ശുചിത്വമില്ലാതെ തട്ടുകടകളും പലഹാരക്കടകളും
1570784
Friday, June 27, 2025 7:04 AM IST
കോട്ടയം: കൂണുപോലെ മുളച്ചുപൊങ്ങുന്ന വഴിയോരങ്ങളിലെ തട്ടുകടകളിലും പലഹാരക്കടകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നില്ലെന്ന് പരാതി. മഴക്കാലമായതോടെ ഒട്ടുമിക്ക തട്ടുകടകളിലും ബജിക്കടകളിലും പരിസര ശുചിത്വം പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്. നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരവധി തട്ടുകടകളും ബജിക്കടകളുമുണ്ടെങ്കിലും ആരോഗ്യവകുപ്പിന്റെ പരിശോധന നടക്കുന്നില്ല.
മിക്ക തട്ടുകടകളും പ്രവര്‍ത്തിക്കുന്ന സ്ഥലവും പരിസരവും മാലിന്യത്തില്‍ മുങ്ങിയിരിക്കുകയാണ്. തട്ടുകടകളുടെ ചുറ്റും മലിനജലം കെട്ടിക്കിടക്കുന്നതും സാധാരണമാണ്. അതു വകവയ്ക്കാതെ തട്ടുകട നടത്തുന്നവരാണ് ഏറെയും. തട്ടുകടകളിലെ മാലിന്യം ഉത്തരവാദിത്വത്തോടെ നീക്കം ചെയ്യേണ്ടത് നടത്തിപ്പുകാരാണ്. എന്നാൽ, തട്ടുകടക്കാർ വില്പനശാലയ്ക്കുസമീപം ഉപേക്ഷിച്ചുപോകുന്ന മാലിന്യങ്ങള്‍ നഗരസഭാ ശുചീകരണത്തൊഴിലാളികളാണ് നീക്കം ചെയ്യുന്നത്.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് തട്ടുകടകളില്‍ ഭക്ഷണം പാകം ചെയ്യുന്നതെന്ന ആരോപണത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല തട്ടുകടയിലും വൈകുന്നേരം മാവ് കുഴച്ചുവയ്ക്കുന്നത് റോഡിന്റെ പാര്‍ശ്വങ്ങളിലാണ്. പിന്നീട് രാത്രിയില്‍ എത്തിയാണ് ഇവ പാകപ്പെടുത്തുന്നത്. തട്ടുകടകളുടെ പരിസരം എലി, പാറ്റ, പല്ലി തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രങ്ങളാണ്.
ഇതിനു പുറമെ തെരുവുനായ്ക്കളും ധാരാളമുണ്ട്. തട്ടുകടകളും പാചകം ചെയ്യുന്ന സ്ഥലങ്ങളും മുന്‍പ് നഗരസഭ-പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിച്ചിരുന്നെങ്കിലും ഇപ്പോള്‍ പരിശോധനകളില്ല. മിക്ക തട്ടുകടകളുടെയും പിന്നിൽ ഉന്നതരുണ്ട്. അതിനാലാണ് ആരോഗ്യവിഭാഗം പരിശോധന നടത്താന്‍ മടിക്കുന്നത്. അടിയന്തരമായി തട്ടുകടകളിലും പലഹാരക്കടകളിലും ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.