ആനപ്പന്തി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; മുഖ്യപ്രതി കർണാടകയിൽ പിടിയിൽ
Wednesday, May 7, 2025 1:07 AM IST
ഇരിട്ടി: ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിലെ മുക്കുപണ്ട തട്ടിപ്പ് കേസിലെ മുഖ്യപ്രതി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസ് (51) കർണാടകയിൽ പിടിയിൽ. മൈസൂരുവിലെ ഹോട്ടലിൽ വെയ്റ്ററായി ജോലി ചെയ്യുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. ബാങ്കിൽ തട്ടിപ്പു നടത്തിയശേഷം ഇക്കഴിഞ്ഞ രണ്ടിനു രാവിലെയാണ് പ്രതി താക്കോലും ബാഗും മൊബൈലും ബാങ്കിനു മുന്നിൽ വച്ചശേഷം ഒളിവിൽ പോയത്.
ബാങ്കിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന പണയം വച്ചിരുന്ന 18 പാക്കറ്റ് സ്വർണം മാറ്റി പകരം മുക്കുപണ്ടം വച്ചാണ് ബാങ്കിലെ കാഷ്യറായ പ്രതി തട്ടിപ്പ് നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിൽ ബാങ്കിന് 60 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരിക്കുന്നതായാണു സെക്രട്ടറിയുടെ പരാതി. ബാങ്കിൽ സ്വർണം പണയം വച്ചിരുന്ന ഒരാൾ സ്വർണം തിരികെ എടുക്കാൻ എത്തിയതോടെയാണു തട്ടിപ്പ് പുറത്തറിയുന്നത്.
പ്രതി ഇടപെട്ട് തൂക്കം നോക്കുന്ന ത്രാസ് പ്രവർത്തിക്കുന്നില്ലെന്നു പറഞ്ഞ് ആദ്യദിവസം സ്വർണം തിരികെ എടുക്കാൻ വന്നയാളെ മടക്കിയിരുന്നു. പിന്നീട് പണയം വച്ച അത്രയും സ്വർണം ഇരിട്ടിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽനിന്നു വാങ്ങി ബാങ്കിൽ തിരികെ വച്ചിരുന്നു. ഇതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ഇതോടെ തട്ടിപ്പിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണു മുഖ്യപ്രതി പിടികൊടുക്കാതെ മുങ്ങിയത്.
രണ്ടിനു രാവിലെ കച്ചേരിക്കടവിൽനിന്നു പുറപ്പെട്ട പ്രതി വള്ളിത്തോട് പാർട്ടി ഓഫീസിനു മുന്നിൽ ഇരുചക്ര വാഹനം ഉപേക്ഷിച്ച ശേഷം ബസ് കയറി മാടത്തിൽ ഭാഗത്തേക്കു പോയി. മാടത്തിൽ ടൗണിൽ ബസ് ഇറങ്ങാതെ കാമറ ഇല്ലാത്ത പള്ളിക്കു സമീപം ബസ് ഇറങ്ങി. ഇവിടെനിന്നാണ് പേരാവൂർ വയനാട് വഴി കർണാടകയിൽ എത്തിയത്.
കർണാടകയിലെ മൈസൂരുവിൽ ഹോട്ടൽ ജീവനക്കാരനായി കയറിയ പ്രതിയെക്കുറിച്ച് പോലീസിനു ലഭിച്ച രഹസ്യ വിവരമാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇയാളെ കണ്ടെത്താൻ സഹായിച്ചത്.
ഹോട്ടലിൽ മുഴുവൻ സമയം മാസ്ക് വച്ച് ജോലിചെയ്യുന്നതു കണ്ട് സംശയം തോന്നിയ മലയാളിയായ ഹോട്ടൽ ഉടമ കേരളത്തിലെ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സംശയം തോന്നിയ ഉദ്യോഗസ്ഥൻ ഇരിട്ടി എസ്എച്ചഒ കുട്ടിക്കൃഷ്ണനുമായി ബന്ധപ്പെട്ടു.
ഹോട്ടൽ അധികൃതർ നല്കിയ ഫോട്ടോ കണ്ടതോടെയാണ് പ്രതിയെ ഇരിട്ടി പോലീസ് തിരിച്ചറിഞ്ഞത്. പ്രതിക്കു യാതൊരു സംശയവും തോന്നാത്ത രീതിയിൽ ഇരിട്ടിയിൽനിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ഹോട്ടലിൽനിന്നു തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം ഇരിട്ടി എസ്എച്ച്ഒ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മൈസൂരുവിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്തതോടെ ബാങ്കിൽ നടത്തിയ ക്രമക്കേടുകൾ പോലീസിനോട് സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
അന്വേഷണ സംഘത്തിൽ ഇരിട്ടി സ്റ്റേഷൻ എസ്ഐ രാജ് നവാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ നവാസ്, എ.എം. ഷിജോയ്, ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങൾ എന്നിവർ ഉണ്ടായിരുന്നു. തട്ടിപ്പിന് മുഖ്യപ്രതിയെ സഹായിച്ച പ്രാദേശിക കോൺഗ്രസ് നേതാവ് സുനീഷ് തോമസിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.