കേന്ദ്രം നൽകിയത് 80 ലക്ഷം മാത്രം: മന്ത്രി ശശീന്ദ്രൻ തിരുവനന്തപുരം: വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് കോന്പൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ട് (കാന്പാ) ഉപയോഗിക്കാൻ വ്യവസ്ഥയില്ലെന്ന് സംസ്ഥാന വനം മന്ത്രി എ.കെ. ശശീന്ദ്രൻ.
വന്യജീവി ആക്രമണത്തിനിരയാകുന്നവർക്ക് കാന്പാ ഫണ്ട് ഉപയോഗിക്കാമെന്ന കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രസ്താവനയ്ക്കെതിരേയാണ് മന്ത്രി ശശീന്ദ്രൻ രംഗത്തെത്തിയത്.
നഷ്ടപരിഹാരം ഉൾപ്പെടെ 15.8 കോടി രൂപ സംസ്ഥാന സർക്കാരിന് അനുവദിച്ചതായി കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ പ്രോജക്ട് എലിഫന്റ്, പ്രോജക്ട് ടൈഗർ, ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഫോർ വൈൽഡ് ലൈഫ് ഹാബിറ്റേറ്റ് തുടങ്ങിയ 8 സ്കീമുകളിലായി വിവിധ ഉപശീർഷകങ്ങൾക്കു കീഴിൽ 12.73 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇതിൽ 80 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരം നൽകുന്നതിലേക്കായി കേന്ദ്രസർക്കാർ അനുവദിച്ചത്.
ഇതിൽ 7.20 ലക്ഷം രൂപ മാത്രമാണ് വയനാട് ജില്ലയ്ക്കായി കേന്ദ്രവിഹിതത്തിൽ നിന്നു ലഭ്യമായത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് തുകയിൽ നിന്നാണ് നഷ്ടപരിഹാരം നൽകുന്നതിനായി ഈ വർഷം തുക അനുവദിച്ചത്.
കേന്ദ്ര വന്യജീവി സംരക്ഷണ ക്രിമിനൽ നടപടി ക്രമത്തിലെ (സിആർപിസി) 133-ാം വകുപ്പു പ്രകാരം ആക്രമണകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ അധികാരമുണ്ടോ എന്ന് പരിശോധിച്ചതിൽ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രമേ വന്യജീവിയെ കൊല്ലാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 11 അനുവദിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.