കാര്‍ നിയന്ത്രണംവിട്ടു കുളത്തിലേക്ക് മറിഞ്ഞു; രണ്ട് യുവാക്കൾ മരിച്ചു
Saturday, July 26, 2025 1:01 AM IST
തിരുവല്ല: കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. തിരുവല്ല കാരയ്ക്കല്‍ ശ്രീവിലാസത്തില്‍ അനില്‍കുമാറിന്റെ മകന് എ. എസ്. ജയകൃഷ്ണൻ (21), മുത്തൂർ ചാലക്കുഴി ഇലഞ്ഞിമൂട്ടിൽ രഞ്ജിയുടെ മകൻ ഐബി പി. രഞ്ജി (20) എന്നിവരാണ് മരിച്ചത്. സഹയാത്രികനായിരുന്ന മുത്തൂര്‍ പന്നിക്കുഴി സ്വദേശി അനന്തുവിനും അപകടത്തിൽ പരിക്കേറ്റു.
കാവുംഭാഗം മുത്തൂര്‍ റോഡില്‍ മന്നങ്കരചിറ പാലത്തിനടുത്തു വ്യാഴാഴ്ച രാത്രി 11നായിരുന്നു അപകടം. കാവുംഭാഗത്തുനിന്ന് മൂത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ പാലത്തിലൂടെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് അപ്രോച്ച് റോഡിനു സമീപം നിന്നിരുന്ന മരത്തിലും വൈദ്യുത പോസ്റ്റിലും ഇടിച്ച് സമീപത്തുള്ള കുളത്തിലേക്ക് മറിയുകയായിരുന്നുവെന്ന് പറയുന്നു.
അപകടത്തെ തുടര്‍ന്ന് വൈദ്യുതബന്ധവും നിലച്ചു. ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കയര്‍ കെട്ടി വലിച്ച് കാര്‍ കരയ്ക്കടുപ്പിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.
അപ്പോഴേക്കും ജയകൃഷ്ണൻ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐബിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ജയകൃഷ്ണന്റെ സംസ്കാരം ഇന്നലെ വൈകുന്നേരം നടത്തി. സുഭദ്രയാണ് ജയകൃഷ്ണന്റെ മാതാവ്. ഏക സഹോദരി : ജയശ്രീ.
ഐബിയുടെ സംസ്കാരം ഇന്ന് രണ്ടിന് കാവുംഭാഗം സെൻറ് മൽക്ക് ഓർത്തഡോക്സ് പള്ളിയിൽ. മാതാവ്: സുബൈദ.സഹോദരൻ: എബി.