തെന്ന പരിഗണന നൽകി ദുരിതബാധിതരെ സഹായിക്കുന്നതിനാണ് സർക്കാർ ആംബുലൻസ് അനുവദിച്ചത്. തുടർന്ന് പഞ്ചായത്തിന്റെ ചെലവിൽ ഡ്രൈവറെ നിയമിച്ച് കൃത്യമായി സർവീസും നടത്തിയിരുന്നു.
സംസ്ഥാന അതിർത്തിഗ്രാമവും കിഴക്കൻ മലയോര പഞ്ചായത്തുമായതിനാൽ ആംബുലൻസ് അനുവദിക്കുന്ന സമയത്ത് എൻഡോസൾഫാൻ രോഗികൾക്ക് ആവശ്യമില്ലാത്ത സമയത്ത് അത്യാവശ്യ ഘട്ടങ്ങളിൽ മിനിമം തുക ഈടാക്കി മറ്റു രോഗികളെ ആശുപത്രികളിൽ എത്തിക്കാനും ഉപയോഗിക്കാനും സർക്കാർ അനുമതി ഉണ്ടായിരുന്നു.
ഈ ആംബുലൻസ് പഞ്ചായത്തിലെ എൻഡോസൾഫാൻ രോഗികൾക്കും അത്യാവശ്യഘട്ടങ്ങളിൽ മറ്റു രോഗികൾക്കും ഏറെ സഹായകമായിരുന്നു. പിന്നീട് വാഹനത്തിന് അടിക്കടി തകരാറുകൾ സംഭവിക്കാൻ തുടങ്ങിയതോടെയാണ് കട്ടപ്പുറത്തായത്. എത്രയും പെട്ടെന്ന് തകരാറുകൾ പരിഹരിച്ച് ആംബുലൻസ് ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ ആക്കി തീർക്കണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്.
അടുത്ത പഞ്ചായത്ത് യോഗത്തിൽ വിഷയം ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് പറഞ്ഞു.
District News
നീലേശ്വരം: നഗരസഭാ പരിധിയിൽ കാലപ്പഴക്കം മൂലം ജീർണിച്ച് അപകടാവസ്ഥയിലുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ട് നഗരസഭ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകി. ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. നീലേശ്വരം രാജാ റോഡിന്റെ ഇരുവശങ്ങളിലും ബസ്സ്റ്റാൻഡ് പരിസരത്തും രാജാസ് സ്കൂളിന് സമീപത്തുമുള്ള ദശകങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ ഉടൻ പൂർണമായും പൊളിച്ചുമാറ്റാനാണ് നിർദേശം നൽകിയിട്ടുള്ളത്.
രാജാ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങൾ റോഡ് വികസനത്തിനുവേണ്ടി ഏറ്റെടുക്കാൻ അടയാളപ്പെടുത്തിയിട്ടുള്ളതിനാൽ വർഷങ്ങളായി അറ്റകുറ്റപണികൾ പോലും നടത്താതെ വച്ചിരിക്കുകയാണ്. കെട്ടിടങ്ങളും സ്ഥലവും റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രേഖകളുടെ പരിശോധനയും മൂല്യനിർണയവും സംബന്ധിച്ച അവസാനഘട്ട നടപടിക്രമങ്ങൾ നടന്നുവരികയാണ്. ഇവ പൂർത്തിയാക്കി നഷ്ടപരിഹാരം ലഭിക്കുന്നതിനുമുമ്പ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉടമകൾ തയാറാകുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.
അതേസമയം കാലവർഷത്തിൽ കെട്ടിടങ്ങൾ തകർന്നുവീണ് അപകടങ്ങളുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം ഉടമകൾക്കു തന്നെയായിരിക്കുമെന്നാണ് നഗരസഭയുടെ നിലപാട്. രാജാസ് സ്കൂളിലേക്ക് വിദ്യാർഥികൾ നടന്നുപോകുന്ന ഇടവഴിക്കു സമീപത്തെ ആൾതാമസമില്ലാത്ത പഴയ വീടിന്റെ ഒരു ഭാഗം കഴിഞ്ഞദിവസം മഴയിൽ തകർന്നുവീണിരുന്നു. ആ സമയത്ത് വഴിയിൽ വിദ്യാർഥികളൊന്നുമില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.
District News
കാഞ്ഞിരടുക്കം: ഉര്‍സുലൈന്‍ പബ്ലിക് സ്കൂളില്‍ മെറിറ്റ് അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിച്ചു. മോട്ടിവേഷന്‍ ട്രെയ്നര്‍ ടി.എം. ജോസ് തയ്യില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിജോ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ സുദീപ മാത്യു, സീനിയര്‍ അധ്യാപിക എം. മോഹിനി, അധ്യാപിക അലീന ഏബ്രഹാം, വിദ്യാര്‍ഥി പ്രതിനിധികളായ കെ.വി. ഗോപിക, പ്രണാം, എം. നയന, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീബ അലക്സ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞങ്ങാട്: മെഡിസെപ് പദ്ധതി അപാകതകള്‍ പരിഹരിച്ച് കുറ്റമറ്റതാക്കണമെന്നും പെന്‍ഷന്‍കാര്‍ക്ക് കിട്ടാനുള്ള രണ്ടു ഗഡു ഡിആര്‍ കുടിശികയും 294 മാസത്തെ ഡിഎ കുടിശികയും എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) കാഞ്ഞങ്ങാട് നിയോജകമണ്ഡലം ഏകദിന ശില്പശാല ആവശ്യപ്പെട്ടു.
ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ്. സലീം ഉദ്ഘാടനം ചെയ്തു. എന്‍.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണന് നായര്‍, കെ.കെ. ഹരിശ്ചന്ദ്രന് എന്നിവർ പ്രസംഗിച്ചു. സി. രത്നാകരന്, കെ. സരോജിനി, എം.കെ. ദിവാകരന്, കെ.പി. ബാലകൃഷ്ണന്, ചന്ദ്രന് നാലപ്പാടം, എം.വി. രാമകൃഷ്ണന്, പീതാംബരന്, ഗോപി കാരാക്കോട്ട്, പി.പി. ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
District News
കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരത്തിന്റെ പ്രകൃതി സൗഹൃദ വിനോദ സഞ്ചാര വികസനത്തിന് മുതല്‍ കൂട്ടാകുന്ന സാമൂഹ്യ വനവത്കരണവകുപ്പിന്റെ നഗരവനം മൂന്നു മാസത്തിനകം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ജില്ലാകളക്ടര്‍ അര്ജുന് പാണ്ഡ്യന് നഗരവന സൗന്ദര്യവത്കരണ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി.
കാസര്‍ഗോഡ് നഗരത്തില്‍ പള്ളം കസബ പാലത്തിനു സമീപം 21 ഹെക്ടര്‍ സ്ഥലത്ത് പടര്‍ന്ന് പന്തലിച്ചുകിടക്കുന്ന കണ്ടല്‍ വനം ആണ് നഗരവനമായി വികസിപ്പിച്ചത് കാസർഗോഡ് വികസന പാക്കേജില്‍ നഗരവനത്തിന്റെ സൗന്ദര്യവത്കരണം എത്രയും പെട്ടെന്ന് നടത്തി വിനോദസഞ്ചാര വിശ്രമ കേന്ദ്രമാക്കി മാറ്റാന്‍ സാധിക്കുമെന്ന് കാസര്‍ഗോഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.വി. വിനോദ് കുമാര്‍ പറഞ്ഞു. നഗരവനത്തെക്കുറിച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിശദീകരിച്ചു. വനത്തില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാന്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചും മാലിന്യ നിക്ഷേപം തടയാന്‍ കമ്പി വലകള്‍ സ്ഥാപിച്ചും വനം വകുപ്പ് ഈ വനത്തെ സംരക്ഷിക്കുന്നു.
നിലവില്‍ ടിക്കറ്റ് കൗണ്ടര്‍, പാര്‍ക്കിംഗ്, ടോയ്ലറ്റ് സംവിധാനത്തോടുകൂടി നഗരവനം സജ്ജമാണ്. നടപ്പാത, കഫറ്റീരിയ, വൈദ്യുതി വിളക്കുകള്‍, ഫ്ലോട്ടിംഗ് ബോട്ടുകള്‍ എന്നിവ സ്ഥാപിച്ച് മനോഹരമാക്കും. കുട്ടവഞ്ചിയും ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ രണ്ടുമാസത്തിനുള്ളില്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനത്തിനുള്ളില്‍ കുട്ടികള്‍ക്കായി ചെറിയ പാര്‍ക്കിനുള്ള സാമ്പത്തിക സഹായം കാസര്‍ഗോഡ് നഗരസഭ അനുവദിച്ചിട്ടുണ്ട്.
District News
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി ലുമിനറി-2026 മെറിറ്റ് ഡേ സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോജോ മൈലാടൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡോ. മാണി മേൽവെട്ടം അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ബിനു തോമസ്, മുഖ്യാധ്യാപകൻ സജി കണ്ണന്താനം, അസി. മാനേജർ ഫാ. മാർട്ടിൻ പാഴൂപറമ്പിൽ, സൈജു അഗസ്റ്റിൻ, ജോസുകുട്ടി തോമസ്, ജോസഫ് ചെറിയാൻ ഇലഞ്ഞിമറ്റം, ജോമോൾ തെരേസ എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞങ്ങാട്: ലോക രക്തദാതാ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്ഘാടനവും സന്നദ്ധ രക്തദാതാക്കളെ ആചരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗതയം, കാഞ്ഞങ്ങാട് ജില്ലാശുപത്രി ബ്ലഡ് സെന്റര്‍, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോള് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രി ടെലിമെഡിസിന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി. രമേശന് അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ടിബി ഓഫീസര്‍ ഡോ. ആരതി രഞ്ജിത് ദിനാചരണ സന്ദേശം നല്കി.
ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി, വാര്‍ഡ് കൗണ്‍സിലര്‍ എം.എ. രേഷ്മ, ജില്ലാ ആശുപത്രി ബ്ലഡ് സെന്റര്‍ മെഡിക്കൽ ഓഫീസര്‍മാരായ ഡോ. റിജിത്ത് കൃഷ്ണന്, ഡോ. ബി. ഷഹര്‍ബാന, ജില്ലാ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സി. ലളിതാംബിക, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി ഹസീബ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുൾ ലത്തീഫ് മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ആശുപത്രി ബ്ലഡ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അങ്കിത ഷിബു റോബര്‍ട്ട് ക്ലാസെടുത്തു.
District News
കാസര്‍ഗോഡ്: കാസര്ഗഡ നഗരസഭയുടെ ക്ലബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റ് വിതരണം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. വൈസ്ചെയര്‍മാന്‍ കെ.എം. ഹനീഫ് അധ്യക്ഷത വഹിച്ചു.
സമീന മുജീബ്, മെഹറുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, പി.ബി. ഷാജു, ഡോ. ജ്യോതി രാഗ, എന്‍.ആര്. വിദ്യശ്രീ, ജസീല്‍ തുരുത്തി എന്നിവര്‍ പ്രസംഗിച്ചു. ഡോ. പ്രതിഭ യോഗ പരിശീലന ക്ലാസിന് നേതൃത്വം നല്കി.
District News
ചെമ്പേരി: ഏരുവേശി പഞ്ചായത്ത് പരിധിയിലെ മലയോര ഹൈവേ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളും സുരക്ഷാ വീഴ്ചകളും ഉണ്ടായതായി ആക്ഷേപമുന്നയിച്ച് ജനകീയ സമിതി അന്വേഷണം ആവശ്യപ്പെട്ട് സജീവ് ജോസഫ് എംഎൽഎക്ക് പരാതി നൽകി.
ഉളിക്കൽ, പയ്യാവൂർ, ഏരുവേശി, നടുവിൽ, ആലക്കോട്, ചെറുപുഴ എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ഭാഗമായ റോഡുകളിൽ അനധികൃതമായി മണ്ണ് നിക്ഷേപിക്കുകയും റോഡിന്റെ സ്വാഭാവികമായ അവസ്ഥയിൽ മാറ്റം വരുത്തുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ വാഹന ഗതാഗതത്തിനും പ്രദേശവാസികളുടെ സഞ്ചാരത്തിനും തടസം സൃഷ്ടിക്കുന്നതായും പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വാർഡ് അംഗം, വില്ലേജ് ഓഫീസർ, സർവേയർ എന്നിവർക്കു പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും റോഡിന്റെ അതിർത്തി കൃ ത്യമായി നിർണയിച്ച് കൈയേറ്റങ്ങൾ ഒഴിവാക്കുകയും പൊതു ജനങ്ങൾക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുകയും ചെയ്യണമെന്നാണു പരാതിയിൽ ആവശ്യപ്പെടുന്നത്.
വ്യാപാരികളുടെയും പൊതുജനങ്ങളുടെയും പ്രതിഷേധങ്ങൾക്കിടയിലും പ്രശ്നപരിഹാര നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ ദുരന്ത നിവാരണ അഥോറിറ്റി അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തി ബന്ധപ്പെട്ട കരാറുകാരനും വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.
