തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും അന്വേഷണവും സജീവ ചർച്ചാവിഷയമായിരിക്കേ സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും പ്രസിഡന്റുമാരുടെ ഓണറേറിയം ഉയർത്താനുള്ള നീക്കം സജീവമായി. പ്രസിഡന്റുമാരുടെ ഓണറേറിയവും ഭരണസമിതി അംഗങ്ങളുടെ ദിനബത്ത, യാത്രാബത്ത എന്നിവയും ഉയർത്താനുള്ള നടപടികളാണ് സർക്കാർ തലത്തിൽ തുടങ്ങിയത്.
ഒന്‍പതു വർഷം മുന്‍പാണ് പ്രസിഡന്റുമാരുടെ ഓണറേറിയവും ഭരണസമിതി അംഗങ്ങളുടെ ദിനബത്തയും യാത്രാബത്തയും അവസാനമായി ഉയർത്തിയത്. 2014നു ശേഷം സർക്കാർ ജീവനക്കാരുടെ ശന്പളം രണ്ടുതവണ പരിഷ്കരിച്ചിരുന്നെങ്കിലും സഹകരണ ബാങ്ക് ഭരണസമിതിയുടെയും അധ്യക്ഷന്മാരുടെയും ഓണറേറിയം ഉയർത്തിയിട്ടില്ലെന്നായിരുന്നു പരാതി. ഇതേത്തുടർന്നാണ് ഉയർത്താമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ ഉറപ്പു നൽകിയിട്ടുള്ളത്. നിയമസഭയിലും നേരത്തേ ഇക്കാര്യത്തിൽ മന്ത്രി ഉറപ്പു നൽകിയിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ സഹകരണ ബാങ്ക് അധ്യക്ഷന്മാരുടെ ഓണ്‍ലൈൻ യോഗം മന്ത്രി വിളിച്ചുചേർത്തിരുന്നു. നിക്ഷേപം, പ്രവർത്തന മൂലധനം, വാർഷിക വിറ്റുവരവ്, ക്ലാസ് എന്നിവയുടെ അടിസ്ഥാനത്തിൽ 2,000 രൂപ മുതൽ 22,000 രൂപ വരെയാണ് പ്രസിഡന്റുമാർക്ക് ഓണറേറിയം നിശ്ചയിച്ചിട്ടുള്ളത്.
കേരള സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തുടങ്ങിയവയുടെ അധ്യക്ഷന്മാർക്കാണ് 22,000 രൂപ ഓണറേറിയം നിശ്ചയിച്ചിട്ടുള്ളത്. കേരള സംസ്ഥാന കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ, സഹരണ മാർക്കറ്റിംഗ് ഫെഡറേഷൻ, സഹകരണ റബർ മാർക്കറ്റിംഗ് ഫെഡറേഷൻ, കേര കർഷക സഹകരണ ഫെഡറേഷൻ, സഹകരണ ഹൗസിംഗ് ഫെഡറേഷൻ, ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയവയുടെ പ്രസിഡന്റുമാർക്ക് 20,000 രൂപയാണ് പ്രതിമാസ ഓണറേറിയം നിശ്ചയിച്ചിട്ടുള്ളത്. പ്രാഥമിക വായ്പാ സംഘങ്ങളുടെ പ്രസിഡന്റുമാർക്ക് 12,000 രൂപയാണ് നിലവിലെ ഓണറേറിയം. ഇതു പരിഷ്കരിക്കാനാണ് സർക്കാർ ശ്രമം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.