അതേപോലെ 640 സ്വകാര്യ വാഹനങ്ങൾക്ക് പരിശോധനാ സമയത്ത് രജിസ്ട്രേഷൻ കാലാവധി തീർന്നിരുന്നുവെങ്കിലും ആ കുറ്റത്തിനു പിഴ അടപ്പിച്ചില്ല. പകരം സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, ലൈസൻസ് ഇവ ഇല്ലാത്തതിന്റെ പേരിൽ ചുരുങ്ങിയ പിഴ ഈടാക്കി വിടുകയായിരുന്നു. ഇക്കാരണത്താൽ ഖജനാവിലേക്ക് ലഭിക്കേണ്ടിയിരുന്ന 19,29,000 ലക്ഷം രൂപയാണ് നഷ്ടമായത്. ആകെ പിഴ ഈടക്കാതെ പോയത് 43,41,000 രൂപയാണ്.
കേരള റോഡ് സേഫ്റ്റി അഥോറിറ്റി ആക്ട് അനുസരിച്ചു നിയമലംഘനം നടത്തുന്ന വാഹനങ്ങളിൽനിന്ന് ഈടാക്കുന്ന പിഴ ത്തുകയുടെ 50 ശതമാനം റോഡ് സുരക്ഷാ ഫണ്ടിലേക്കാണു പോകുന്നത്. 43.41 ലക്ഷം രൂപ പിരിച്ചെടുത്തിരുന്നെങ്കിൽ അതിന്റെ പകുതി 21,70,500 രൂപ റോഡ് സുരക്ഷാ ഫണ്ടിലേക്കു ലഭിക്കുമായിരുന്നു.
അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിൽ മറുപടി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് അഞ്ച് ആർടിഒമാർക്ക് അയച്ചുകൊടുത്തതല്ലാതെ ഏതൊക്കെ ഉദ്യോഗസ്ഥരാണ് പിഴ അടപ്പിക്കാതെ വാഹനം വിട്ടത് എന്നു കണ്ടെത്താനോ അവർക്കെതിരേ എന്തെങ്കിലും നടപടി സ്വീകരിക്കാനോ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.
ചില ഉദ്യോഗസ്ഥർ ഒന്നിലധികം കുറ്റങ്ങളുള്ള വാഹനം കണ്ടെത്തിയാൽ ഒരെണ്ണത്തിന് പിഴ അടപ്പിച്ചു ബാക്കി വിലപേശി ഒത്തു തീർപ്പാക്കുന്ന പതിവുണ്ടെന്നാണു വിലയിരുത്തൽ.