ഇനി പൊളിക്കും, ആലപ്പുഴ വാട്ടര്‍ ടൂറിസം
1581329
Monday, August 4, 2025 11:24 PM IST
ആലപ്പുഴ: ജില്ലയെ ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാര കേന്ദ്രമാക്കി പരിവര്‍ത്തനം ചെയ്യാനുള്ള ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതിക്കു തുടക്കം. കേന്ദ്രസര്‍ക്കാര്‍ വായ്പയായി അനുവദിക്കുന്ന 74.95 കോടി രൂപയുടെ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ഷന്‍ ലിമിറ്റഡിനെയാണ് പദ്ധതി നടത്തിപ്പിനുള്ള നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ളത്.
സ്വദേശ് ദര്ശന് -രണ്ട് പദ്ധതിയുടെ ഭാഗമായാണ് ആലപ്പുഴ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതി. പ്രഥമയോഗം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്നു. എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്, എച്ച്.സലാം എന്നിവർ പങ്കെടുത്തു.
നിര്‍മാണം അടുത്ത വര്‍ഷം ഫെബ്രുവരിയിൽത്തന്നെ പൂര്‍ത്തിയാക്കത്തക്ക വിധം സംവിധാനങ്ങള്‍ ഒരുക്കമെന്നു ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. എല്ലാ അനുമതികളും വിവിധ വകുപ്പുകള്‍ എത്രയും വേഗം നൽകാൻ നടപടിയെടുക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാറുകാർ. ആലപ്പുഴയുടെ ടൂറിസം വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിലെ ആദ്യഘട്ടമായി പദ്ധതി മാറുമെന്നു പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചുകൊണ്ട് കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. മനോജ് കുമാര്‍ കിനി പറഞ്ഞു. യോഗത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുംപങ്കെടുത്തു.
പദ്ധതി ഇങ്ങനെ
ബീച്ചിന്റെ വികസനം, കനാല്‍ പുനരുദ്ധാരണം, കായല്‍ തീരത്തുള്ള ക്രൂയിസ് ടെര്‍മിനല്‍ എന്നിവ കോര്‍ത്തിണക്കിയുള്ള ബീച്ച് കായല്‍ ടൂറിസത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യം. ജലനൃത്തം സംവിധാനം, കിയോസ്ക്കുകള്‍, റസ്റ്ററന്റുകള്‍, റസ്റ്റ് റൂമുകള്‍, പരിപാടികള്‍ സംഘടിപ്പിക്കാനുള്ള സ്ഥലം എന്നിവ ബീച്ചില്‍ ഒരുക്കും.
കനാല്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി പ്ലാസ, ബോട്ട് ഡെക്ക്, ബോട്ടുജെട്ടിയുടെ പുനരുദ്ധാരണം, അമിനിറ്റിസ് എന്നിവ ഉണ്ടാകും. കായലിനോടു ചേർന്നു നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൂയിസ് ടെര്‍മിനലില്‍ ബോട്ട് ടെര്‍മിനല്‍, കഫറ്റീരിയ, ബോട്ട് ഡക്കുകള്‍ എന്നിവ ഉണ്ടാവും.