ഡിജിറ്റൽ സർവകലാശാല അഴിമതി ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട്
പ്രതിപക്ഷ നേതാവ്
Sunday, July 13, 2025 2:46 AM IST
തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളും സാന്പത്തിക തട്ടിപ്പും അഴിമതിയും അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘത്തെ അടിയന്തരമായി ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.
മുഖ്യമന്ത്രി അഭിമാനത്തോടെ പറഞ്ഞിരുന്ന ഗ്രഫീൻ പദ്ധതിയിൽ പങ്കാളിയാക്കിയ ഇന്ത്യ ഗ്രഫീൻ എൻജിനീയറിംഗ് ആൻഡ് ഇന്നവേഷൻ സെന്റർ എന്ന സ്വകാര്യ കന്പനി ഈ പദ്ധതി സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതിനു ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്. എന്നിട്ടും ഔദ്യോഗിക നടപടി പൂർത്തിയാക്കും മുന്പ് ഈ തട്ടിപ്പ് സ്ഥാപനത്തിനു മുൻകൂർ പണം കൈമാറി. ഇത്രയും വലിയ പദ്ധതിയിൽ അഴിമതി നടത്തിയെന്നതു സംസ്ഥാനത്തിനു നാണക്കേടാണ്.
മറ്റു സർവകലാശാലകളിൽനിന്നു വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെയാണ് ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സർവകലാശാലയുടെ പ്രോ ചാൻസലർ. വിവിധ പദ്ധതികളിലൂടെ സർവകലാശാലയുടെ പ്രവർത്തനത്തിന് ആവശ്യമായ തുക കണ്ടെത്തണമെന്ന വ്യവസ്ഥയാണ് അഴിമതിക്കാർ ദുരുപയോഗം ചെയ്തത്. സർവകലാശാല രൂപീകരിച്ചതു മുതൽ ഓഡിറ്റ് നടത്താത്തതാണ് അഴിമതിക്ക് കാരണം.
സർവകലാശാലയ്ക്കു കിട്ടേണ്ട പല പ്രോജക്ടുകളും അധ്യാപകർ ഉണ്ടാക്കിയ കടലാസു കന്പനികളുടെ പേരിൽ സർവകലാശാലയുടെ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് നടപ്പാക്കുന്നത്. പ്രോജക്ടുകൾ തട്ടിയെടുക്കാൻ വേണ്ടി ചില അധ്യാപകർ അഞ്ചിലധികം കന്പനികൾ രൂപീകരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ അതീവ ഗൗരവതരമാണ്. സർവകലാശാല ശന്പളം നൽകുന്ന ജീവനക്കാരെയാണ് ഇത്തരം കന്പനികളുടെ പ്രവർത്തനത്തിന് അധ്യാപകർ ഉപയോഗിക്കുന്നത്.
കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം നൽകുന്ന 94.85 കോടിക്കു പുറമേ സംസ്ഥാന സർക്കാരിനും ഗ്രഫീൻ പദ്ധതിയിൽ മുതൽമുടക്കുണ്ട്. ഡിജിറ്റൽ സയൻസ് പാർക്കിനായി സർവകലാശാല പാട്ടത്തിനെടുത്തു കോടികൾ മുടക്കി നിർമിച്ച കെട്ടിടം സ്വകാര്യ കന്പനികളിലെ ജീവനക്കാർക്ക് താമസിക്കാൻ നൽകിയതിനു പിന്നിലും ചിലരുടെ സാന്പത്തിക താത്പര്യമുണ്ടെന്നും കത്തിൽ പറയുന്നു.