രാജാക്കാട്: സംയുക്ത സമര സമിതി ദേശീയപാത ഉപരോധിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായി മൂന്നാർ മുതൽ തമിഴ്നാട് അതിർത്തിയായ ബോഡിമെട്ട് വരെയുള്ള റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഗ്യാപ് റോഡിൽ പാറ പൊട്ടിച്ചതിനെത്തുടർന്ന് 2020 ജൂണ്‍ 17 ന് മലയിടിച്ചിലുണ്ടായി ഏക്കർ കണക്കിന് കൃഷി ഭൂമിയും കൃഷിയും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് 23 ദിവസമായി നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംയുക്ത സമര സമിതി ദേശീയ പാത ഉപരോധിച്ചത്.
സി.പി.ഐ, കോണ്‍ഗ്രസ്, ബിജെപി കക്ഷികൾ ചേർന്നാണ് സംയുക്ത സമരസമിതി രൂപീകരിച്ച് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ദേശീയപാത ഉപരോധിച്ചത്.രാവിലെ 11 ന് ആരംഭിച്ച സമരത്തിൽ പങ്കെടുത്തവർക്കെതിരേ ശാന്തന്‍പാറ പോലീസ് കേസെടുത്തിട്ടുണ്ട്.
ഉപരോധസമരം മുൻ എം എൽ എ എ.കെ. മണി ഉദ്ഘാടനം ചെയ്തു. വി.ബി. സന്തോഷ് അധ്യക്ഷത വഹിച്ചു. അഡ്വ. ചന്ദ്രപാൽ, എം.ആർ .രാമകൃഷ്ണൻ,ബിനോയി ചെറുപുഷ്പം,വി.ജെ ജോസഫ്, യേശുദാസ്,ശശി മുട്ടുങ്കൽ,ഷാന്റി ബേബി, അലോഷി തിരുതാളി,ജി. ആനന്ദ്, ചെല്ലപ്പാണ്ടി,എൻ.വിനോദ്കുമാർ, ഗോവിന്ദൻ,മുരുകപാണ്ടി എന്നിവർ നേതൃത്വം നൽകി. മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം ലഭിക്കുംവരെ സമരം തുടരുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.