District News
തളിപ്പറമ്പ്: കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇടം പിടിച്ചത് പറവൂറും പേരാവൂരും അല്ലെന്നും തളിപ്പറ മ്പും പയ്യന്നൂരും ആണെന്നും മന്ത്രി സണ്ണി ജോസഫ്. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈർ അധ്യക്ഷത വഹിച്ചു. ടി.കെ. ഗോവിന്ദൻ എംഎൽഎ, ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി. സതീദേവി, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സജി ഓതറ, ഷമീമ, പി. മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചെമ്പേരി: കെസിബിസി മദ്യവിരുദ്ധസമിതി-മുക്തിശ്രീ യൂണിറ്റുകളുടെ സംയുക്ത സമ്മേളനം ചെമ്പേരി അൽഫോൻസ ഓഡിറ്റോറിയത്തിൽ നടന്നു. ചെമ്പേരി ലൂർദ്മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ലഹരിക്കടിമപ്പെട്ട വ്യക്തികളുടെ ജീവിതം നമ്മുടെ മനസലിയിക്കുന്നതാണെന്നും ലഹരിക്കെതിരേ പോരാടേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
മുക്തിശ്രീ പ്രസിഡന്റ് ഷെൽസി കാവനാടിയിൽ അധ്യക്ഷത വഹിച്ചു. ബസിലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ. മാർട്ടിൻ തുറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. വ്യക്തികളേയും കുടുംബങ്ങളേയും നശിപ്പിക്കുന്ന ലഹരിയെന്ന മഹാവിപത്തിനെതിരേ ശക്തമായി പോരാടാൻ പ്രാർഥന ഏറ്റവും അനിവാര്യമാണെന്നതിനാൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് രാത്രി പുലരുവോളം ചെമ്പേരി ബസിലിക്കയിൽ ജാഗരണ പ്രാർഥന നടത്താനും തീരുമാനിച്ചു.
മദ്യവിരുദ്ധ സമിതി പ്രസിഡന്റ് ജോസ് ചിറ്റേട്ട് , ലിസിയമ്മ ജോസ് മേമടത്തിൽ, സിസ്റ്റർ ലിജി ഡിഎസ്ടി, ജോൺ കാഞ്ഞിരക്കാട്ടുതൊട്ടിയിൽ, ജിൻസി സാജു കുഴിമുള്ളിൽ, മാത്യു എഴുതനവയലിൽ, ബെന്നി കൊട്ടാരത്തിൽ, ബാബുക്കുട്ടി കടുകൻമാക്കൽ, ജോസഫ് കുളത്തറ, തോമസ് പഴേതോട്ടത്തിൽ, മിനി കുര്യൻ കാവനാടിയിൽ, ആൻസി കുഴിവേലിൽ, ബെറ്റി മുക്കുഴി, റിന്റു കുഴുപ്പിൽ, മേരിക്കുട്ടി മണിയങ്ങാട്ട്, ബിജി മഞ്ഞക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
District News
ചെമ്പേരി നിർമല ഹയർ സെക്കൻഡറിയിൽ
ചെമ്പേരി: പ്ലസ് ടു പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ അനുമോദിക്കാനായി സംഘടിപ്പിച്ച വിജയോത്സവം "നിർമല എക്സലൻഷ്യ' സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്ക് മെമന്റോ, എൻഡോവ്മെന്റ് എന്നിവ വിതരണം ചെയ്തു.
സ്കൂൾ മാനേജരും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടറുമായ ഫാ. തോമസ് തയ്യിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എൻ.വി. മാത്യു ആമുഖ പ്രഭാഷണം നടത്തി. മുൻ പ്രിൻസിപ്പൽ സി.ഡി. സജീവ്, ഫാ. ബിജു ജോൺ, ഹൈസ്കൂൾ മുഖ്യാധ്യാപകൻ ജോഷി ജോൺ, യുപി സ്കൂൾ മുഖ്യാധ്യാപിക എൽസമ്മ ജോസഫ്, സ്കൂൾ പിടിഎ പ്രസിഡന്റ് മാത്തുക്കുട്ടി അലക്സ്, മദർ പിടിഎ പ്രസിഡന്റ് സോജി മനോജ്, ആൻ ഗ്രേസ് അനീഷ്, സ്റ്റാഫ് പ്രതിനിധി റഷീന ജോർജ് എന്നിവർ പ്രസംഗിച്ചു.
District News
പെരുമ്പടവ്: ഇതര സംസ്ഥാനത്ത് നിന്ന് നാടോടികൾ സംഘമായെത്തി മോഷണം നടത്തുന്നത് പതിവാകുന്നു. പത്തു പേരടങ്ങുന്ന സംഘം കഴിഞ്ഞദിവസം ചപ്പാരപ്പടവ് പഞ്ചായത്തിലെ ബാലേശുഗിരിയിൽ മോഷണം നടത്തിയത് നാട്ടുകാർ പിടികൂടിയിരുന്നു.
ഒന്ന് രണ്ടു പേർ വീടുകളിൽ പഴയ സാധനങ്ങൾ വാങ്ങുവാൻ എത്തുകയും ആളില്ല എന്ന് മനസിലാക്കുന്ന വീടുകളിൽ നിന്ന് ബാക്കി സംഘാംഗങ്ങൾ മോഷണം നടത്തുകയുമാണ് പതിവ്.
ബാലേശുഗിരിയിൽ നിന്ന് ഒരു വീട്ടിലെ വയറിംഗ് സാധനങ്ങളും ഇലക്ട്രിക് മെയിൻസ്വിച്ചും അയൺ ബോക്സും ചിരട്ടകൾ ഉൾപ്പെടെയാണ് മോഷ്ടിച്ചത്.
ഇതേസംഘം കഴിഞ്ഞ ദിവസം പെരുമ്പടവിലെ പാകഞ്ഞിക്കാട്, തലവിൽ, ഇരട്ടാട പ്രദേശങ്ങളിലെ പല വീടുകളിലും കയറിയിരുന്നു. ഇവർക്കെതിരേ പോലീസ് അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
ശ്രീകണ്ഠപുരം: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ശ്രീകണ്ഠപുരം ക്ലബിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ചെങ്ങളായി നെല്ലൻ റസിഡൻസിയിൽ നടന്നു. ഇന്റർനാഷണൽ ഗ്രാൻഡ് കൗൺസിൽ ചെയർമാൻ കെ.എം. സ്കറിയാച്ചൻ സ്ഥാനാരോഹണം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് കെ.വി. ഗോപി അധ്യക്ഷത വഹിച്ചു.
ക്ലബ് ഈവർഷം നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ ഡിസ്ട്രിക്ട് ഗവർണർ കെ.വി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ക്ലബിന്റെ സാമൂഹിക വനവത്കരണ പരിപാടിയുടെ ഉദ്ഘാടനം റീജണൽ ചെയർ ഇലക്ട് സി.വി. വിനോദ്കുമാർ നിർവഹിച്ചു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥിഥികളെ അനുമോദിച്ചു.
പി. സന്തോഷ്കുമാർ, ആന്റോ കെ. ആന്റണി, മൈക്കിൾ കെ. മൈക്കിൾ, ബിജു ഫ്രാൻസിസ്, കെ.കെ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. ഈവർഷം ഒരുലക്ഷം രൂപയുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് ക്ലബ് പ്രസിഡന്റ് അറിയിച്ചു. ഭാരവാഹികൾ: വി.കെ. വിനോദ് കുമാർ-പ്രസിഡന്റ്, കെ. പുരുഷോത്തമൻ-സെക്രട്ടറി, കെ.രാജേഷ്-ട്രഷറർ.
District News
മണിക്കടവ്: പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ "വിന്നേഴ്സ് ഗാല' സംഘടിപ്പിച്ചു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് ആമുഖ പ്രഭാഷണവും സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറേമുറി അനുഗ്രഹ പ്രഭാഷണവും നടത്തി.
ഇരിക്കൂർ നിയോജക മണ്ഡലത്തിൽ റിക്കാർഡ് ഭൂരിപക്ഷത്തിൽ ചരിത്ര വിജയം നേടി രണ്ടാം തവണയും നിയമസഭയിലെത്തിയ എംഎൽഎ സജീവ് ജോസഫിനെ സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറേമുറിയും പ്രിൻസിപ്പൽ ഷാജി വർഗീസും ചേർന്ന് പൊന്നാടയണിയിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എംഎൽഎ മെമന്റോയും എൻഡോവ്മെന്റും വിതരണം ചെയ്തു. പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു, വാർഡംഗം ഒ.വി. ഷാജു, ഹൈസ്കൂൾ മുഖ്യാധ്യാപകൻ പി.എം. നീലകണ്ഠൻ, പിടിഎ പ്രസിഡന്റ് ബിജു പറക്കാട്ട്, മദർ പിടിഎ പ്രസിഡന്റ് റീന ജോസഫ്, സ്റ്റാഫ് സെക്രട്ടറി സിബി ജോസഫ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് സ്മിത പി. മാത്യു എന്നിവർ പ്രസംഗിച്ചു.
District News
ഇരിട്ടി: പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ "ജ്യോതിർഗമയ' എന്ന പേരിൽ വിജയോത്സവം സംഘടിപ്പിച്ചു. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറി അധ്യക്ഷത വഹിച്ചു.
ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് മാനേജർ ഫാ. റോബിൻസ് പുന്നക്കുഴി, ഹൈസ്കൂൾ മുഖ്യാധ്യാപിക സിസിലി ജോസഫ്, എൽപി സ്കൂൾ മുഖ്യാധ്യാപിക സെലിൻ ജോസഫ്, പിടിഎ പ്രതിനിധികളായ കെ.എം. മാത്യു, ബിജി ജോസഫ്, അധ്യാപക പ്രതിനിധികളായ ഡെന്നി തോമസ്, പി.സി. സജയ്, ശ്രെയസ് പി. ജോൺ മഞ്ജുഷ കുര്യൻ, സാന്ദ്ര മരിയ ജോർജ്, ലയ മരിയ ബെന്നി എന്നിവർ പ്രസംഗിച്ചു.
മന്ത്രിയായതിനു ശേഷം ആദ്യമായി സ്കൂളിൽ എത്തിയ പൂർവ വിദ്യാർഥി സണ്ണി ജോസഫിനെ സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറി പൊന്നാടയണിയിച്ച് ആദരിച്ചു. സ്കൂളിന്റെ മെമന്റോയും സമ്മാനിച്ചു.
District News
ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞദിവസം ചുരത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വീരാജ്പേട്ട ഭാഗത്തു നിന്ന് കുട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറിന് പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലെ കാർ നിയന്ത്രണം വിട്ട് സമീപത്തെ ചെറിയ കുഴിയിലേക്ക് മറിഞ്ഞു.
കാർ ഇവിടെ തങ്ങി നിന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
District News
കണ്ണൂർ: വ്യാപാരി സമൂഹത്തെ ശക്തിപ്പെടുത്താനും വ്യാപാര മേഖലയിലെപ്രതിസന്ധികളെ തരണം ചെയ്യാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണെന്ന് മന്ത്രി സണ്ണി ജോസഫ്. കെവിവിഇഎസ് ജില്ലാ കൗൺസിലും എംഎൽഎമാർക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അംഗങ്ങളായ വ്യാപാരികളെയും അവരുടെ കുടുംബത്തെയും ചേർത്തുനിർത്തി സുരക്ഷയൊരുക്കുന്നതിൽ ഏകോപന സമിതി നടപ്പാക്കിയ പദ്ധതികൾ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സംഘടനയുടെ ആശ്രയ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ഒരുകോടി രൂപയുടെ മരണാനന്തര ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു. കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് രാജു അപ്സര എംഎൽഎമാരെ ആദരിച്ചു. എംഎൽഎമാരായ കെ.വി. സുമേഷ്, ടി.ഒ. മോഹനൻ, എം. വിജിൻ, ടി.കെ. ഗോവിന്ദൻ, പി.കെ. പ്രവീൺ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി. ബാഷിത്ത്, ജില്ലാ ട്രഷറർ എം.പി. തിലകൻ എന്നിവർ പ്രസംഗിച്ചു.
District News
ഇരിട്ടി: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇരിട്ടി, മട്ടന്നൂർ ഉപജില്ലയിലെ വിദ്യാർഥികളെ അനുമോദിച്ചു. ഇരിട്ടി തന്തോട് പാരിഷ് ഹാളിൽ നടന്ന വിജയോത്സവം വി. ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. ജീവത മൂല്യങ്ങളും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളും ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് എംപി പറഞ്ഞു.
ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ വിദ്യാർഥികളെയും നൂറു ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും ആദരിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബോബി എണ്ണച്ചേരിയിൽ, ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ വി. വിനോദ്കുമാർ, പായം പഞ്ചായത്ത് പ്രസിഡന്റ് എം. വിനോദ്കുമാർ, ജില്ലാ പഞ്ചായത്തംഗം ജെയ്സൺ കാരക്കാട്ട്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുമേഷ്, പായം പഞ്ചായത്തംഗം എ.പി. ഹരിത, ഫാ. ജോസഫ് കളരിക്കൽ, ഇരിട്ടി എഇഒ സത്യൻ, മട്ടന്നൂർ ബിപിസിമാരായ കെ.വി. മുനീർ, നിഷാന്ത് എന്നിവർ പ്രസംഗിച്ചു.
District News
കണ്ണൂർ: വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം, മഴക്കാലത്തെ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ പരാതികൾക്ക് പെട്ടെന്ന് പരിഹാരം കാണാൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികൾ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകൾ ഉൾപ്പെട്ട കെഎസ്ഇബിയുടെ ഉത്തര മലബാർ മേഖലാ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾ ഫോൺ വഴി ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണം. വൈദ്യുതി മുടക്കത്തിന് പുറമേ വോൾട്ടേജ് ക്ഷാമവും മലബാറിലെ ചില ഭാഗങ്ങളിലുണ്ട്. അറ്റകുറ്റപ്പണി കാരണമോ പെട്ടെന്ന് ഉണ്ടായ സംഭവങ്ങൾ മൂലമോ വൈദ്യുതി മുടങ്ങുകയാണെങ്കിൽ അക്കാര്യം ഉപഭോക്താക്കളെ പ്രാദേശിക തലത്തിലുള്ള വാട്ട്സാപ് ഗ്രൂപ്പുകൾ, വെബ്സൈറ്റ്, മാധ്യമങ്ങൾ വഴി അറിയിക്കണം.
