ഇറച്ചിക്കടയിൽ പരിശോധന : ഉദ്യോഗസ്ഥരും വിൽപ്പനക്കാരും തമ്മിൽ വാക്കേറ്റം
1415916
Friday, April 12, 2024 3:44 AM IST
കട്ടപ്പന: നഗരസഭയിലെ ഇറച്ചിവിൽപ്പന ശാലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന. നഗരസഭയുടെ കീഴിലുള്ള മീറ്റ് സ്റ്റാളിലായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് എൻഫോഴ്സ്മെന്റ് വിംഗിന്റെ മിന്നൽ പരിശോധന നടന്നത്. ഇറച്ചിക്കടയ്ക്കെതിരേ പരാതി ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയത്.
മാസം വിൽക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതോടെ കട അടയ്ക്കാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി. പിന്നാലെ ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമായി. ഈച്ചയുടെ സാന്നിധ്യമുള്ള സ്ഥലത്ത് മാംസം പ്രദർശിപ്പിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.
കടയിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ടും ഉടമ ഹാജരാക്കിയില്ല. അതേസമയം എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സ്റ്റാൾ പ്രവർത്തിക്കുന്നതെന്ന് ജീവനക്കാർ പറഞ്ഞു.പരിശോധനയുടെ പേരിൽ കട അടയ്ക്കില്ലെന്നും അവർ വ്യക്തമാക്കി.
നഗരസഭാ മാംസ സ്റ്റാളിന് പുറമേ മറ്റ് രണ്ട് ഇറച്ചിവിൽപ്പന കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി.അപാകതകൾ കണ്ടെത്തിയതിനാൽ ഇവർക്കും നോട്ടീസ് നൽകി.ഏപ്രിൽ ഒന്നു മുതലാണ് കമ്പിളികണ്ടം സ്വദേശി നഗരസഭാ മാംസ സ്റ്റാൾ ലേലത്തിനെടുത്ത് പോത്തിറച്ചി കിലോയ്ക്ക് അൻപതു രൂപ കുറച്ച് വിൽപ്പന ആരംഭിച്ചത്.എന്നാൽ തൊട്ടടുത്ത ദിവസം മുതൽ വീണ്ടും വില 350 രൂപയാക്കി വിവാദത്തിലാകുകയും ചെയ്തു.