ഇരുമ്പയിര് കയറ്റുമതി ; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ
Wednesday, September 10, 2025 2:21 AM IST
ബംഗളൂരു: ഇരുമ്പയിര് കയറ്റുമതിക്കേസിൽ കർണാടകയിലെ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ ഇഡി അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസം 13, 14 തീയതികളിൽ എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 1.41 കോടി രൂപയും ബാങ്ക് ലോക്കറിൽനിന്ന് 6.75 കിലോ സ്വർണവും പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുമ്പയിര് കയറ്റുമതി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ഇഡി പരിശോധന.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന സതീഷിനോട് ഇന്നലെ ചോദ്യംചെയ്യലിനു ഹാജരാകാൻ നിർദേശിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ഇന്നലെ രാത്രിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി മലയാളികൾക്കു പരിചിതനായ എംഎൽഎയാണ് സതീഷ് കൃഷ്ണ സെയിൽ. നേരത്തേ ഇരുമ്പയിര് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സതീഷ് സെയിലിനെ കോടതി ശിക്ഷിച്ചിരുന്നു.
2024 ഒക്ടോബർ 26നാണ് എംഎൽഎമാർക്കും എംപിമാർക്കുമുള്ള കർണാടക പ്രത്യേക കോടതി ഏഴു വർഷം തടവിനു ശിക്ഷിച്ചത്. ആറു കേസുകളിലായി 44 കോടി രൂപയുടെ പിഴയും ചുമത്തി.
വിധിക്കെതിരേ എംഎൽഎ നൽകിയ ഹർജിയെത്തുടർന്ന് 2024 നവംബറിൽ ജസ്റ്റീസ് എം. നാഗപ്രസന്നയുടെ ബെഞ്ച് എംഎൽഎയുടെ ശിക്ഷാവിധി താത്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. ജാമ്യം അനുവദിച്ച് പിഴത്തുകയുടെ 25 ശതമാനം കെട്ടിവയ്ക്കാനും നിർദേശിച്ചിരുന്നു.