പകൽ സമയത്ത് സൗരോർജം ബാറ്ററിയിൽ സ്റ്റോർ ചെയ്തു രാത്രി പീക്ക് സമയങ്ങളിൽ വിതരണം ചെയ്യുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതിയിൽ മൂന്ന് പദ്ധതികൾ അടുത്ത മാർച്ചിന് മുമ്പ് കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് യോഗത്തിൽ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ ആദ്യത്തെ ബെസ് പദ്ധതി കാസർഗോഡ് മൈലാട്ടിയിൽ ഡിസംബറിൽ കമ്മീഷൻ ചെയ്യും. 125 മെഗാവാട്ടാണ് രാത്രി നാല് മണിക്കൂർ നേരം വിതരണം ചെയ്യാനായി ഈ പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുക. കണ്ണൂരിലെ ശ്രീകണ്ഠപുരം പദ്ധതിക്ക് 160 എംഡബ്ല്യുഎച്ച് ശേഷിയും കാസർഗോട്ടെ മുള്ളേരിയയിലേതിന് 60 എംഡബ്ല്യുഎച്ച് ശേഷിയുമാണുള്ളത്.
സർക്കാർ സ്ഥലം മാത്രം വിട്ടുനൽകി സ്വകാര്യ കമ്പനി സൗരോർജം സംഭരിച്ച് രാത്രിയിലെ നാലു മണിക്കൂർ നേരം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇതുമൂലം സർക്കാരിന് യൂണിറ്റിന് ഏഴ് രൂപയുടെ അടുത്ത് മാത്രമേ ചെലവ് വരുന്നുള്ളൂ.
കണ്ണൂർ നഗരത്തിൽ കെഎസ്ഇബി അധികൃതർ ലൈനിലേക്ക് ചാഞ്ഞ മരച്ചില്ലകൾ വെട്ടി റോഡിൽ ഉപേക്ഷിച്ചു പോകുന്ന സംഭവമുണ്ടെന്ന് കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ ചൂണ്ടിക്കാട്ടി. നൂറുകണക്കിന് കെഎസ്ഇബി പോസ്റ്റുകൾ കോർപറേഷൻ ഭൂമിയിൽ അനാഥമായി സ്ഥലം മുടക്കി കിടക്കുന്നുണ്ടെന്ന് മേയർ പി. ഇന്ദിര പറഞ്ഞു.
കല്യാശേരി മണ്ഡലത്തിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളിൽ ഓവർലോഡ് കാരണം വൈദ്യുതി മുടങ്ങുന്ന സ്ഥിതിയുണ്ടെന്നും 33 കെവി സബ്സ്റ്റേഷൻ അടിയന്തരമായി സ്ഥാപിക്കണമെന്നും എം. വിജിൻ എംഎൽഎ ഉന്നയിച്ചു.
വൈദ്യുതി പോസ്റ്റുകൾ റോഡിലോ ഓവുചാലിലോ വീണ് അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സാങ്കേതികതകൾ നോക്കാതെ ഉടൻ പരിഹാരം കാണേണ്ടതുണ്ടെന്ന് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
കൂടുതൽ ഉപഭോക്താക്കൾ സോളാറിലേക്ക് മാറുമ്പോൾ താങ്ങാനുള്ള ശേഷി ട്രാൻസ്ഫോമറുകൾക്ക് ഇല്ലെന്നും ട്രാൻസ്ഫോമറുകളുടെ ശേഷി വർധിപ്പിക്കണമെന്നും തലശേരി എംഎൽഎ കാരായി രാജൻ ആവശ്യപ്പെട്ടു.
പാറാട്, കല്ലിക്കണ്ടി ഭാഗത്ത് നിർദേശിക്കപ്പെട്ട 110 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം കൂത്തുപറമ്പ് എംഎൽഎ പി.കെ. പ്രവീൺ ഉന്നയിച്ചു. കോളയാട് ഗ്രാമപഞ്ചായത്തിലെ വനമേഖലയിൽ കൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ മരം വെട്ടാൻ വനംവകുപ്പ് അനുമതി ആവശ്യമാണെന്നും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്നും വി.കെ. സനോജ് എംഎൽഎ പറഞ്ഞു. കാസർഗോഡ് സബ്സ്റ്റേഷനുകൾ കുറവാണെന്നും ബോവിക്കാനത്ത് സെക്ഷൻ ഓഫീസ് സ്ഥാപിക്കണമെന്നും ഉദുമ എംഎൽഎ കെ. നീലകണ്ഠൻ ആവശ്യപ്പെട്ടു.
വയനാട് ജില്ലയ്ക്ക് വൈദ്യുതി ഭവൻ അടിയന്തരമായി വേണമെന്ന് സുൽത്താൻബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. മൂന്ന് ജില്ലകളിലേയും പ്രശ്നങ്ങളും വെല്ലുവിളികളും ഉദ്യോഗസ്ഥർ മന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചു. മഴക്കാലത്ത് രാത്രികളിൽ ഒരു അധിക ലൈൻമാന്റെ ഡ്യൂട്ടി അനുവദിക്കാനുള്ള പ്രപ്പോസൽ തയാറാക്കി നല്കാൻ മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകി.
യോഗത്തിൽ എംഎൽഎമാരായ കെ.വി. സുമേഷ്, വി. കുഞ്ഞികൃഷ്ണൻ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കെഎസ്ഇബി നോർത്ത് മലബാർ റീജണൽ ചീഫ് എൻജിനിയർ ടി.എസ്. ജയശ്രീ, മറ്റ് വൈദ്യുത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
District News
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ തിരക്കിനിടെ സ്വർണമാല കവർന്ന സ്ത്രീ പിടിയിൽ. തിരുവഞ്ചിറയിലെ തിരക്കിനിടയിലും പ്രസാദ കൗണ്ടറുകളുടെ മുന്നിൽ നിന്നുമാണ് സ്വർണാഭരണങ്ങൾ പ്രധാനമായും മോഷ്ടിക്കുന്നത്. ഇവിടെ നിന്ന് സ്വർണം കവരാനുള്ള ശ്രമത്തിനിടെ പാലക്കാട് തത്തമംഗലം സ്വദേശി ജ്യോതിയാണ് (49) പിടിയിലായത്. നിരവധി മോഷണ കേസിൽ പ്രതിയാണ്
ജ്യോതിയെന്ന് പോലീസ് അറിയിച്ചു. സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നത് പതിവായതോടെ സ്ത്രീകളും കുട്ടികളും സ്വർണാഭരണങ്ങൾ ഒഴിവാക്കി ദർശനത്തിന് എത്തണമെന്നും പോലീസ് അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ് ഭക്തജനത്തിരക്ക്.
District News
ആലക്കോട്: റബർ വിപണിയിൽ വില ഉയരുന്പോഴും മെച്ചമില്ലാതെ കർഷകർ. ആർഎസ്എസ് നാലിന് കിലോയ്ക്ക് 268 രൂപ വരെ ലഭിക്കുന്നുണ്ടെങ്കിലും മേയിൽ മഴമൂലം ഉത്പാദനം കാര്യമായി നടക്കാതെ പോയതും റെയിൻ ഗാർഡ് പിടിപ്പിക്കാൻ മഴ തടസമായതും മഴക്കാല ടാപ്പിംഗ് ചെലവുകൾ കുത്തനെ ഉയർന്നതും തൊഴിലാളി ക്ഷാമവുമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. വില ഉയർന്നതിന്റെ ആവേശം വിപണിയിലുണ്ടെങ്കിലും തോട്ടങ്ങളിൽ അതിന്റെ പ്രതിഫലനമില്ലെന്ന് കർഷകർ പറയുന്നു.
ഏതാനും വർഷങ്ങളായി ഉത്പാദനത്തിൽ കാര്യമായ കുറവ് ഉണ്ടായതായാണ് റബർ ബോർഡിന്റെ കണക്കുകളും വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ഇലകൊഴിച്ചിലും മരങ്ങളെ ബാധിച്ചിരുന്നു. പാലിന്റെ ലഭ്യതക്കുറവ് കാരണം മിക്ക കർഷകരും വേനൽക്കാല ടാപ്പിംഗ് നിർത്തിവയ്ക്കുകയും ചെയ്തു.
തൊഴിലാളികളെ കിട്ടാനില്ല
തൊഴിലാളികളുടെ ക്ഷാമവും കൂലി വർധനയുമാണ് റബർ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ. ടാപ്പിംഗിന് മരത്തിന് മൂന്നു രൂപയ്ക്കു മുകളിൽ കൂലി വർധിച്ചിട്ടും ടാപ്പിംഗിന് ആളെ കിട്ടാത്ത അവസ്ഥയുണ്ട്. അതിരാവിലെ ആരംഭിക്കേണ്ട ടാപ്പിംഗ് ജോലി ഉപേക്ഷിച്ച് തൊഴിലാളികൾ നിർമാണ മേഖലയിലേക്കും മറ്റും മാറിയതും പുതുതായി ഈ മേഖലയിലേക്ക് ആളുകൾ കടന്നു വരാത്തതുമാണ് തൊഴിലാളി ക്ഷാമത്തിന് കാരണം. മഴക്കാല ടാപ്പിംഗിനുള്ള സാമഗ്രികളുടെ വിലക്കയറ്റമാണ് മറ്റൊരു പ്രധാന പ്രശ്നം. റെയിൻ ഗാർഡിനും പ്ലാസ്റ്റിക് ഷീറ്റുകൾക്കും പശയ്ക്കും അനുബന്ധസാമഗ്രികൾക്കുമായി കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനത്തിന് മുകളിലാണ് ഈ വർഷത്തെ വില.
ചെറുകിട കർഷകർക്ക് ജീവിതമാർഗത്തോടൊപ്പം ഉത്പാദനം കൂടുന്നതിന് മഴക്കാല ടാപ്പിംഗ് അനിവാര്യമാണെന്നിരിക്കെ ഇതുമായി ബന്ധപ്പെട്ട ചെലവ് വർധിക്കുകയാണ്. ഇതിനു പരിഹാരമായി റെയിൻ ഗാർഡിനും അനുബന്ധസാമഗ്രികൾക്കും സബ്സിഡി നൽകാൻ സർക്കാർ തയാറാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
District News
ഇരിട്ടി: കനത്ത മഴയെത്തുടർന്ന് കുടക് ജില്ലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മാക്കൂട്ടം ചുരംപാത ഉൾപ്പെടെയുള്ള റോഡുകളിൽ വലിയ ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ഒന്‍പതു മുതലാണ് ഭാരവാഹനങ്ങൾക്ക് കുടക് ജില്ലാ ഭരണകൂടം നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
കണ്ടെയ്നറുകൾ, ബുള്ളറ്റ് ടാങ്കറുകൾ, മരം, മണൽ എന്നിവ കൊണ്ടുപോകുന്ന ലോറികൾ, ടോറസ് ലോറികൾ, മൾട്ടി ആക്സിൽ ടിപ്പറുകൾ തുടങ്ങിയ വലിയ ചരക്ക് വാഹനങ്ങളുടെ ഗതാഗതമാണ് പൂർണമായും നിരോധിച്ചത്. ബസ് ഉൾപ്പടെയുള്ള യാത്രാവാഹനങ്ങൾക്കും പച്ചക്കറികൾ അടക്കം കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങൾക്കും ലോറികൾക്കും നിയന്ത്രണം ബാധകമല്ല. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ ദുരന്ത നിയമപ്രകാരം കേസെടുക്കുമെന്ന് കുടക് കളക്ടർ എസ്.ജെ. സോമശേഖർ അറിയിച്ചു.
കഴിഞ്ഞ വർഷവും ശക്തമായ മഴക്കാലത്ത് കുടകിലെ റോഡുകളിൽ ഇപ്രകാരം ഹെവി വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരുന്നു. തലശേരി - കുടക് അന്തർ സംസ്ഥാന പാതയുടെ ഭാഗമായ ചുരം റോഡിൽ ഉൾപ്പെടെ വലിയ തോതിലുള്ള മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.
വഴിയിലേക്കു ചാഞ്ഞു നിരവധി മരങ്ങളും ഏതുസമയവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. കേരളത്തിന് അതിരിടുന്ന കുടക് ജില്ലയിലും മഴ ശക്തമാണ്. കനത്ത മഴയെത്തുടർന്ന് ഇന്നലെയും ജില്ലയിൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകിയിരുന്നു.
കാവേരി കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് നദിയുടെ സമീപപ്രദേശത്തുള്ള പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മുൻകരുതൽ നടപടിയായി വെള്ളച്ചാട്ടങ്ങളിലോ നദികളിലോ അരുവികളിലോ ഇറങ്ങരുതെന്ന് കാണിച്ച് നിരോധന ഉത്തരവും കളക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്.
കുടകിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതു വഴി കണ്ണൂർ ഉൾപ്പടെയുള്ള ഭാഗത്തേക്കുള്ള ചരക്കുഗതാഗതം ചെലവേറിയതാകും. തലശേരി-മൈസൂരു സംസ്ഥാനാന്തര പാത വഴി വന്ന വാഹനങ്ങൾ മംഗളൂരു- മഞ്ചേശ്വരം വഴിയോ മൈസൂരുവിൽനിന്നു ഊട്ടി റോഡ് വഴിഗുണ്ടൽപേട്ട് കോഴിക്കോട് വഴിയോ നൂറിലധികം കിലോമീറ്റർ അധികം ദൂരം സഞ്ചരിക്കേണ്ടി വരും. കുടകിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും നിരോധന വിഭാഗത്തിൽപെട്ട ലോറികൾ എത്തുമ്പോൾ അധികൃതർ വിവരം അറിയിക്കുന്നുണ്ട്.
District News
മാഹി: ന്യൂഡൽഹിയിലെ നാഷണൽ ക്രാഫ്റ്റ് മ്യൂസിയത്തിൽ കേരളീയ സാംസ്കാരിക പൈതൃകത്തിന്റെ ചുമർചിത്രമൊരുക്കി മാഹി സ്വദേശിനിയും സംഘവും.
പ്രമുഖ ചുമർചിത്രകാരിയും സാമൂഹിക-പരിസ്ഥിതി പ്രവർത്തകയുമായ കെ.ഇ. സുലോചന മാഹിയുടെ നേതൃത്വത്തിലുള്ള കലാസംഘമാണ് ചുമർചിത്രമൊരുക്കിയത്.
കഥകളി, മോഹിനിയാട്ടം, വള്ളംകളി, പുലികളി, കളരിപ്പയറ്റ്, വേലകളി എന്നിവയുൾപ്പെടുന്ന 70 അടി വലിപ്പമുള്ള ചുമർചിത്രമാണ് ഒരുക്കിയത്. സുലോചനയ്ക്കൊപ്പം രഞ്ജിത്ത് അരിയിൽ, ഷിബുരാജ് വടകര, ആർ. ശുഭശ്രീ എന്നിവരടങ്ങുന്ന സംഘമാണ് പത്തുദിവസം കൊണ്ട് ചിത്രം പൂർത്തിയാക്കിയത്. ചുമർ ചിത്രത്തിന്റെ അനാവരണം ഹാൻഡി ക്രാഫ്റ്റ് ഡവലപ്മെന്റ് കമ്മീഷണർ അമൃത് രാജ് നിർവഹിച്ചു.
സീനിയർ ഡയറക്ടർ കേണൽ മനോജ് റാണ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ ശൈലേഷ് സിംഗ്, കെ.ഇ. സുലോചന എന്നിവർ പ്രസംഗിച്ചു.
District News
പാണപ്പുഴ: വോളി ഗ്രാമമായ പാണപ്പുഴയിൽ കാൽപ്പന്തിന്റെ ലോകകപ്പ് ആവേശം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബ്രസീൽ ഫാൻസ് സ്ഥാപിച്ച 35x 20 സൈസിലുള്ള കൂറ്റൻ ഫ്ലക്സ് ബോർഡ് ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ബോർഡാണ്.
ബ്രസീലിന്റെ ഫുട്ബോൾ പാരമ്പര്യം, അഞ്ച് ലോകകപ്പുകൾ നേടിയ ചരിത്രം, നെയ്മർ അടക്കമുള്ള ഈ ലോകകപ്പിൽ കളിക്കുന്ന കളിക്കാർ, കോച്ച് കാർലോ ആഞ്ചലോട്ടി എന്നിവരെയും ബ്രസീലിന്റെ ഇതിഹാസ താരങ്ങളെയും ഉൾപ്പെടുത്തിയാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിക്കുന്നത്.
അർജന്റീന ഫാൻസും ഏറെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ്. ഇവർ സ്ഥാപിച്ച 75 x 10 സൈസിലുള്ള ഫ്ലക്സ് ബോർഡ് ജില്ലയിലെ ഏറ്റവും നീളും കൂടിയ ഫ്ലക്സ് ബോർഡ് ആണ്. കഴിഞ്ഞ ലോകകപ്പിൽ വിജയിച്ച് കോകകപ്പുമായി നിൽക്കുന്ന മെസിയുടേയും ടീമംഗങ്ങളുടെയും ഫോട്ടോകൾ, ഇത്തവണത്തെ ടീമംഗങ്ങൾ, കോച്ച് ലയണൽ സ്കലോണിയുടെ ചിത്രവും ഇതിഹാസ താരം മറഡോണയടക്കമുളള പഴയകാല താരങ്ങളുടെ ചിത്രങ്ങളും ഉൾപ്പെട്ടതാണ് ബോർഡ്.
പോർച്ചുഗൽ ഫാൻസും ഏറെ ആവേശത്തിലാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന സൂപ്പർ താരത്തിന്റെ കടുത്ത ആരാധകരാണിവർ.
45 x 10 സൈസിലുളള ബോർഡും കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 50 അടി ഉയരമുള്ള കട്ടൗട്ടുമാണ് സ്ഥാപിച്ചത്. പോർച്ചുഗൽ ഫാൻസിന്റെ ജില്ലയിലെ ഏറ്റവും വലിയ കട്ടൗട്ട് ആണിതെന്ന് പാണപ്പുഴയിലെ ആരാധകർ അവകാശപ്പെടുന്നു.
കോക്കടവിൽ ജപ്പാനും
ചെറുപുഴ: കോക്കടവിലും ജപ്പാൻ ടീമിന് ആരാധകർ. ഈ കൊച്ചു ഗ്രാമത്തിൽ അർജന്റീന, ബ്രസീൽ, സ്പെയിൻ എന്നീ ടീമുകളുടെ കൂറ്റൻ ഫ്ലക്സുകൾക്കിടയിൽ "ഞങ്ങളുമുണ്ട് ' എന്നെഴുതി ജപ്പാൻ ഫുട്ബോൾ ടീമംഗങ്ങളുടെ ഫോട്ടോകളും ഉൾപ്പെടുത്തി ജപ്പാൻ ഫാൻസ് കോക്കടവിന്റെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
മറ്റ് എല്ലാ ടീമുകളുടെയും ആരാധകർ ഒന്നിച്ചു കൂടിയാണ് ജപ്പാന്റെ ഫ്ലക്സ് സ്ഥാപിച്ചത്. ടീമിന്റെ മികച്ച പോരാട്ട വീര്യവും പരുക്കൻ അടവുകൾ ഒന്നുമില്ലാതെ ഗ്രൗണ്ടിലും പുറത്തും അവർ പാലിക്കുന്ന മാന്യതയും ഏഷ്യയിലെ മികച്ച ടീമെന്നതുമാണ് ഫുട്ബോൾ പ്രേമികളെ ജപ്പാൻ ആരാധകരാക്കി മാറ്റുന്നത്
District News
ഇരിട്ടി: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ബാരാപോൾ പദ്ധതി പ്രദേശം സന്ദർശിച്ചതിനു ശേഷം പദ്ധതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ച നിർദേശങ്ങൾക്കെതിരേ പ്രദേശവാസികളുടെ പ്രതിഷേധം.
പദ്ധതി കാരണം ദുരിതമനുഭവിക്കുന്നവർ ജിന്റോ കൊച്ചുവീട്ടിലിന്റെ വസതിയിൽ യോഗം ചേർന്ന പ്രദേശവാസികളുടെ യോഗത്തിൽ പുതിയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനറായി ജിന്റോ കൊച്ചുവീട്ടിലിനെയും ചെയർമാനായി ഡെന്നി നെല്ലിയാനിനെയും രക്ഷാധികാരിയായി പാലത്തുംകടവ് ഇടവക വികാരി ഫാ. ജോൺ പോൾ പൂവത്താനിക്കലിനെയും തെരഞ്ഞെടുത്തു.
ചോർച്ച അനുഭവപ്പെടുന്ന 1.400 കിലോ മീറ്റർ കനാൽ ഭാഗം പൂർണമായും പുനർനിർമിക്കണമെന്നും അല്ലെങ്കിൽ കനാലിന് താഴെ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളുടെയും ഭൂമി സർക്കാർ ഏറ്റെടുക്കണ മെന്നു മാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
കനാൽ പുനർനിർമിക്കാതെ ചോർച്ച അടച്ചുകൊണ്ടുള്ള ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്നും ഇവർ പറയുന്നു. പഞ്ചായത്തംഗം മേരി റെജി ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ പ്രദേശവാസികളുടെ ആശങ്കകൾ മന്ത്രിയെയും അധികൃതരെയും വീണ്ടും അറിയിക്കും. അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
District News
മട്ടന്നൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ആരാധനയായ രോഹിണി ആരാധനയ്ക്കുള്ള പൂജാദ്രവ്യങ്ങളുമായി പഴശി കോവിലകത്ത് നിന്നു സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.
പഴശി കോവിലകത്തെ ശൈലജ തമ്പുരാനിൽ നിന്ന് പൂജാദ്രവ്യങ്ങൾ ഏറ്റുവാങ്ങിയാണ് പഴശിരാജ അനുസ്മരണവേദി പ്രവർത്തകരായ പ്രഫ. കെ. കുഞ്ഞികൃഷ്ണൻ, കൃഷ്ണകുമാർ കണ്ണോത്ത്, സിനിരാംദാസ് എന്നിവർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്.
District News
ആലപ്പുഴ: പുന്നപ്ര ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ മൺസൂൺ ഫെസ്റ്റ് സീസൺ ടൂ പ്രൈസ് മണി 3x3 ബാസ്കറ്റ്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 20ന് രാവിലെ എട്ടു മുതൽ പുന്നപ്ര ജ്യോതി നികേതൻ ഇൻഡോർ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. മികച്ച നിലവാരമുള്ള ഇൻഡോർ സ്റ്റേഡിയത്തിലാണ് പോരാട്ടം അരങ്ങേറുന്നതെന്ന് പ്രിൻസിപ്പൽ സെൻ കല്ലുപുര പറഞ്ഞു.
വിവിധ ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും ടൂർണമെന്റിൽ പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി മൂന്ന് പ്രായപരിധികളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അണ്ടർ 18- 2009 ജനുവരി ഒന്നിന് ശേഷം ജനിച്ചവർ. അണ്ടർ 16- 2011ജനുവരി ഒന്നിനുശേഷം ജനിച്ചവർ. അണ്ടർ 13- 2013 ജനുവരി ഒന്നിനുശേഷം ജനിച്ചവർ. ഒരു ടീമിന് 600 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ടൂർണമെന്റിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കോ-ഓർഡിനേറ്റർ ബിനു മനോഹരൻ ഫോൺ-9400835486, 9446665486.
District News
ചേർത്തല: ലയൺസ് ക്ലബ് ഓഫ് കയർലാൻഡിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ഹരിതകർമസേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും മഴക്കോട്ടുകള് വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ എസ്. സോബിൻ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് ഓഫ് കയർലാൻഡ് പ്രസിഡന്റ് ശിവദാസൻ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ എൻ.എൽ. വത്സലകുമാരി, കൗൺസിലർമാരായ എസ്. സനീഷ്, ഡി. ജ്യോതിഷ്, സെക്രട്ടറി സുജിത്ത്, ലയൺസ് ക്ലബ് സെക്രട്ടറി ബിജുമോൻ, ജോഫി, ജോസഫ് കോട്ടുപ്പള്ളി, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
District News
എടത്വ: കുന്തിരിക്കല്‍ തിരുഹൃദയ പള്ളിയില്‍ തിരുഹൃദയ തിരുനാളിന് കൊടിയേറി. വികാരി ഫാ. ജോസഫ് കളരിക്കല്‍ കൊടിയേറ്റിന് മുഖ്യകാര്‍മികത്വം വഹിച്ചു. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. അജോ പീടിയേക്കല്‍, ഫാ. തോമസ് കാരക്കാട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കൈക്കാരന്മാരായ മാര്ട്ടിന് തൈപ്പറമ്പില്‍, സിബിച്ചന് കോനാട്ട്, തങ്കച്ചന് വെട്ടുകുഴി, ജനറല്‍ കണ്‍വീനര്‍ തോമസ് മാത്യു അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, വിശു ദ്ധ കുര്‍ബാനയും നടന്നു.
13ന് വൈകിട്ട് 4.30ന് മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ്, വിശു ദ്ധ കുര്‍ബാന, സന്ദേശം-ഫാ. ബ്രിന്റോ മനയത്ത്. ജപമാലപ്രദക്ഷിണം- ഫാ. സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പില്‍. 14ന് തിരുനാള്‍ ദിനത്തില്‍ വൈകിട്ട് 4.30ന് തിരുനാള്‍ കുര്‍ബാന, സന്ദേശം-ഫാ. അന്‍സിലോ ഇലഞ്ഞിപ്പറമ്പില്‍, പ്രദക്ഷിണം-ഫാ. ആന്റണി നമ്പിയത്ത്.
District News
ചേർത്തല: സ്വന്തം പ്രവൃത്തിയിലൂടെ രക്തദാനത്തിന്റെ പുണ്യം പുതുതലമുറയ്ക്കു പകർന്നുനൽകുകയാണ് ചേർത്തല സ്വദേശി എക്സൽ ജോർജ്. വിവിധ ആശുപത്രികളിലായി ജോർജ് ഇതുവരെ രക്തം ദാനം ചെയ്തത് 37 തവണ. ആശുപത്രി കിടക്കയിൽ രോഗിയുടെ ജീവന്റെ തുടിപ്പുകൾ മങ്ങി ബന്ധുക്കൾ രക്തത്തിനായി പരക്കം പായുമ്പോൾ ഇവർക്കു മുന്നിൽ സഹായഹസ്തവുമായി എത്തുന്ന ചേർത്തല നഗരസഭ 23-ാം വാർഡിൽ പുല്ലാട്ടുവെളി എക്സൽ ജോർജ് നാട്ടുകാർക്കും പ്രിയങ്കരനാണ്. തന്റെ രക്തഗ്രൂപ്പ് അപൂർവമായ ഒ നെഗറ്റീവാണെന്ന് തിരിച്ചറിഞ്ഞ 18-ാം വയസിലാണ് ആദ്യമായി രക്തദാനം ചെയ്തത്.
