സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല മുഴുവൻ പ്രശ്നത്തിലാണെന്ന രീതിയിലുള്ള ചർച്ച ചില കോണുകളിൽനിന്ന് ഉയരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ചർച്ചയിൽ പറഞ്ഞു.
നിരന്തരമൂല്യനിർണയം ഫലപ്രദമായ രീതിയിൽ നടപ്പാക്കുന്നതിലാണ് വീഴ്ച ഉണ്ടായത്. മിനിമം മാർക്ക് ഏർപ്പെടുത്തി ഒരു വിഭാഗം വിദ്യാർഥികളെ തോൽപ്പിച്ചാൽ പൊതുവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.
മൂല്യനിർണയ പരിഷ്കരണം ആർക്കുവേണ്ടി എന്തിനു വേണ്ടി എന്നത് ചർച്ച ചെയ്യപ്പെടണമെന്ന് ശാസ്ത്ര സാഹിത്യപരിഷത് പ്രതിനിധി ഒ.എം. ശങ്കരൻ അഭിപ്രായപ്പെട്ടു. കുട്ടികളെ ചേർത്തു പിടിക്കുന്ന സമീപനമാണ് വേണ്ടത്. നമുക്ക് ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ കുട്ടികളെ കുറ്റപ്പെടുത്തരുതെന്നും കഴിഞ്ഞ അധ്യയനവർഷം എത്ര എഇഒമാരും ഡിഇഒമാരും സ്കൂളുകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടെന്നും ആത്മപരിശോധന നടത്തണമെന്നും ശങ്കരൻ ആവശ്യപ്പെട്ടു.
എന്നാൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ പൂർണമായും മൂല്യനിർണയ പരിഷ്കരണത്തെ പിന്തുണച്ചത് ഏറെ ശ്രദ്ധേയമായി. വിജയശതമാനം വർധിപ്പിക്കാനായി നിരന്തര മൂല്യനിർണയത്തിൽ പരമാവധി മാർക്ക് നല്കുന്നതാണ് മൂല്യനിർണയത്തിന്റെ നിലവാരം ഇടിയാൻ കാരണമായതെന്നു പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് അഭിപ്രായപ്പെട്ടു.
സ്കൂളുകളിൽ ഒന്നു മുതൽ തന്നെ എഴുത്തു പരീക്ഷയ്ക്ക് മിനിമം മാർക്ക് ഏർപ്പെടുത്തണമെന്നും ഉള്ളടക്കം മൂല്യാധിഷ്ഠിതമാക്കണമെന്നും അബ്ദുൾ മജീദ് ചർച്ചയിൽ അഭിപ്രായം മുന്നോട്ടുവച്ചു. സമഗ്രമായ മൂല്യനിർണയ പരിഷ്കരണം ആവശ്യമെന്നു സിപിഐ അധ്യാപക സംഘടനാ പ്രതിനിധി ഒ.കെ. ജയകൃഷ്ണൻ യോഗത്തിൽ അഭിപ്രായപ്പെട്ടു.
എന്നാൽ പരീക്ഷകൾ വിദ്യാർഥികളെ തോൽപ്പിക്കാനായുള്ള ഒരു സംവിധാനമായി മാറ്റരുതെന്നും ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു.