തമിഴ്നാട്ടിൽ വക്കീൽ, കേരളത്തിൽ മോഷ്ടാവ്; നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ
Wednesday, June 11, 2025 1:56 AM IST
മുണ്ടക്കയം ഈസ്റ്റ്: മുപ്പതോളം കേസുകളിൽ പ്രതിയായ പെരുങ്കള്ളൻ പെരുവന്താനം പോലീസിന്റെ പിടിയിൽ. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശി ശരവണ പാണ്ഡ്യൻ എന്നു വിളിക്കുന്ന രാമകൃഷ്ണൻ (39) ആണ് പെരുവന്താനം പോലീസിന്റെ പിടിയിലായത്.
കേരളത്തിലും തമിഴ്നാട്ടിലുമായി മുപ്പതോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെയാണ് പെരുവന്താനം സിഐ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് തമിഴ്നാട്ടിൽനിന്നു പിടികൂടിയത്.
കഴിഞ്ഞ മേയ് 29ന് 35-ാം മൈൽ ബോയിസ് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ടാണ് പെരുവന്താനം പോലീസ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രത്തിലെ നാൽപതിനായിരത്തോളം രൂപയാണ് അന്ന് മോഷണം പോയത്.
ബോയിസ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം നടക്കുന്നതിന് ഒരാഴ്ച മുമ്പ് രാമപുരത്തും പിന്നീട് മുക്കൂട്ടുതറ ക്ഷേത്രത്തിലും സമാനമായ രീതിയിൽ മോഷണം നടന്നതായി കണ്ടെത്തി.
മുക്കൂട്ടുതറയിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതോടെ സംഭവത്തിലെ പ്രതി ഒരാളാണോയെന്ന് സംശയം ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽനിന്ന് രാമകൃഷ്ണനെ പോലീസ് പിടികൂടിയത്.
വർഷങ്ങൾക്കു മുമ്പ് കാഞ്ഞിരപ്പള്ളി ഭാഗത്ത് പിതാവിനോടൊപ്പം താമസിച്ചിട്ടുള്ള ഇയാൾക്ക് മധ്യകേരളത്തിലെ പല സ്ഥലങ്ങളും പരിചിതമാണ്. 2009ൽ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, പൊൻകുന്നം അടക്കമുള്ള സ്റ്റേഷനുകളിൽ മോഷണത്തിന് ഇയാൾക്കെതിരേ 14 കേസുകളുണ്ടായിരുന്നു. ഇതിൽ പലതിലും രാമകൃഷ്ണൻ ശിക്ഷിക്കപ്പെട്ടിരുന്നു.
പിന്നീട് 2019ൽ പൊൻകുന്നത്ത് ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിലും ഇയാൾ പ്രതിയായിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ജൂൺ ഏഴിന് ഈരാറ്റുപേട്ട തലപ്പലം ക്ഷേത്രത്തിൽനിന്ന് 23 ഗ്രാം സ്വർണവും പണവും ഇയാൾ കവർന്നിരുന്നു. പിന്നീടാണ് പെരുവന്താനം പോലീസിന്റെ പിടിയിലാകുന്നത്.
തേനി ജില്ലാ കളക്ടറെ ഭീഷണിപ്പെടുത്തിയതുൾപ്പെടെ 13 കേസുകൾ ഇയാൾക്കെതിരേ തമിഴ്നാട്ടിലുമുണ്ട്. കേരളത്തിൽ മോഷണത്തിന് വരുമ്പോൾ പതിവായി ഗ്ലൗസ് ഉപയോഗിച്ചിരുന്നതിനാൽ ഒരു സ്ഥലത്തുനിന്നു ഇയളുടെ ഫിംഗർ പ്രിന്റ് ലഭ്യമായിരുന്നില്ല. കൂടാതെ മോഷണം നടക്കുന്ന സ്ഥലത്ത് ഒരു ദിവസം മുന്പേ വരും. കൃത്യം നിർവഹിച്ച് പുലർച്ചെ നാടുവിടുന്നതാണ് ഇയാളുടെ രീതി. കേരളത്തിൽ മഴ തുടങ്ങുമ്പോൾ മാത്രമാണ് മോഷണത്തിനായി രാമകൃഷ്ണൻ എത്തുന്നത്.
തമിഴ്നാട്ടിൽ വർഷങ്ങളായി ഇയാൾ പ്രോസിക്യൂട്ടർ എന്ന രീതിയിലാണ് ജീവിക്കുന്നത്. നാട്ടുകാർക്കും വീട്ടുകാർക്കും ഇയാൾ മാന്യനായ വക്കീലാണ്. പോലീസ് പിടിയിലാകുമ്പോഴും ഇയാൾ വക്കീൽ വേഷമാണ് ധരിച്ചിരുന്നത്.
പെരുവന്താനം സിഐ ത്രിദീപ് ചന്ദ്രൻ, എസ്ഐ എം.ആർ. സതീഷ്, എഎസ്ഐ സുബൈർ, സിപിഒമാരായ സുനീഷ് എസ്. നായർ, തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി.