സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ ഒന്‍പതു വരെ
1577318
Sunday, July 20, 2025 6:33 AM IST
തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ ഒ ന്പതു വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഒൻപതിന് ഘോഷയാത്രയോടെ തിരുവനന്തപുരത്തു സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി നടത്തും. നടത്തിപ്പുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഓണാഘോഷം വിപുലമായി സംഘടിപ്പിക്കാൻ വിവിധ വകുപ്പുകൾ ഏകോപിതമായി നീങ്ങണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം നടത്തും. ഹരിത ചട്ടം പാലിച്ചു ഹരിത ഓണം എന്ന നിലയിലാകും പരിപാടി നടത്തുക. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ, സിഡിഎസ്, എഡിഎസ് തലങ്ങളിൽ ഓണം മേളകൾ സംഘടിപ്പിക്കും.
കുടുംബശ്രീ മുഖേന കൃഷി ചെയ്ത പച്ചക്കറിയും പൂക്കളും ഓണത്തിനു മുന്‍പു വിളവെടു ക്കും. ഓണത്തിനാവശ്യമായ എല്ലാ വിഭവങ്ങളും അടങ്ങുന്ന കിറ്റ് നേരിട്ടും ഓണ്‍ലൈനായും ലഭ്യമാക്കും. സപ്ലൈകോ ഓണച്ചന്തകൾ ജില്ലാ, താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളിൽ തുടങ്ങും.
സാംസ്കാരിക മേഖലയിലെ സ്ഥാപനങ്ങൾ മുഖേന സാംസ് കാരിക പരിപാടികളും ഫിഷറീസ് മേഖലയിൽ വള്ളങ്ങൾ ഉൾപ്പെടുത്തി ആളുകളെ ആകർഷിക്കുന്ന പരിപാടികളും നടത്തുന്ന കാര്യം ആലോചിക്കും. കണ്‍സ്യൂമർഫെഡ് വഴിയും പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയും പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും വിതരണം നടത്തും.
കൂടുതൽ പ്രാഥമിക സംഘങ്ങൾ പച്ചക്കറി കൃഷി ചെയ്ത് ഓണം വിപണിയിലേക്കു കൊണ്ടുവരും. ഹോർട്ടി കോർപ്പിന്റെ പച്ചക്കറി ചന്തകളും കൃഷി വകുപ്പിന്റെ സംവിധാനങ്ങളും സജീവമാക്കി കൂടുതൽ ഇനങ്ങൾ ചന്തയിൽ എത്തിക്കാനും തീരുമാനിച്ചു.
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, സജി ചെറിയാൻ, ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി പി. പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ പ്രസംഗിച്ചു.