കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയെന്നും അഭിമാനിക്കാൻ മാത്രം സിപിഎമ്മിന് ഒന്നുമില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
സിപിഎം നേതാക്കൾ സാമുദായിക ധ്രുവീകരണം നടത്താന്‍ പല മുതലാളിമാരുടെയും തിണ്ണനിരങ്ങുന്ന കാഴ്ചയാണു കേരളം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. എൻജിഒ അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.
അഞ്ചിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത് സാമുദായികമായാണ്. കോന്നിയില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടായി. തിരുത്തല്നടപടിയുമായി മുന്നോട്ടുപോകും. തീവ്രഹിന്ദുത്വത്തിനെതിരേയുള്ള വിധിയെഴുത്താണ് മഞ്ചേശ്വരത്തു കണ്ടത്. അവിടെ തെരഞ്ഞെടുപ്പിനു ചുക്കാന്‍പിടിക്കുമ്പോള്‍ താന്‍ കണ്ടത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിജെപി സ്ഥാനാര്‍ഥിയുടെ അനുഗ്രഹംവാങ്ങുന്ന കാഴ്ചയാണ്. -മുല്ലപ്പള്ളി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രന്, സോണി സെബാസ്റ്റ്യന്‍, എം.പി. മുരളി, മുണ്ടേരി ഗംഗാധരന്, എം.പി.വേലായുധന്, പി.കെ.രവീന്ദ്രന് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനോടനുബന്ധിച്ച് നഗരത്തില്‍ നടന്ന വിളംബരജാഥയ്ക്ക് സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍, ജനറല്‍ സെക്രട്ടറി കെ.എ. മാത്യു, പി. ഉണ്ണിക്കൃഷ്ണന്, എസ്.രവീന്ദ്രന്, ഇ.കെ. അലിമുഹമ്മദ്, എ.എം. ജാഫര്‍ഖാന്‍, ജി.എസ്. ഉമാശങ്കര്‍, എം.പി. സുനില്‍, എം. ഉദയസൂര്യന്, വി.പി. ദിനേശന്, തോമസ് ഹെര്‍ബിറ്റ്, കെ.കെ. രാജേഷ് ഖന്ന എന്നിവര്‍ നേതൃത്വം നല്കി.
ഇന്നുരാവിലെ പത്തിന് സാധു കല്യാണമണ്ഡപത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന് എംപി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനം നാളെ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.