തിരുവനന്തപുരം: കോവിഡിൽ തെരഞ്ഞെടുപ്പ് ഇഫക്ട് കണ്ടു തുടങ്ങി. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്നലെ 4,353 പേർക്കു രോഗം സ്ഥിരീകരിച്ചു. ഫെബ്രുവരി 24 നു ശേഷം ആദ്യമായാണ് പ്രതിദിന കേസുകൾ 4,000 നു മുകളിലെത്തുന്നത്.
ഒരു മാസത്തിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു പ്രതിദിന കേസുകൾ മൂവായിരത്തിനു മുകളിലെത്തിയത്. രണ്ടു ദിവസത്തിനകം അതു നാലായിരത്തിനു മുകളിലെത്തിയത് രണ്ടാം തരംഗത്തിന്റെ വ്യക്തമായ സൂചനയാണ്. വരുംദിവസങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചു കയറുമെന്ന ആശങ്കയും ഉയരുകയാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു തുടങ്ങി. ഇന്നലെ 63,901 സാന്പിളുകൾ പരിശോധിച്ചപ്പോൾ 6.81 ശതമാനം പേർക്കു രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം പോസിറ്റിവിറ്റി നിരക്ക് മൂന്നു ശതമാനത്തിൽ താഴെ എത്തിയിരുന്നു. ഇത് അഞ്ചു ശതമാനത്തിനു മുകളിലെത്തുന്നത് തീവ്രവ്യാപനത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്നലെ 2,205 പേർ രോഗമുക്തി നേടി. 18 മരണം കൂടി സ്ഥിരീകരിച്ചു. ആകെ മരണം 4,728 ആയി. 25 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു. നിലവിൽ 33,621 പേർ ചികിത്സയിലുണ്ട്. ഇതുവരെ കേരളത്തിൽ 11,48,947 പേർക്കാണ് രോഗം ബാധിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂർ 393, മലപ്പുറം 359, കണ്ണൂർ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസർഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125.
കോവിഡ് പ്രോട്ടോക്കോളിൽ മാറ്റമില്ല
തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച ക്വാറന്റൈനിൽ കഴിയുക തന്നെ വേണം.
നേരത്തേയുള്ള ഉത്തരവ് പ്രകാരം മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന, ഏഴു ദിവസത്തിനകം കേരളത്തിൽനിന്ന് മടങ്ങിപ്പോകുന്നവർ, ക്വാറന്റൈനിൽ കഴിയേണ്ടതില്ല.
എന്നാൽ, ഏഴു ദിവസത്തിൽ കൂടുതൽ ഇവിടെ കഴിയുന്നുണ്ടെങ്കിൽ ആദ്യത്തെ ഏഴു ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. എട്ടാം ദിവസം ആർടിപിസിആർ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.