അന്നുമുതൽ വിവിധ ആശുപത്രികളിലായി രക്തദാനം തുടരുകയാണ്. രക്തദാനത്തിനായി ഏതുസമയത്ത് വിളിച്ചാലും ഇദ്ദേഹം സന്നദ്ധനാണ്. 100 തവണ രക്തദാനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ജോർജ് പറഞ്ഞു. ഫ്ളോറിംഗ് മേഖലയിലെ കരാർ ജോലിക്കാരനായ ഇയാൾ തൊഴിൽ ഉപേക്ഷിച്ചാണ് യാതൊരു പ്രതിഫലവും വാങ്ങാതെ കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ രക്തദാനത്തിനായി എത്തുന്നത്.
സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ജീവകാരുണ്യ പ്രസ്ഥാനമായ ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിന്റെ സംഘാടകനുമാണ്. രക്തദാനത്തിലൂടെ ഒരു മനുഷ്യൻ ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് ഏറെ സന്തോഷം നൽകുന്നതതെന്നും ചേർത്തല യുവർ കോളജ് സോഷ്യൽ സർവീസ് വിംഗിലൂടെയാണ് കൂടുതൽ തവണ രക്തം ദാനം ചെയ്തിട്ടുള്ളതെന്നും ജോര്‍ജ് പറഞ്ഞു. ഭാര്യ: മേരി ജെയിൻ. മകൻ അനിൽ ജോസ്.
District News
രാമങ്കരി: കാലവർഷത്തിൽ മുട്ടാർ പഞ്ചായത്ത് മിത്രക്കരി കവലയ്ക്കൽ പാലം-ദേവീക്ഷേത്രം റോഡിന്റെ ഒരുഭാഗം താഴേക്ക് ഇടിഞ്ഞുതാഴ്ന്നു. ഇതോടെ ഗതാഗതവും തടസപ്പെട്ടു. നിത്യവും വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് തകർന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധം വ്യാപകമാണ്.
ഒരു വശത്ത് പാടശേഖരവും മറുവശത്ത് വലിയ നാട്ടുതോടുമായിട്ടുള്ള റോഡിന്റെ മധ്യഭാഗമാണ് താഴേക്ക് ഇടിഞ്ഞു താണത്. ഇതോടെ റോഡ് രണ്ടായി പിളർന്ന നിലയിലായി. നിലവിൽ ഇതിലേ ചെറുവാഹനങ്ങൾക്കു പോലും അപകടത്തിൽപ്പെടാതെ കടന്നുപോകുക ദുഷ്കരമാണ്. എന്നിട്ടും പ്രശ്നം കണ്ടതായി നടിക്കാൻ പോലും പൊതുമരാമത്ത് വകുപ്പോ പഞ്ചായത്ത് അധികൃതരോ തയാറാകാത്തതിൽ നാട്ടുകാർക്ക് കടുത്ത അമർഷമാണുള്ളത്.
കാലവർഷം കനക്കുന്നതോടെ റോഡിന്റെ മറ്റു ഭാഗങ്ങളും കൂടി തൊട്ടടുത്തുള്ള പാടശേഖരത്തിലേക്കോ അല്ലെങ്കിൽ നാട്ടുതോട്ടിലേക്കോ പതിക്കാനും അത് ദുരന്തമായി മാറാനുമുള്ള സാധ്യതയും വളരെ കൂടുതലാണ്.
പ്രശ്നം ഇത്രമേൽ ഗൗരവമുള്ളതായിട്ടും ഒന്നു തിരിഞ്ഞു നോക്കാൻ പോലും അധികൃതർ തയാറാകാതെ വന്നതോടെ നാട്ടുകാർ റോഡിലെ കുഴിയിൽ മുന്നറിയിപ്പായി വാഴ നാട്ടിയിരിക്കുകയാണ്. പ്രദേശവാസികളായ ആളുകൾക്ക് മിത്രക്കരി ക്ഷേത്രത്തിലേക്കും എടത്വ കളങ്ങര റോഡിലേക്കും പോകാൻ പ്രധാന ആശ്രയമാണ് റോഡ്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
അമ്പലപ്പുഴ: കാനയുടെ സ്ലാബ് ഇളകിക്കിടക്കുന്നത് ജീവന് ഭീഷണിയാകുന്നു. ഒരു മാസമായി പുന്നപ്ര അറവുകാട് ക്ഷേത്രത്തിന് പടിഞ്ഞാറുവശം കാർമൽ എൻജിനിയറിംഗ് കോളജിന് സമീപമാണ് ദേശീയപാതയോടു ചേർന്ന് കാനയുടെ സ്ലാബ് ഇളകി കിടക്കുന്നത്.
ദിവസങ്ങൾക്കു മുമ്പാണ് കളർകോട് ജംഗ്ഷനിൽ കാനയിൽ വീണ് യുവതിക്കു പരിക്കേറ്റത്.
District News
ചേര്‍ത്തല: ജീവന്റെ രക്ഷയ്ക്കായി ചേര്‍ത്തല വീണ്ടും കൈകോര്‍ത്തിറങ്ങുന്നു. നഗരവാസികളായ ഒമ്പതുപേരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച നഗരസഭ ജീവന് രക്ഷാസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. പണമില്ലാത്തതിന്റെ പേരില്‍ നഗരത്തില്‍ ഒരാളുടെയും ജീവന് നഷ്ടപെടരുതെന്ന സന്ദേശവുമായാണ് ജീവന്‍രക്ഷാസമിതി പ്രവര്‍ത്തനം.
നാളെ നഗരത്തിലെ 12,000 വരുന്ന വീടുകളില്‍ ജനകീയ ധനസമാഹരണം നടത്തും. കരള്‍മാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകനായ 12-ാം വാര്‍ഡ് ചെറുതുരുത്തി അഭിലാഷിന്റെ (53) ജീവന്‍രക്ഷ ലക്ഷ്യമിട്ടാണ് സമിതിവീണ്ടും രംഗത്തിറങ്ങുന്നത്. അഭിലാഷിനായി മകള്‍ വൈഗാലക്ഷ്മിയാണ് (19) കരള്‍ പകുത്തു നല്‍കുന്നത്. അഭിലാഷ് നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതിനൊപ്പം പണമില്ലാത്തതിന്റെ പേരില്‍ അവയവമാറ്റത്തിനു ബുദ്ധിമുട്ടു നേരിടുന്നവരെയും സഹായിക്കുന്നതിനാണ് ജനകീയ ധനസമാഹരണം. വീടുകളില്‍ 14 നു നടക്കുന്ന ധനസമാഹരണത്തിനു മുന്നോടിയായി 13ന് വൈകുന്നേരം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലും 15ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സമാഹരണം നടത്തും.
14ന് രാവിലെ ഏഴുമുതല്‍ അഞ്ചു മണിക്കൂറാണ് ധനസമാഹരണം ലക്ഷ്യമിട്ടിരിക്കുന്നത്. 36 വാര്‍ഡുകളിലായി 185 സ്ക്വാഡുകളാണ് ഒരേ സമയം രംഗത്തിറങ്ങുന്നതെന്ന് നഗരസഭാ ചെയര്മാന് എസ്. സോബിന്‍, ജീവന് രക്ഷാസമിതി ജനറല്‍ കണ്‍വീനര്‍ കെ.ടി. മധു, വൈസ് ചെയര്മാന് എന്‍.എല്‍. വത്സലകുമാരി, കൗണ്‍സിലര്‍മാരായ ഡി. ജ്യോതിഷ്, കെ.സി. ആന്റണി, സമിതി വൈസ് ചെയര്മാന് അനൂപ് ചാക്കോ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നഗരവാസികളില്‍ പകുതിയോളം പേര് ധനസമാഹരണത്തില്‍ നേരിട്ടു പങ്കാളികളാകുന്നുണ്ട്. ഓരോ സ്ക്വാഡിലും 15 മുതല്‍ 30 വരെ പേരാണ് പങ്കെടുക്കുന്നത്.
ജീവന്‍രക്ഷാസമിതിയുടെ പേരില്‍ 126412301047744 (ഐഎഫ്എസ്സി കോഡ്കെ എസ്ബികെ 0001264) എന്ന അക്കൗണ്ട് നമ്പരില്‍ കേരള ബാങ്കിന്റെ ചേര്‍ത്തല നടക്കാവ് സായാഹ്നശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
District News
ചേര്‍ത്തല: തങ്കി സെന്റ് ജോർജ് ഹൈസ്കൂളില്‍ ലഹരിക്കെതിരേ ഓപ്പറേഷൻ തൂഫാൻ ബോധവത്കരണപരിപാടി സംഘടിപ്പിച്ചു. പ്രഥമാധ്യാപിക കെ.ജെ. മിനി ഉദ്ഘാടനം ചെയ്തു.
പട്ടണക്കാട് എസ്ഐ ടി.കെ. കുഞ്ഞുമോന് ക്ലാസെടുത്തു. എഎസ്ഐ വി.എസ്. സുനിൽകുമാർ, സിപിഒ കെ.എസ്. പ്രവീൺ, അധ്യാപകരായ സുജമോൾ, ജിസ്മി വർഗീസ്, ബിൻസി, ഫ്രബി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
District News
മാന്നാർ:പഞ്ചായത്തിന്റെയും മാന്നാർ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗീ ബന്ധു സംഗമം നടത്തി. മെഡിക്കൽ ഓഫീസർ ഡോ. ചിത്രാ സാബു ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ റെജി ഡെയിൻസ് അധ്യക്ഷനായിരുന്നു.
ജസിലറ്റ്, റെജുല ബീവി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് കുമാർ, ബിനു വർഗീസ്, അനീഷ് ഭാസി, നിവ്യ രാജ്, ജസീല, ഫിസിയോ തെറാപ്പിസ്റ്റ് ദിവ്യ സിദ്ധാർഥ്, അബു ഭാസ്കർ, പാലിയേറ്റീവ് നഴ്സുമാരായ ഉമ സർക്കാർ, അഞ്ജുമോൾ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
District News
ആലപ്പുഴ: മുൻ വൈരാഗ്യത്തിന്റെ പേരിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്ക് ഏഴു വർഷം കഠിനതടവും 17,000 രൂപ വീതം പിഴയും. ഹരിപ്പാട് പഞ്ചായത്ത് എട്ടാം വാർഡിൽ വാലുപറമ്പിൽ ഷിജീവ് (37), പള്ളിപാട് പാലത്തുംപാട്ടിൽ സന്തോഷ് കുമാർ (50), ഹരിപ്പാട് പ്രഭാഷ്ഭവനത്തിൽ പ്രഭാഷ് (38), പ്രദീപാലയം വീട്ടിൽ പ്രദീപ് (39) എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഹരിപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജഡ്ജി എം. ഷുഹൈബിന്റേതാണ് വിധി.
2013 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിപ്പാട് പഞ്ചായത്ത് 8 -ാം വാർഡിൽ പുലാപ്പുഴ തെക്ക് മുറിയിൽ കാവുപറമ്പിൽ വീട്ടിൽ അനീഷ് കുമാറിന് വീടിന് സമീപത്തുവച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു. രണ്ടു മോട്ടോർ സൈക്കിളിലെത്തിയ നാട്ടുകാരായ പ്രതികൾ ആയുധങ്ങളുമായാണ് ആക്രമിച്ചത്.
ഒന്നാം പ്രതി ഷിജീവിനെ മുമ്പ് ആക്രമിച്ചതിന്റെ വിരോധത്തിലായിരുന്നു ആക്രമണം. ഷിജീവ് വാളുകൊണ്ട് അനീഷ് കുമാറിന്റെ വലതു ചെവിയുടെ ഭാഗത്ത് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. താഴെ വീണ അനീഷ് കുമാറിനെ 2-ാം പ്രതി സന്തോഷ് കുമാർ ഇരുമ്പ് കമ്പിക്ക് അടിച്ചു. 3-ാം പ്രതി നാഭിക്ക് ചവിട്ടിയും 4 -ാം പ്രതി കൈ കൊണ്ട് അടിച്ചും പരിക്കേൽപ്പിച്ചു . വീട്ടിലേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ച അനീഷ് കുമാറിനെ പിൻതുടർന്ന് വീട്ടിൽ എത്തിയ പ്രതികൾ ആക്രമം തടയാൻ ശ്രമിച്ച അമ്മ വിജയമ്മയെയും നാട്ടുകാരൻ സുജേഷിനെയും ആക്രമിച്ചു.
ഹരിപ്പാട് പോലീസ് സബ് ഇൻസ്പെക്ടർമാരായ നന്ദഗോപാൽ, ബിജു വി. നായർ, സർക്കിൾ ഇൻസ്പെക്ടർമാരായ കെ.എസ്. ഉദയഭാനു, ടി. മനോജ് എന്നിവർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ എസ്സി പിഒ രജനീഷ് ബാബു, സിപിഒ സി. അമൽ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ എൻ.ബി. ശാരി ഹാജരായി.
District News
മാന്നാർ: ചെന്നിത്തല പഞ്ചായത്തും മാവേലിക്കര എക്സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ചെന്നിത്തല പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്.
ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ബിനുരാജിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന നടന്നത്. ജനപ്രതിനിധികളായ സിബു വർഗീസ്, ദീപ രാജൻ, തോമസുകുട്ടി, സി. ബിനു, പ്രദീപ് പ്രഭാകരൻ, സുജിത്ത്, ശാലിനി, സുമ വിശ്വാസ് എന്നിവരും പഞ്ചായത്ത് ഉദ്യോഗസ്ഥരായ ഗിരീഷ് കുമാർ, ശ്രീവിദ്യ, ബിൻസി രവീന്ദ്രൻ എന്നിവരും എക്സൈസ് സംഘത്തോടൊപ്പം പരിശോധനയിൽ പങ്കെടുത്തു.
District News
മാന്നാർ: ഹെറോയിനുമായി ബംഗാൾ സ്വദേശിയെ പിടികൂടി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചെങ്ങന്നൂർ എക്സൈസ് സംഘവും ആലപ്പുഴ ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ തെക്കുവശത്തെ ഓവർ ബ്രിഡ്ജിന് സമീപത്തു നിന്നും 62.475 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ ഹരിതാംപൂർ അരാസി ബാരാഗ്രാമിൽ മിജാനൂർ റഹ്മാനാണ് (31) പിടിയിലായത്.
റെയ്ഞ്ച് ഇൻസ്പെക്ടർ വി. സജീവ്. ഐബി ഇൻസ്പെക്ടർ വഹാബ്, എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ജോഷി ജോൺ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അജിത്ത്, മധു, സതീശൻ, ബിജു പ്രകാശ്, പ്രിവന്റീവ് ഓഫീസർ പി.ആർ. ബിനോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, ശ്രീക്കുട്ടൻ, അമൽ, വിഷ്ണു, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവരാണ് പരിശോധനകൾക്കു നേതൃത്വം നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
District News
ആലപ്പുഴ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിൽപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തു. മുട്ടാർ കുന്നുകണ്ടതിൽ വീട്ടിൽ പ്രകാശ് അമ്മിണി(31)യെയാണ് അറസ്റ്റ് ചെയ്തത്. പുളിങ്കുന്ന് സ്റ്റേഷൻ പരിധിയിലെ കാവലത്ത് പ്രവർത്തിക്കുന്ന ഫിനാൻസ് സ്ഥാപനത്തിൽ സ്വർണം പൂശിയ മാല പണയം വച്ച് സ്ഥാപന ഉടമയിൽനിന്നും തുക കൈപ്പറ്റി മുങ്ങുകയായിരുന്നു.
പരിശോധനയിൽ മുക്കുപണ്ടമാണെന്നു തെളിഞ്ഞതിനെതുടർന്ന് സ്ഥാപന ഉടമ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പല സ്റ്റേഷനുകളിലും പ്രതിക്കെതിരേ വാറന്റ് നിലവിലുണ്ട്.
പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന തിരുവല്ലയിലെ വീട്ടിൽനിന്ന് പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ സിപിഒമാരായ മിഥുൻ കുമാർ, ദിനു വർഗീസ് എന്നിവർ പ്രതിയെ അറസ്റ്റ് ചെയ്ത് രാമങ്കരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും സംസ്ഥാനത്ത് സമാനരീതിയിൽ നടത്തിയിട്ടുള്ള തട്ടിപ്പുകളെപ്പറ്റി അന്വേഷിച്ചു കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണം നടക്കുന്നുണ്ട്.
District News
ആലപ്പുഴ: മുഹമ്മ കണ്ണങ്കര ചിറയ്ക്കൽ ഗൗരിശങ്കര ക്ഷേത്രത്തിലെ സ്വർണാഭരണമോഷണവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് ദിണ്ടികൽ പഴനി സ്വദേശി ശശിധരൻ (69) ആണ് മുഹമ്മ പോലീസിന്റെ പിടിയിലായത്.
മുഹമ്മ കണ്ണങ്കര ചിറയ്ക്കൽ ഗൗരി ശങ്കര ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ജോലി ചെയ്തിരുന്ന പ്രതി 2025 ഡിസംബർ 31ന് വൈകിട്ട് മേൽശാന്തി ക്ഷേത്രത്തിന്റെ ശ്രീകോവിൽ അടച്ചുപോയ സമയത്ത്, കോവിലിനുള്ളിൽ കടന്ന് ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 16.5 ഗ്രാം തൂക്കം വരുന്ന മുത്തുമാലയും 16 ഗ്രാം തൂക്കു വരുന്ന ഷോമാലയും ഉൾപ്പെടെ 32 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്.
മോഷണത്തിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ സൈബർസെല്ലിന്റെ സഹായത്തോടെ മലപ്പുറം മഞ്ചേരി ഭാഗത്തുനിന്നും കണ്ടെത്തി മുഹമ്മ പോലീസ് അറസ്റ്റ് ചെയ്യ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
District News
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻമാരുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിലും ഗൂഢാലോചന സംബന്ധിച്ച് തെളിവു ലഭിക്കാതെ അന്വേഷണ സംഘം. പ്രതിഷേധത്തിനിടെ ലോക്കൽ പോലീസിന്റെ കസ്റ്റഡിയിലായിട്ടും നവകേരള ബസിന്റെ യാത്ര തടസപ്പെടുത്താനുള്ള ശ്രമങ്ങൾ നേരിൽ കണ്ടപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെന്ന തരത്തിലുള്ള ഇടപെടലാണുണ്ടായതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി)പ്രതികൾ വെളിപ്പെടുത്തിയത്.
കേസിൽ വധശ്രമക്കുറ്റം തെളിയിക്കുന്നതിനൊപ്പം മർദനത്തിന് ആരുടെയെങ്കിലും പ്രേരണയുണ്ടായിട്ടുണ്ടോയെന്ന് കൂടി കണ്ടെത്താനായിരുന്നു എസ്ഐടിയുടെ ശ്രമം.
ചോദ്യം ചെയ്യലിന്റെ രണ്ടാംദിവസം കേസിലെ ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ അനിൽകുമാർ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. എന്നാൽ, വധശ്രമക്കുറ്റം ചുമത്തിയിരിക്കുന്ന കേസിൽ തെളിവുനിയമപ്രകാരം പ്രതികളുടെ സാന്നിധ്യത്തിൽ ആയുധങ്ങൾ റിക്കവറി ചെയ്യണമെന്നിരിക്കെ കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ ആലപ്പുഴയിൽനിന്ന് തിരുവനന്തപുരത്തെത്തി ആയുധം കണ്ടെത്തുക പ്രായോഗികമല്ലാത്തതിനാൽ അതുണ്ടായില്ല.
അതേസമയം, ആയുധങ്ങൾ വീണ്ടെടുക്കാൻ വകുപ്പുതലത്തിൽ നോട്ടീസ് നൽകി ബന്ധപ്പെട്ട യൂണിറ്റിൽനിന്ന് ഇവ വീണ്ടെടുത്ത് ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയയ്ക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ചോദ്യം ചെയ്യലിനിടെ പ്രതികളുടെ തിരിച്ചറിയൽ പരേഡും ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നടത്തി. ഗൺമാൻമാരുടെ മർദനത്തിനിരയായ എ.ഡി. തോമസ് എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസും സംഭവത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ജയ് ഹിന്ദ് ചാനൽ കാമറമാൻ ജോജിയും ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലി മുമ്പാകെ എത്തിയപ്പോൾ പ്രതികളായ അഞ്ചുപേരെയും ഇവർക്ക് മുന്നിലെത്തിച്ച് തിരിച്ചറിയൽ നടപടി പൂർത്തിയാക്കുകയായിരുന്നു.
മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ പ്രകാരം ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്ന് പൂർത്തിയാകും. സംഭവസ്ഥലമായ ജനറൽ ആശുപത്രി ജംഗ്ഷനിലെ തെളിവെടുപ്പും പ്രതികളുടെ അറസ്റ്റ് നടപടികളും ഇന്നു പൂർത്തിയാക്കാനാണ് സാധ്യത. അറസ്റ്റ് ചെയ്താലും മുൻകൂർജാമ്യം ഉള്ളതിനാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആൾജാമ്യത്തിലും പ്രതികളെ വിട്ടയയ്ക്കണമെന്നാണ് കോടതി നിർദേശം.
District News
ആലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയുടെ തീരങ്ങളിൽ ഇന്ന് ഒന്നരമീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളെത്തും. കടലുമായി ഇടപെഴകുന്നവർ ശ്രദ്ധിക്കണം. പുലർച്ചെ 5.30 വരെയാണ് 0.9 മുതൽ 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ പ്രതീക്ഷിക്കുന്നത്. കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നതുപോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്.
മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകടസാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
District News
ആലപ്പുഴ: നിപ വൈറസിനെതിരേ ഭയം വേണ്ടെന്നും ജാഗ്രതയും പ്രതിരോധവുമാണ് ആവശ്യമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ. നിപ വൈറസിന്റെ പകർച്ചാ സാധ്യതയും മരണസാധ്യതയും പരിഗണിച്ച് നിപ്പക്കെതിരേ അതീവ ജാഗ്രത പാലിക്കണം. നിപ വ്യാപന സാധ്യത കണക്കിലെടുത്ത് സെപ്റ്റംബർ വരെ അതിജാഗ്രത ഉറപ്പാക്കേണ്ടതുണ്ട്.
നിപ വൈറസ് സഹജമായി വവ്വാലുകളിൽ നിലനിൽക്കുന്നുണ്ട്. പ്രജനനകാലത്തും കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന സമയത്തും കൂടുതൽ വവ്വാലുകൾ കൂട്ടമായി താമസിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഉമിനീര്, വിസർജ്യങ്ങൾ എന്നിവയിലൂടെ വൈറസ് പുറന്തള്ളാനുള്ള സാധ്യത കൂടുതലാണ്. പഴങ്ങളുടെ കൂടുതലായുള്ള ലഭ്യത, വവ്വാലും മനുഷ്യനും തമ്മിൽ സമ്പർക്കത്തിലാകാനുള്ള സാഹചര്യങ്ങൾ എന്നിവ നിപ രോഗസാധ്യതയ്ക്ക് ഇടയാക്കുന്നു.
വവ്വാലുകൾ ചേക്കേറുന്ന മരങ്ങളുടെ പരിസരത്തെ സമ്പർക്കം ഒഴിവാക്കുക.
വവ്വാലുകൾ കൂടുതലുള്ള മരച്ചുവടുകളിൽ വിശ്രമിക്കുക, വസ്ത്രങ്ങൾ ഉണക്കുക എന്നിവ ഒഴിവാക്കുക. വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങൾക്ക് കീഴിൽ വളർത്തുമൃഗങ്ങളെ മേയാൻ അനുവദിക്കരുത്. വവ്വാലോ മറ്റേതെങ്കിലും ജീവികളോ കടിച്ചുകളഞ്ഞ/കടിച്ചിട്ട പഴങ്ങൾ കഴിക്കരുത്. താഴെ വീണുകിടക്കുന്ന പഴങ്ങളും കഴിക്കരുത്.
പഴങ്ങൾ നന്നായി ഉപ്പ്/മഞ്ഞൾ ലായനിയിൽ കഴുകി, തൊലി കളഞ്ഞ ശേഷം ഉപയോഗിക്കുക. പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങൾ, വിസർജ്യം എന്നിവയുമായി സമ്പർക്കമുണ്ടായാൽ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
പക്ഷിമൃഗാദികളുടെ ശരീരസ്രവങ്ങൾ, വിസർജ്യം എന്നിവ കലരാത്ത വിധം ഭക്ഷണപദാർഥങ്ങളും കുടിവെള്ളവും നന്നായി അടച്ച് സുരക്ഷിതമായി സൂക്ഷിക്കുക.
താഴെ വീണു കിടക്കുന്ന അടയ്ക്ക, പുളി, കശുവണ്ടി തുടങ്ങിയവ ശേഖരിക്കുമ്പോൾ കൈയുറ ധരിക്കുക. ശേഷം കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
വളർത്തുമൃഗങ്ങളെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തതിനുശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നത് ശീലമാക്കുക.
തെങ്ങ്, പന എന്നിവയിൽ പാത്രങ്ങൾ തുറന്നുവച്ച് ശേഖരിക്കുന്ന നീര/ കള്ള് എന്നിവ കുടിക്കരുത്. ഇത്തരത്തിൽ തുറന്നിരിക്കുന്ന പാനീയങ്ങൾ വവ്വാലുകൾ കുടിക്കാനും ഇവയിൽ ഉമിനീരും വിസർജ്യവും കലരാനും സാധ്യതയുണ്ട്. ചത്തുകിടക്കുന്ന പക്ഷികളെയോ മൃഗങ്ങളെയോ സ്പർശിക്കരുത്. പനി, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക, ജന്നി, കഠിനമായ തലവേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയച്ചു.
