അജിത് കുമാറിനു ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി
Friday, August 15, 2025 1:34 AM IST
തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനവുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത്കുമാറിനു ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് വിജിലൻസ് പ്രത്യേക കോടതി തള്ളി. സർക്കാർ അംഗീകരിച്ച വിജിലൻസ് അന്വേഷണ റിപ്പോർട്ട് ആണ് കോടതി തള്ളിയത്.
വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കൃത്യതയില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴി ഇനി നേരിട്ടു സ്വീകരിക്കും. കേസിന്റെ അന്വേഷണ നടപടികൾ കോടതി നേരിട്ടു നടത്തും. ഈ മാസം 30ന് പരാതിക്കാരനായ നെയ്യാറ്റിൻകര നാഗരാജന്റെ മൊഴി കോടതി നേരിട്ടെടുക്കും.
എഡിജിപിയുടെ കീഴിൽ ജോലി ചെയ്യുന്നവർ അന്വേഷണം നടത്തിയതിനാലാണു ക്ലീൻ ചിറ്റ് നൽകിയതെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. കൂടാതെ, പട്ടം സബ് രജിസ്ട്രാർ ഓഫീസ് പരിധിയിലുള്ള ഭൂമി 33 ലക്ഷം രൂപയ്ക്കു വാങ്ങിയെന്നും കവടിയാറിൽ 31 ലക്ഷം രൂപയ്ക്ക് ഫ്ളാറ്റ് വാങ്ങി പിന്നീട് 65 ലക്ഷം രൂപയ്ക്കു മറിച്ചുവിറ്റെന്നുമുള്ള ആരോപണങ്ങൾ അന്വേഷിച്ചില്ല.
എം.ആർ. അജിത് കുമാർ ഭാര്യാസഹോദരനുമായി ചേർന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുള്ള ഭൂമി തിരുവനന്തപുരം കവടിയാറിൽ വാങ്ങി ആഡംബര കെട്ടിടം നിർമിക്കുന്നതിൽ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹർജിക്കാരൻ ആരോപിച്ചിരുന്നു.
വീട് നിർമാണം, ഫ്ളാറ്റ് വാങ്ങൽ, സ്വർണക്കടത്ത് തുടങ്ങി പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്. വിജിലൻസ് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള വിജിലൻസ് പ്രത്യേക യൂണിറ്റ് ആണ് അന്വേഷണം നടത്തിയത്. ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. സർക്കാർ ഈ റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തു. ഇതാണ് വിജിലൻസ് കോടതി തള്ളിയിരിക്കുന്നത്.