ക്ഷീരവികസനവകുപ്പ് പറഞ്ഞുപറ്റിച്ചു; യുവക്ഷീരകര്ഷക കടക്കെണിയില്‍
1584833
Tuesday, August 19, 2025 6:08 AM IST
അടൂർ: ക്ഷീരവികസന വകുപ്പിന്റെ സബ്സിഡി വിശ്വസിച്ച് ലക്ഷങ്ങള്‍ വായ്പയെടുത്ത് പശുഫാം തുടങ്ങിയ യുവതിയുടെ ജീവിതം കടക്കെണിയില്‍. കടമ്പനാട് നെല്ലിമുകള്‍ അരുണ്‍ നിവാസില്‍ എൽ.ജി. അശ്വതി എന്ന ക്ഷീരകര്‍ഷകയാണ് ലക്ഷങ്ങളുടെ ബാധ്യത തിരിച്ചടയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്. ക്ഷീരവികസന വകുപ്പിന്റെ 2024-25 ലെ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതി (എംഎസ്ഡിപി) പദ്ധതി പ്രകാരം സ്മാര്‍ട്ട് ഡയറി യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചിരുന്നു.
10 പശുക്കള്‍ അടങ്ങുന്ന ഒരു യൂണിറ്റും അനുബന്ധ സാമഗ്രികളുമാണ് പദ്ധതി പ്രകാരം സ്ഥാപിക്കേണ്ടത്. ഇതിനായി അശ്വതി ക്ഷീരശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. 11.60 ലക്ഷം രൂപ ചെലവു വരുന്ന പദ്ധതിക്ക് 4.60 ലക്ഷം രൂപ സബ്സിഡിയായി നല്‍കുമെന്നും അറിയിച്ചിരുന്നു. വായ്പ നല്കുന്ന ബാങ്കിനാകും സബ്സിഡി തുക ക്ഷീരവികസന വകുപ്പ് കൈമാറുക.
ജില്ലാ ക്ഷീരവികസന ഓഫീസറും പറക്കോട് ബ്ലോക്ക് ഓഫീസറും വീട്ടിലെത്തി പ്രോജക്ട് അനുവദിച്ചതായി അറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം പദ്ധതിക്ക് ആവശ്യമായ 10 പശുക്കൾ, പുല്ല്കട്ടര്, കറവയന്ത്രം, റബര്‍ മാറ്റ് എന്നിവ വാങ്ങുകയും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു. രണ്ടു മാസത്തിനുള്ളില്‍ സബ്സിഡി തുക ലഭിക്കുമെന്ന ഉറപ്പും നല്കി. ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും അത് ലഭിക്കുന്നതിന് മുമ്പ് പലരില്‍ നിന്ന് കടം വാങ്ങിയും മറ്റും പദ്ധതി പൂര്‍ത്തീകരിച്ചു. അപ്പോഴേക്കും ബാങ്ക് വായ്പയും ലഭ്യമായി.
അശ്വതിക്ക് വായ്പ നല്‍കണമെന്നാവശ്യപ്പെട്ട് ക്ഷീരവികസന വകുപ്പ് ബാങ്കിന് കത്തും നല്‍കിയിരുന്നു. പദ്ധതിയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി ബാങ്ക് വായ്പ നല്‍കിയതിന്റെ കത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയതിനു പിന്നാലെ ക്ഷീരവികസന ഡയറക്ടററ്റേില് നിന്നും പദ്ധതി മാറ്റിവച്ചതായി അറിയിപ്പു ലഭിച്ചു.
രണ്ടാമത് അപേക്ഷിക്കാന്‍ യോഗ്യതയില്ലെന്ന്
2025-26 സാമ്പത്തിക വര്‍ഷം പദ്ധതിയുടെ ആനുകൂല്യം അശ്വതിക്കു തന്നെ ലഭിക്കുമെന്ന് ഉറപ്പും കൊടുത്തു. അശ്വതി ഈ വര്‍ഷവും ഇതേ സ്കീമിന് അപേക്ഷിച്ചു. എന്നാൽ, കഴിഞ്ഞ തവണ അപേക്ഷിച്ചതു കാരണം നിങ്ങള്‍ ഇക്കൊല്ലം അപേക്ഷിക്കാന്‍ യോഗ്യയല്ല എന്ന മറുപടിയാണ് ലഭിച്ചത്. സ്മാര്‍ട്ട് ഡയറി യൂണിറ്റ് തുടങ്ങുന്നതിന് സംസ്ഥാനത്താകെ യുവകര്‍ഷകരെയാണ് തെരഞ്ഞെടുത്തിരുന്നത്. ഇവരില്‍ ചിലര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുമുണ്ട്.
സര്‍ക്കാര്‍ പദ്ധതി വിഹിതംവെട്ടിക്കുറച്ചത് കാരണമാണ് ഈ പദ്ധതിക്ക് സബ്സിഡി നല്കാന് കഴിയാതെ പോയതെന്നാണ് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശാലിനി പറയുന്നത്.
എന്തായാലും വായ്പയും പലിശയും ചേര്‍ത്ത് പ്രതിമാസം 25,000 രൂപയോളം തിരിച്ചടയ്ക്കേണ്ട ഗതികേടിലാണ് അശ്വതി ഇപ്പോൾ. മുഴുവന്‍ തുകയും പലിശയും ചേര്‍ത്ത് തിരിച്ചടയ്ക്കാനുള്ള വരുമാനം പദ്ധതിയില്‍ നിന്നും ലഭിക്കുന്നതുമില്ല.
ക്ഷീരവികസന വകുപ്പ് വാഗ്ദാനം ചെയ്ത സബ്സിഡി ലഭിച്ചിരുന്നുവെങ്കില്‍ പ്രതിമാസ തവണകളില്‍ വലിയ കുറവ് ലഭിക്കുമായിരുന്നുവെന്നും അശ്വതി പറയുന്നു.