District News
ചങ്ങനാശേരി: ചെറുപുഷ്പ മിഷന് ലീഗ് അതിരൂപത പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ഇന്നു രാവിലെ ഒമ്പതിന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് ഒഫേല് ബിനോയി കുര്യന് അധ്യക്ഷത വഹിക്കും. വികാരി ജനറാള്‍ ഫാ.ഡോ. സ്കറിയാ കന്യാകോണില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. നേട്ടങ്ങള്‍ കൈവരിച്ച മുന്‍ ഭാരവാഹികളായ ഡോ. ജാന്സണ് ജോസഫ്, ഷൈരാജ് വര്‍ഗീസ്, ഷാജി ചുരപ്പുഴ എന്നിവരെ ആദരിക്കും. അതിരൂപത ഡയറക്ടര്‍ ഫാ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ മാര്‍ഗനിര്‍ദേശ പ്രസംഗവും അതിരൂപത ഓര്‍ഗനൈസിംഗ് പ്രസിഡന്റ് റ്റിന്റോ സെബാസ്റ്റ്യന്‍ മാര്‍ഗരേഖ വിശദീകരണവും നടത്തും.
കഴിഞ്ഞവര്‍ഷം അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ മത്സരങ്ങളുടെ സമ്മാനദാനം ഉണ്ടായിരിക്കും. എല്ലാ ശാഖ, മേഖല ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുക്കും. ഫാ. സെബാസ്റ്റ്യന്‍ മാമ്പറ, ഫാ. ആന്റണി കിഴക്കേ തലയ്ക്കല്‍, സിസ്റ്റര്‍ ജസ്ലിന് ജെഎസ്, ബോബി തോമസ്, സിസ്റ്റര്‍ മേരി റോസ് ഡിഎസ്എഫ്എസ്, ജോണ്സണ് കാഞ്ഞിരക്കാട്ട്, ലൂക്ക് അലക്സ്, സാലിച്ചന് തുമ്പേക്കളം, ജുവാന മേരി ജോമോന് എന്നിവര്‍ പ്രസംഗിക്കും. ഷാജി ചുരപ്പുഴ ക്ലാസ് നയിക്കും.
District News
ചേര്‍ത്തല: ട്രെയിനിൽനിന്നു വീഴാന്‍ പോയ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പുറത്തേക്കു വീണ ഇതരസംസ്ഥാ ന തൊഴിലാളി മരിച്ചു. പള്ളിപ്പുറം പ്ലൈവുഡ് കമ്പനി ജീവനക്കാരനായ ഒറീസ സ്വദേശി ശ്രീകാന്ത് മാലിക്ക് (35) ആണ് മരിച്ചത്. ഇതിനൊപ്പം താഴേക്കു വീണയാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി പത്തോടെ പട്ടണക്കാട് ലെവല്‍ക്രോസിനു സമീപമായിരുന്നു അപകടം. ഷാലിമാര്‍ എക്സ്പ്രസില്‍നിന്നാണ് ഇവര്‍ വീണത്. ശ്രീകാന്ത് മാലിക്കിന്റെ മൃതദേഹം അരൂക്കുറ്റി ആശുപത്രി മോര്‍ച്ചറിയിലാണ്. പട്ടണക്കാട് പോലീസ് നടപടികൾ സ്വീകരിച്ചു.
District News
ഹരിപ്പാട്: കുമാരപുരത്ത് വീട്ടുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ തെരുവുനായ ക്രൂരമായി കടിച്ചു പരിക്കേൽപ്പിച്ചു. കുമാരപുരം ആറാം വാർഡ് താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം-ദിവ്യ ദമ്പതികളുടെ മകൻ അദ്വിക് (5) ആണ് ഗുരുതരമായി പരിക്കേറ്റത്.
കരുവാറ്റ എംജിഎം സ്കൂളിലെ യുകെജി വിദ്യാർഥിയാണ് അദ്വിക്. ഇന്നലെ വൈകിട്ട് സ്കൂളിൽനിന്നും വീട്ടിലെത്തിയശേഷം മുറ്റത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിലാണ് സംഭവം. ഓടിയെത്തിയ നായ കുട്ടിയെ ചാടിവീണ് ആക്രമിക്കുകയായിരുന്നു.
മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അദ്വികിന് ആഴത്തിൽ കടിയേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപവാസികളും ചേർന്നാണ് നായയെ ഓടിച്ചത്. ഉടൻ തന്നെ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ പരിശോധനകൾക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
താമല്ലാക്കലിൽ തെരുവുനായശല്യം രൂക്ഷം
ഹരിപ്പാട്: താമല്ലാക്കലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിട്ട് നാളുകളേറെയായി. മുൻപും സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് പ്രദേശത്ത് നായയുടെ കടിയേറ്റിട്ടുണ്ട്. റോഡരികുകളിൽ ഉരുട്ടുവണ്ടികളിലും താത്കാലിക ഷെഡുകളിലുമായി അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി ഇറച്ചിക്കടകളാണ് പ്രദേശത്തെ പ്രധാന വില്ലൻ.
ഇറച്ചിക്കടകളിൽനിന്നും നിയമവിരുദ്ധമായി റോഡരികിലും പൊതുസ്ഥലങ്ങളിലും തള്ളുന്ന അറവുമാലിന്യങ്ങൾ തിന്നാനായി തെരുവുനായ്ക്കൾ ഇവിടെ തമ്പടിക്കുന്നു. ഇവ പലപ്പോഴും അക്രമാസക്തരായി കാൽനടയാത്രക്കാരെയും കുട്ടികളെയും ഓടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഇത്തരം അനധികൃത ഇറച്ചിക്കടകൾക്കെതിരെയും തെരുവുനായ ശല്യത്തിനെതിരെയും തദേശസ്വയംഭരണ വകുപ്പിനും ആരോഗ്യവിഭാഗത്തിനും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
District News
പാലാ: സമൂഹത്തിലെ അവശരും നിരാലംബരുമായവര്ക്കുവേണ്ടി പ്രവര്‍ത്തിച്ചുവരുന്ന പാലാ മരിയസദനം ഗുരുതര പ്രതിസന്ധിയിലെന്ന് ഡയറക്ടര്‍ സന്തോഷ് മരിയസദനം. 1998 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന മരിയസദനം ഭവനരഹിതരായ മാനസിക രോഗബാധിതര്‍, ഉപേക്ഷിക്കപ്പെട്ട വയോജനങ്ങള്‍, കിടപ്പുരോഗികള്‍, പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാരുടെ മക്കള്‍ തുടങ്ങി സമൂഹത്തിലെ പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് അഭയവും ചികിത്സയും പുനരധിവാസവും നല്കിവരുന്നു.
ഔദ്യോഗികമായി 300 പേര്‍ക്ക് മാത്രമാണ് അംഗീകാരമുള്ളതെങ്കിലും ഇന്ന് മരിയസദനത്തില്‍ 450ലധികം പേരാണ് താമസിക്കുന്നത്. ഹോം എഗൈന്‍, തലചായ്ക്കാന്‍ ഒരിടം തുടങ്ങിയ പദ്ധതികളിലെ ആളുകള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ ഈ എണ്ണം 550ൽ അധികമാകും.
പലരും മാനസികാരോഗ്യ ചികിത്സയ്ക്കൊപ്പം ഗുരുതരമായ ശാരീരിക അസുഖങ്ങള്‍ക്ക് തുടര്‍ചികിത്സ ആവശ്യമുള്ളവരാണ്. ഭക്ഷണം, മരുന്ന്, ചികിത്സ, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ അനിവാര്യ ചെലവുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുമനസുകളുടെ സഹായം അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്.
District News
പാലാ സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ റൗണ്ടാനയും സൗന്ദര്യവത്കരണവും
പാലാ: കെ.എം. മാണി ബൈപാസ് റോഡിലെ സിവില്‍ സ്റ്റേഷന് ജംഗ്ഷനില്‍ റൗണ്ടാന നിര്‍മാണത്തിനും സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 30 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ മാണി എംപി. പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി റൗണ്ടാന നിര്‍മാണം, ദിശാബോര്‍ഡുകള്‍ സ്ഥാപിക്കല്‍, സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, റൗണ്ടാനയ്ക്കുള്ളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്നിവ നടപ്പാക്കും. പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ഇതിനോടകം ലഭിച്ചിട്ടുണ്ട്.
റൗണ്ടാന നിര്‍മാണത്തിനും സൗന്ദര്യവലത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 25 ലക്ഷം രൂപയും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് അഞ്ചു ലക്ഷം രൂപയും ഉള്‍പ്പെടെയാണ് 30 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നത്. നിര്‍മാണച്ചുമതല പൊതുമരാമത്ത് വകുപ്പിനാണ് നല്‍കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നാറ്റ്പാക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതിയുടെ ഡിസൈന്‍ തയാറാക്കിയത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സിവില്‍ സ്റ്റേഷന് ജംഗ്ഷനിലൂടെ ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകള്‍ നേരിടുന്ന യാത്രാബുദ്ധിമുട്ടുകള്ക്കും ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
District News
പാലാ: സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യവും ഗുണങ്ങളും മനസിലാക്കി കൂടുതല്‍ യുവജനങ്ങള്‍ രക്തദാന രംഗത്തേക്കു കടന്നുവരണമെന്ന് മന്ത്രി മോന്‍സ് ജോസഫ്. രക്തദാനം മഹാദാനവും ജീവദാനവുമായി കണക്കാക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെയും പാലാ നഗരസഭയുടെയും പാലാ ബ്ലഡ് ഫോറത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച രക്തദാതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജിത പ്രകാശ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, ജില്ലാ ടി.ബി ഓഫീസര്‍ ഡോ ശ്രീജിത്ത് ബാബു, പാല ജനറല്‍ ആശുപത്രി സൂപ്രണ്ട് ടോ. ടി.പി. അഭിലാഷ്, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി.ആര്. ബിജു എന്നിവര്‍ പ്രസംഗിച്ചു
സമ്മേളനത്തിനു മുന്നോടിയായി പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ബ്ലഡ് ഡൊണേഷന്‍ ചലഞ്ച് പ്രോഗ്രാം 135-ാം തവണ രക്തം ദാനം ചെയ്തു കൊണ്ട് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്തു.
നൂറോളം വിദ്യാര്‍ത്ഥികള്‍ ചലഞ്ചില്‍ ഭാഗമായി രക്തം ദാനം ചെയ്തു. പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക്, ഐഎച്ച്എം ബ്ലഡ് ബാങ്ക് മേരിഗിരി, കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
District News
വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഭീഷണിയായി വന്മരങ്ങള്
കടനാട്: പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ നില്ക്കുന്ന വന്മരങ്ങള് ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഭീഷണിയാകുന്നു. കഴിഞ്ഞദിവസം കടപുഴകിവീണ മരത്തിനടുത്തു നില്ക്കുന്ന മരങ്ങള്‍ വ്യാപാരസ്ഥാപനങ്ങളുടെ മേല്‍ക്കൂരയ്ക്ക് മുകളിലേക്ക് ചാഞ്ഞു നില്‍ക്കുകയാണ്. ആശുപത്രി കെട്ടിടവും ഓട്ടോ സ്റ്റാൻഡും ഇതിനടുത്താണ്.
സ്കൂള്‍ കുട്ടികള്‍ക്കും ആശുപത്രിയിലേക്കു വരുന്നവര്‍ക്കും മരങ്ങൾ ഭീഷണിയാണ്. അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പല പ്രാവശ്യം ആശുപത്രി അധികൃതര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും വനംവകുപ്പാണ് നടപടി സ്വീകരിക്കേണ്ടതെന്ന മറുപടിയാണ് ലഭിച്ചത്. നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാതെ മരങ്ങള്‍ മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
പാലാ: നാലു പതിറ്റാണ്ടുകാലം അധ്യാപനരംഗത്ത് വൈദഗ്ധ്യം തെളിയിച്ച പ്രഫ. തോമസ് തെള്ളി നവതിനിറവില്‍. പാലാ സെന്റ് തോമസ് കോളജില്‍ ദീര്‍ഘകാലം വിവിധ വകുപ്പുകളില്‍ അധ്യാപകനായിരുന്നു. സസ്യശാസ്ത്രത്തിലും പാരമ്പര്യ ശാസ്ത്രത്തിലും വര്ഗീകരണശാസ്ത്രത്തിലും അദ്ദേഹത്തിനുള്ള ആഴമേറിയ പരിജ്ഞാനം നിരവധി ബഹുമതികള്‍ക്ക് അദ്ദേഹത്തെ അര്‍ഹനാക്കി.
കുട്ടികള്‍ക്ക് നോട്ട് കുറിച്ചുനല്‍കുന്ന സമ്പ്രദായം ഉപേക്ഷിച്ച കാര്‍ക്കശ്യക്കാരനായ അധ്യാപകനായാണ് വിദ്യാര്‍ഥികള്‍ ഇദ്ദേഹത്തെ ഓര്‍മിക്കുന്നത്. വിദ്യാർഥികളെ പേരെടുത്ത് വിളിച്ചു സംസാരിക്കുന്ന അസാമാന്യ ഓര്‍മശക്തി അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
പൂഞ്ഞാര്‍ തെള്ളിയില്‍ കുടുംബാംഗ മായ പ്രഫ. തോമസ് ബിരുദബിരുദാനന്തര പരീക്ഷാ ബോര്‍ഡുകളില്‍ ചെയര്മാന്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന് (പി.ജി.), സിലബസ് റിവിഷന്‍ കമ്മിറ്റി (പി.ജി), ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളിൽ പിജി പരീക്ഷയുടെ എക്സ്റ്റേണല്‍ എക്സാമിനർ, ക്വസ്റ്റ്യന്‍ പേപ്പര്‍ സെക്ടറാർ എന്നീ നിലകളിൽ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചു.
