18ന് ഹോസ്റ്റൽ അന്തേവാസികളായ മറ്റു വിദ്യാർഥികളുടെ സാന്നിധ്യത്തിൽ വിചാരണ ചെയ്തു. ഇതിനു പിന്നാലെയാണ് സിദ്ധാർഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
സിദ്ധാർഥൻ മർദനത്തിനും മാനസിക പീഡനത്തിനും ഇരയായ വിവരം സഹപാഠികളിൽ ചിലർ മുഖേനയാണ് രക്ഷിതാക്കൾ അറിഞ്ഞത്. ഇതേത്തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് സിദ്ധാർഥനുണ്ടായ ക്രൂരത കാന്പസിനു പുറത്തറിഞ്ഞത്.
റാഗിംഗ്, തടഞ്ഞുവയ്ക്കൽ, സംഘംചേർന്നു മർദനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾക്കാണ് വിദ്യാർഥികൾക്കെതിരേ കേസ്. എസ്എഫ്ഐ ബന്ധമുള്ളവരാണ് പ്രതികളിൽ ചിലർ. കാന്പസിൽ യുഡിഎഫ് അനുകൂല വിദ്യാർഥി സംഘടനകൾക്കു യൂണിറ്റില്ല.
സിദ്ധാർഥനെ ഒരു സംഘം വിദ്യാർഥികൾ മർദിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാണെന്നു രക്ഷിതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഫെബ്രുവരി 19ന് ബത്തേരി താലൂക്ക് ഗവ.ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. മൂന്നു ദിവസം വരെ പഴക്കമുള്ള പരിക്കുകളാണ് സിദ്ധാർഥന്റെ ദേഹത്തു കണ്ടെത്തിയത്.
സിദ്ധാർഥനെതിരേ പരാതി നൽകിയത് മരണശേഷം കൽപ്പറ്റ: സിദ്ധാർഥനെതിരേ സഹപാഠിയായ വിദ്യാർഥിനി പരാതി നൽകിയത് സിദ്ധാർഥൻ മരിച്ചതിന്റെ പിറ്റേന്ന്. 20നാണ് പരാതി ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിക്കു(ഐസിസി) ലഭിച്ചത്. മരണശേഷമായതിനാൽ സിദ്ധാർഥനു നോട്ടീസ് നൽകി പരാതി പരിശോധിക്കാൻ ഐസിസിക്കു കഴിഞ്ഞില്ല. വിദ്യാർഥിനിയുടെ പരാതിയിൽ അനുരഞ്ജനത്തിനു നിർദേശം ഉണ്ടായിരുന്നില്ല.
പരാതി ഫെബ്രുവരി 20നും 26നും ചേർന്ന ഐസിസി യോഗം പരിശോധിക്കുകയുണ്ടായി. പരാതിയുടെ ഉള്ളടക്കം കോളജ് അധികൃതർ പുറത്തുവിട്ടിട്ടില്ല. സിദ്ധാർഥന്റെ പെരുമാറ്റം സംബന്ധിച്ചാണ് പരാതിയെന്നാണു വിവരം.