കാർലോയുടെയും ഫ്രസാത്തിയുടെയും വിശുദ്ധപദവി പ്രഖ്യാപനം ഞായറാഴ്ച
Friday, September 5, 2025 3:06 AM IST
വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന് എന്നപേരില്‍ അറിയപ്പെടുന്ന കാർലോ അക്കുത്തിസിന്റെയും (1991-2006) പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ പോളിയോ ബാധിച്ചു മരിച്ച ഇറ്റാലിയൻ യുവാവ് പിയേർ ജോർജിയോ ഫ്രസാത്തിയുടെയും (1901-1925) വിശുദ്ധ പദവി പ്രഖ്യാപനം ഏഴിനു നടക്കും. ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലക്ഷക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കിയായിരിക്കും ലെയോ പതിനാലാമന്‍ മാർപാപ്പ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുക.
സുവിശേഷത്തിനുവേണ്ടി ജീവന് സമര്‍പ്പിച്ചു നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട ഈ യുവ ക്രിസ്തുസാക്ഷികളോടുള്ള അനുസ്മരണാര്ഥം വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിലെ പോസ്റ്റൽ ആൻഡ് ഫിലാറ്റലിക് സർവീസ്, ഇറ്റലിയിലെ സാൻ മറിനോ റിപ്പബ്ലിക്, മാൾട്ടയിലെ സോവറിൻ മിലിട്ടറി ഓർഡർ എന്നിവയുടെ സഹകരണത്തോടെ സ്മാരക സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഒരു സ്റ്റാമ്പിൽ ഫ്രസാത്തി കുടുംബത്തിലെ അംഗമായ ആൽബെർട്ടോ ഫാൽചെറ്റി എന്ന കലാകാരൻ വരച്ച പിയർ ജോർജിയോ ഫ്രസാത്തിയുടെ ഛായാചിത്രമാണു ചിത്രീകരിച്ചിരിക്കുന്നത്.
അകാലത്തിൽ മരിക്കുന്നതിന് തൊട്ടുമുമ്പ്, അസീസിയിനടുത്തുള്ള മൗണ്ട് സുബാസിയോയിലേക്കുള്ള സ്കൂൾ യാത്രയ്ക്കിടെ ചുവന്ന ഷർട്ട് ധരിച്ച് കറുത്ത ബാഗ് വഹിച്ചുകൊണ്ട് നില്ക്കുന്ന കാർലോ അക്കുത്തിസിന്റെ ചിത്രമാണ് രണ്ടാമത്തെ സ്റ്റാമ്പിലുള്ളത്. ഓരോന്നിനും 1.35 യൂറോ (1.60 ഡോളർ) വിലയാണു രേഖപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധപദവി പ്രഖ്യാപനത്തിനു പിന്നാലെ പുതിയ സ്റ്റാമ്പുകള്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പോസ്റ്റ് ഓഫീസിലും എല്ലാ വത്തിക്കാൻ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു.