ഇറാക്കിൽ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ പള്ളികൾ ആശീർവദിച്ചു; പങ്കുചേര്‍ന്ന് പ്രധാനമന്ത്രി
Thursday, September 4, 2025 2:35 AM IST
മൊസൂള്‍: ഇറാക്കിലെ മൊസൂൾ നഗരത്തിൽ കത്തോലിക്കാവിശ്വാസികള്‍ക്കായി നിര്‍മിച്ച അൽ-തഹേര ചർച്ച് എന്നറിയപ്പെടുന്ന ഔവർ ലേഡി ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ, ഔവർ ലേഡി ഓഫ് ദ അവർ എന്നീ പള്ളികള്‍ പൂർണമായ പുനരുദ്ധാരണത്തിനുശേഷം വീണ്ടും തുറന്നു.
കൂദാശാകര്മങ്ങളിലും മറ്റു ചടങ്ങിലും പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയും നിരവധി സർക്കാർ ഉദ്യോഗസ്ഥരും പുനർനിർമാണത്തെ പിന്തുണച്ച സംഘടനകളുടെ പ്രതിനിധികളും വിശ്വാസികളും പങ്കെടുത്തു. ഐഎസ് ഭീകരരും ആഭ്യന്തര യുദ്ധവും ഏല്‍പ്പിച്ച മുറിവുകളില്‍നിന്ന് മുക്തി നേടി വരുന്ന ഇറാക്കി ക്രൈസ്തവര്‍ക്ക് പുതുപ്രതീക്ഷ പകര്‍ന്നാണു പള്ളികൾ തുറന്നത്.
മൊസൂളിന്റെ ആത്മാവിലേക്കും അവിടത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യത്തിലേക്കുമുള്ള തിരിച്ചുവരവാണിതെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷിയ പറഞ്ഞു. ഇറാക്കിന്റെ പൈതൃകത്തോട് കാണിക്കുന്ന അതേ കരുതൽ ക്രൈസ്തവ സമൂഹത്തിന്റെ പുനരുജ്ജീവനത്തിനുവേണ്ടി വ്യാപിപ്പിക്കണമെന്ന് മൊസൂള്‍ ആർച്ച്ബിഷപ് ബെനഡിക്റ്റസ് യൂനാൻ ഹാനോ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
നിനിവേയിലെ ജനങ്ങൾക്ക് സര്‍ക്കാരിന്റെ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. ഇറാക്കിലെ 80% ക്രൈസ്തവരും അവകാശലംഘനങ്ങളും നിഷേധവും അനുഭവിക്കുന്നുണ്ടെന്ന് ആർച്ച്ബിഷപ് ഹാനോ ചൂണ്ടിക്കാട്ടി.
പലരും നാടുകടത്തപ്പെടാൻ നിർബന്ധിതരായി. കണ്ണീരിലും വേദനയിലും അവര്‍ തങ്ങളുടെ മാതൃരാജ്യത്തെ ഉപേക്ഷിച്ചു. ഇറാക്കിനെ വീണ്ടുമൊരു മനോഹരമായ രാജ്യമായി കണ്ട് തിരിച്ചുവരവിനായി അവർ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനുശേഷം ആര്‍ച്ച്ബിഷപ് ഹാനോയും അൽ സുഡാനിയും മറ്റു നേതാക്കളും സഭാധികാരികളും ചേര്‍ന്ന് പള്ളി മണി മുഴക്കുകയും സമാധാനത്തിന്റെ പ്രതീകമായി ഒലിവ് തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രധാനമന്ത്രിയും സംഘവും ഡൊമിനിക്കൻ ആശ്രമത്തില്‍ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ ഔവർ ലേഡി ഓഫ് ദ അവർ പള്ളിയുടെ കൂദാശയിലും പങ്കെടുത്തു.