അവധിയിലേക്കു കടന്നു ജീവനക്കാരും വർഷാവസാനത്തിലേക്ക് എത്തിയതോടെ സാധാരണ ജീവനക്കാരും കൂട്ടത്തോടെ അവധിയിലേക്കു കടന്നിരിക്കുകയാണ്. ഇതോടെ സർക്കാർ ഓഫീസുകളിൽനിന്നു സമയബന്ധിതമായി ലഭിക്കേണ്ട സേവനം ലഭ്യമാകാത്ത സാഹചര്യമുണ്ടാകും. സെക്രട്ടേറിയറ്റിലെ 27 വകുപ്പുകളിലായി പരിഗണനയ്ക്കെത്തിയ 44,000 ത്തോളം ഫയലുകളിൽ തീർപ്പാക്കിയത് 5,000ത്തോളം എണ്ണം മാത്രമാണെന്നാണു കണക്ക്.
ഫയൽ തീർപ്പാക്കൽ പുരോഗതി 10 ശതമാനത്തോളമായി ചുരുങ്ങി. രണ്ടും മൂന്നും വർഷമായി എത്തിയ ഫയലുകൾ പോലും കന്പ്യൂട്ടറിലെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. നവകേരള സദസ് കഴിയുന്നതോടെ 3.5 ലക്ഷത്തോളം പരാതികൾകൂടി എത്തും. സെക്രട്ടേറിയറ്റിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ പരിഗണനയ്ക്കെത്തിയ പരാതികളിൽ 11.6% മാത്രമാണ് തീർപ്പാക്കിയത്.
ട്രഷറിയിൽ നിയന്ത്രണം സംസ്ഥാനം നേരിടുന്ന ഗുരുതര സാന്പത്തിക പ്രതിസന്ധി കൂടുതൽ മേഖലകളെ ബാധിച്ചുതുടങ്ങിയതോടെ നടപടി കൂടുതൽ കടുപ്പിച്ചു. ധനവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ച ബില്ലുകൾ പോലും മാറേണ്ടതില്ലെന്ന കർക്കശ നിർദേശം ട്രഷറി ഓഫീസർമാർക്കു സർക്കാർ വാക്കാൽ നൽകി. കഴിഞ്ഞ ദിവസമാണു നിർദേശം നൽകിയത്. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലായി 2,000 കോടി രൂപയുടെ ബില്ലുകളാണു ട്രഷറിയിൽ തടഞ്ഞുവച്ചിരിക്കുന്നത്.
ട്രഷറികൾ ഇപ്പോൾ 3,000 കോടി രൂപയുടെ വായ്പാപരിധിയിലാണു പ്രവർത്തിക്കുന്നത്. അൽപംകൂടി പിടിവിട്ടാൽ ഓവർ ഡ്രാഫ്റ്റിലേക്കും പിന്നീടു ട്രഷറി പൂട്ടുന്ന സാഹചര്യത്തിലേക്കും നീങ്ങും.
ട്രഷറി നിയന്ത്രണം ഒരു ലക്ഷമാക്കി രണ്ടാഴ്ച മുൻപു നിർദേശം നൽകിയെങ്കിലും ഇതിനു താഴെയുള്ള ബില്ലുകളും ധനവകുപ്പു പ്രത്യേക അനുമതി നൽകിയ ബില്ലുകളും മാറ്റിവയ്ക്കാൻ അടിയന്തരമായി നിർദേശിച്ചത് ഈ സാഹചര്യത്തിലാണ്.
ജനുവരിയിൽ കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോലും മുഖ്യവേദി നിർമിച്ചാൽ മതിയെന്നാണു തീരുമാനം. ക്ഷേമപെൻഷനുകൾ മാസങ്ങളുടെ കുടിശികയാണ്. കരാറുകാർക്ക് 16,000 കോടിയിലേറെ നൽകാനുണ്ട്. സപ്ലൈകോ വാങ്ങിയ സാധനങ്ങളുടെ കുടിശിക 5,000 കോടിയായതോടെ ഇതുവഴിയുള്ള അവശ്യസാധന വിതരണവും ഏതാണ്ടു നിലയ്ക്കുന്ന സാഹചര്യമായി.