District News
മന്ത്രി മോൻസ് ജോസഫ് സ്ഥലം സന്ദർശിച്ചു
പാലാ: വാട്ടര്‍ അഥോറിറ്റിയുടെ ഓടയിലെ ഒഴുക്ക് തടസപ്പെട്ട് ടൗണിലെ കെട്ടിടങ്ങളിൽ വെള്ളം കയറുന്നതും റോഡ് തകർന്നതും കാണാൻ മന്ത്രി മോന്‍സ് ജോസഫ് എത്തി. പ്രശ്നം പരിഹരിക്കാന്‍ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് രാവിലെ 11ന് കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വിളിക്കാന്‍ മന്ത്രി നിര്‍ദേശവും നല്കി. ഇന്നലെ പാലായിൽ ഒരു ഉദ്ഘാടനച്ചടങ്ങിനെത്തിയ മന്ത്രിയോട് പൊതുപ്രവര്‍ത്തകര്‍ നാട്ടുകാരുടെ ദുരിതം വിവരിച്ചപ്പോൾ മന്ത്രി ഉടൻതന്നെ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു.
പാലാ നഗരത്തിൽ വെള്ളം വിതരണം ചെയ്യുന്ന പുത്തന്‍പള്ളിക്കുന്നിലെ ടാങ്കുകള്‍ വൃത്തിയാക്കുമ്പോഴുള്ള വെള്ളം ഈ ഓടയിലൂടെയാണ് ആറ്റിലേക്ക് എത്തുന്നത്. എന്നാല്‍ മൂന്നു വര്‍ഷം മുമ്പ് കിസ്കോ ജംഗഷന ് മുന്‍ഭാഗത്ത് തിരക്കേറിയ റോഡിന്റെ അടിഭാഗത്ത് ഓട തകര്‍ന്ന് റോഡ് താഴ്ന്നിരുന്നു. ഈ ഭാഗത്തിന് പകരം റോഡരികിലെ ഓടയിലേക്ക് വെള്ളമെത്തുന്ന വിധം പൊതുമരാമത്ത് വകുപ്പ് നിര്‍മാണം നടത്തി. എന്നാല്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ കിസ്കോ ബാങ്കിന് സമീപം ഒഴുക്ക് തടസപ്പെടുകയും വെള്ളം കെട്ടിടങ്ങളുടെ സമീപത്തേക്ക് കയറുകയും ചെയ്തതോടെ നൂറുകണക്കിന് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ ബുദ്ധിമുട്ടിലായി. കിഴതടയൂര് ബാങ്കിലേക്കുള്പ്പടെയുള്ള റോഡും പൂര്‍ണമായി തകര്‍ന്നു.
ആശുപത്രിക്ക് സമീപമുള്ള ഹോട്ടലുകളിലെയും മറ്റു കടകളിലെയും മാലിന്യങ്ങള്‍ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് ഒഴുകിയെത്താന്‍ തുടങ്ങിയതോടെ പ്രദേശം ദുര്‍ഗന്ധപൂരിതമായി. കെട്ടിട ഉടമകള്‍ വാട്ടര്‍ അഥോറിറ്റിയുടെ അനുമതിയോടെ ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്നുള്ള മാലിന്യം ഒഴുകിയെത്തി ഒഴുക്ക് തടസപ്പെട്ട സാഹചര്യമാണുള്ളത്. വിവിധ ആവശ്യങ്ങള്‍ക്ക് ഇവിടെയെത്തുന്നവർ മാലിന്യം നിറഞ്ഞ വെള്ളത്തിലൂടെ നടക്കേണ്ട സാഹ ചര്യമാണ്. മന്ത്രിയോടൊപ്പം വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, ജോര്‍ജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, തങ്കച്ചന് മണ്ണൂശേരി, തോമസ് കാപ്പന് എന്നിവരുമുണ്ടായിരുന്നു.
District News
പാലാ: പാലായിലും പരിസരപ്രദേശത്തും തെരുവുനായ്ക്കള്‍ പെരുകുമ്പോള്‍ അധികാരികള്‍ കണ്ണടയ്ക്കുകയാണെന്ന് ബൗബൗ സമരസമിതി. തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പല്‍ അധികൃതരോട് സമിതി ആവശ്യപ്പെട്ടു.
അടിയന്തരമായി തീരുമാനമെടുത്ത് നടപടികള്‍ തുടങ്ങിയില്ലെങ്കില്‍ ബൗബൗ സമരം നാലാം ഘട്ടം തുടങ്ങുമെന്നും സമരസമിതി മുന്നറിയിപ്പ് നല്കി. നായ്ക്കളുടെ അതിപ്രസരം ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡ്, ടൗണിലെ സ്കൂള്‍ പരിസരം, കുരിശുപള്ളി ജംഗ്ഷന് എന്നിവിടങ്ങളിൽ ദൃശ്യമാണ്. സ്റ്റേഡിയം അടച്ചതുകൊണ്ട് നിരവധിപേര്‍ നടപ്പുവ്യായാമം ചെയ്യുന്ന പുഴക്കര റോഡില്‍ നായ്ക്കള്‍ കുരച്ചുകൊണ്ട് വരുന്നത് പതിവാണ്.
സുപ്രീംകോടതി നിലപാട് അനുകൂലമായ സാഹചര്യത്തില്‍ ഉടന്‍തന്നെ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബൗബൗ സമര സമതി പ്രസിഡന്റ് സന്തോഷ് മണര്‍കാട്ട് ആവശ്യപ്പെട്ടു.
District News
കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ദിനാഘോഷം നടത്തി. പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആന്റണി മണിയങ്ങാട്ട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം മനോജ് പൂവത്താനിക്കുന്നേൽ, പിടിഎ പ്രസിഡന്റ് ടോമി സെബാസ്റ്റ്യൻ ഈറ്റത്തോട്ട്, പ്രിൻസിപ്പൽ പി. ഓമന, ഹെഡ്മാസ്റ്റർ രാജീവ് ജോസഫ്, മുൻ പ്രിൻസിപ്പൽ ഡോ. ബിനോയ് എം. ജേക്കബ്, അധ്യാപക പ്രതിനിധികളായ രാജേഷ് തോമസ്, സോജൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെ എംഎൽഎ കാഷ് അവാർഡുകളും മെമെന്റോകളും നൽകി ആദരിച്ചു.
District News
കാഞ്ഞിരപ്പള്ളി: എകെജെഎം ഹയർ സെക്കൻഡറി സ്കൂളിന്റെ വിജയദിനാഘോഷവും അനുമോദനവും പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. പീറ്റർ മുല്ലൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ബ്ലോക്ക് പഞ്ചായത്തംഗം സിനി ജിബു, പഞ്ചായത്തംഗം ജോയി മുണ്ടാമ്പള്ളി, പിടിഎ പ്രസിഡന്റ് ശ്രീകാന്ത് എസ്. ബാബു, പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമലയിൽ എസ്ജെ, വൈസ് പ്രിൻസിപ്പൽ ഫാ. ഇമ്മാനുവൽ മാത്യു എസ്ജെ, സ്കൂൾ ചെയർമാൻ ബെന്നറ്റ് ബിനോയി, ഐവിൻ എബ്രാഹം, മിഷേൽ എലിസബത്ത് ജോസ് എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർഥികളെ അനുമോദിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിൽ ദീർഘകാലം സേവനമനുഷ്ഠിച്ച മുൻ അധ്യാപകൻ കെ.സി. ജോണിനെ പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.
District News
കാഞ്ഞിരപ്പള്ളി: കലാലയങ്ങളിൽ നിന്ന് ലഹരി തുടച്ചുമാറ്റുന്നതിന് വേണ്ടി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ എന്ന പ്രോജക്ടിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിൽ ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ. മനോജ് ക്ലാസ് നയിച്ചു.
പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമലയിൽ എസ്ജെ, വൈസ് പ്രിൻസിപ്പൽ ഫാ. ഇമ്മാനുവൽ മാത്യു എസ്ജെ എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് മണ്ണാറക്കയം പാലം വഴി അഞ്ചലിപ്പ, ഞള്ളമറ്റംവയല് എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന ബസ് ഒഴികെയുള്ള ഭാരവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ചിറ്റാര്‍ പുഴയോരത്തുകൂടിയുള്ള മണ്ണാറക്കയം-അഞ്ചിലിപ്പ റോഡിലാണ് കിഴക്കേതലയ്ക്കല്പ്പടി ഭാഗത്ത് സംരക്ഷവേലിയോടു ചേര്‍ന്നുള്ള ഭാഗം താഴേക്ക് പതിച്ചിരിക്കുന്നത്.
പതിനഞ്ചടിയോളം താഴ്ചയുണ്ട് ഈ ഭാഗത്ത്. സംരക്ഷണവേലിയുടെ രണ്ട് തൂണുകളുടെ ഭാഗത്തെ മണ്ണാണ് താഴേക്ക് ഇടിഞ്ഞുവീണിരിക്കുന്നത്. മഴപെയ്ത് കിടക്കുന്നതിനാല്‍ ഈ ഭാഗത്ത് വലിയ വാഹനങ്ങള്‍ കടന്നുപോയാല്‍ ഇടിയാന്‍ സാധ്യത കൂടുതലാണ്. ഒന്നരവര്‍ഷം മുന്‍പ് ഇടിഞ്ഞുവീണ ഈ ഭാഗം പുനര്‍നിര്‍മിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
കാഞ്ഞിരപ്പള്ളി-കുളത്തൂര്‍മൂഴി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഈ വഴിയാണ് വാഹനങ്ങള്‍ കടന്ന് പോകുന്നത്. അഞ്ചിലിപ്പ, ചേനപ്പാടി, വിഴിക്കിത്തോട് ഭാഗത്തേക്കുള്ള യാത്രക്കാര്‍ മണ്ണാറക്കയത്തെത്താന് കൂടുതലും ആശ്രയിക്കുന്നത് ഈ റോഡാണ്. നിലവില്‍ രണ്ട് വഴികളിലും ഗതാഗത നിയന്ത്രണം വന്നതോടെ ഈ ഭാഗത്തേക്കുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
റോഡ് കൂടുതല്‍ ഇടിഞ്ഞാല്‍ ഈ ഭാഗത്തേക്കുള്ള ആളുകള്‍ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ടി വരും. അതിനാല്‍ ഈ റോഡിന്റെ ഇടിഞ്ഞ ഭാഗത്തെ സംരക്ഷണ ഭിത്തി കെട്ടിയെടുത്ത് സുരക്ഷയൊരുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
കുരുവിക്കൂട്: കർഷകക്കൂട്ടായ്മയിൽ ഏഴുവർഷമായി പ്രവർത്തിക്കുന്ന തളിർ നാട്ടുചന്ത കർഷകസംഗമം നടത്തി. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ജയദീപ് പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.
കുരുവിക്കൂട് കവലയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്ത് നിർമിക്കുന്ന സമുച്ചയത്തിൽ നാട്ടുചന്തയ്ക്ക് പ്രവർത്തനസൗകര്യമൊരുക്കുമെന്ന് ജയദീപ് പാറയ്ക്കൽ പറഞ്ഞു. പഞ്ചായത്തംഗം സൂര്യാമോൾ, അസിസ്റ്റന്റ് കൃഷി ഓഫീസർ പി.എസ്. പ്രജീഷ് ചെറുവള്ളി, തളിർ സെക്രട്ടറി വിത്സൻ പാമ്പൂരിക്കൽ, വൈസ് പ്രസിഡന്റ് രാജു അമ്പലത്തറ, ട്രഷറർ ഔസേപ്പച്ചൻ ഞാറയ്ക്കൽ, മോഹനകുമാർ കുന്നപ്പള്ളികരോട്ട്, ജോസ് പി. കുര്യൻ പഴേപറമ്പിൽ, ടോമു ജോസ് ചൂനാട്ട്, ജോർജ്കുട്ടി പനച്ചിക്കൽ, പി.കെ. ശശിധരൻ പാമ്പാടിയത്ത്, സി.ജെ. കുരുവിള ചീരാംകുഴിയിൽ, സി.വി. കുര്യാക്കോസ് ചീരാംകുഴിയിൽ, പി.എസ്. പ്രശാന്ത് പാലാത്ത്, കെ.വി. മനോജ് കരിമുണ്ടയിൽ, ടോണി ജോർജ് പന്തലാടിക്കൽ എന്നിവർ പ്രസംഗിച്ചു.കർഷകപ്രതിഭകളായ കെ.കെ. വാസു കരിമുണ്ടയിൽ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, പയസ് സേവ്യർ നരിതൂക്കിൽ, മഞ്ജു ടോണി പന്തലാടിക്കൽ, ഏറ്റവും കൂടുതൽ കാർഷികോത്പന്നങ്ങൾ വാങ്ങിയ ചന്ദ്രശേഖരൻ നായർ പൊൻകുന്നം എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയിച്ച് ആദരിച്ചു.
അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് പദ്ധതി വിശദീകരണം നടത്തി. പച്ചക്കറി കൃഷി അറിയേണ്ടവ എന്ന വിഷയത്തിൽ റിട്ടയേർഡ് അസിസ്റ്റന്റ് കൃഷി ഓഫീസർ പി.എസ്. സാബു ക്ലാസ് നയിച്ചു. പച്ചക്കറിത്തൈകൾ, വിത്തുകൾ, കാർഷിക ലഘുലേഖകൾ എന്നിവ വിതരണം ചെയ്തു. മികച്ച അടുക്കളത്തോട്ടത്തിന് ഓണത്തിന് സമ്മാനം നൽകുമെന്ന് നാട്ടുചന്ത ഭാരവാഹികൾ അറിയിച്ചു.
.