കൽപ്പറ്റ: മലിനീകരണ നിയന്ത്രണ ബോർഡിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സംയുക്ത പരിശോധനയിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്നു 154 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ക്യാരി ബാഗ്, കോട്ടഡ് പേപ്പർ പ്ലേറ്റ്, കപ്പ്, സ്റ്റൈറോ ഫോം പ്ലേറ്റ്, നോണ്‍ വൂവണ്‍ ബാഗ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. മാനന്തവാടി നഗരസഭയിലെയും വൈത്തിരി, വെങ്ങപ്പള്ളി, നെൻമേനി, പുൽപ്പള്ളി, പൊഴുതന, തരിയോട്, കോട്ടത്തറ, നൂൽപുഴ പഞ്ചായത്തുകളിലെയും സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.
നിയമലംഘനം നടത്തുന്ന നിർമാതാക്കൾ, മൊത്തവിതരണക്കാർ, ചെറുകിട വിൽപനക്കാർ, വ്യാപാരികൾ എന്നിവർക്ക് 10,000 രൂപയാണ് ആദ്യ പിഴ. രണ്ടാമതും നിയമലംഘനം നടത്തിയാൽ 25,000 രൂപയും അതിനു ശേഷം 50,000 രൂപയും പിഴ ഈടാക്കും. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദുചെയ്യും.