അഞ്ചു മിനിറ്റില്‍ മൂന്ന് ഒടിപി; ബാങ്ക് അക്കൗണ്ടില്‍നിന്നു നഷ്ടമായത് നാലു ലക്ഷം
Sunday, July 13, 2025 2:46 AM IST
കൊച്ചി: അഞ്ചു മിനിറ്റിനുള്ളില്‍ മൂന്ന് ഒടിപി സന്ദേശങ്ങള്‍, എന്തെങ്കിലും ചെയ്യും മുമ്പേ ബാങ്ക് അക്കൗണ്ടില്‍നിന്നു നഷ്ടമായത് 4,00,000 രൂപ. കാംകോ ജീവനക്കാരനും നെടുമ്പാശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശിയുമായ പി.പി. ജലീലിനാണ് ബാങ്ക് അക്കൗണ്ടില്‍നിന്നു പണം നഷ്ടമായത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2.30ഓടെയായിരുന്നു സംഭവം. സ്ക്രീന്‍ ഷെയറിംഗ് കൈക്കലാക്കുന്ന എപികെ ഫയല്‍ മെസേജായി കൈമാറിയാണു തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നാണു പ്രാഥമിക നിഗമനം. സംഭവത്തില്‍ ആലുവ റൂറല്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഫോണില്‍ തനിയെ ഇൻസ്റ്റാള്‍ ചെയ്യപ്പെട്ട ബാങ്കിന്റെ വ്യാജ ആപ് വഴി വെള്ളിയാഴ്ച ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാന്‍ ജലീല്‍ ശ്രമിച്ചിരുന്നു. പിന്നാലെ 1.90 രൂപയും ഇതിനുശേഷം 2.10 ലക്ഷവും ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തിയെന്ന സന്ദേശമാണു ഫോണിലേക്കെത്തിയത്. അക്കൗണ്ട് പരിശോധിച്ചതോടെ പണം നഷ്ടപ്പെട്ടെന്നു കണ്ടെത്തി. ഇതോടെ ആലുവ സൈബര്‍ പോലീസിൽ പരാതി നല്‍കുകയായിരുന്നു.
ഭാര്യയുടെ പ്രസവത്തിനും വീടുപണിക്കുമായി പിഎഫില്നിന്നെടുത്ത പണമാണു നഷ്ടപ്പെട്ടതെന്ന് ജലീല്‍ പറഞ്ഞു. ഏഴു ലക്ഷത്തോളം രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ഏതാനും ദിവസം മുമ്പു വീടുപണിക്കായി കുറച്ചു തുക പിന്‍വലിച്ചു. സഹോദരി കൈമാറിയ ഒരു ലക്ഷം രൂപയടക്കം നാലു ലക്ഷമാണ് അക്കൗണ്ടില്‍ ശേഷിച്ചിരുന്നത്.